
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും കടത്തു അവഗണന ഉണ്ടായതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഇളയ കുട്ടിയുടെ കൊലപാതക സാധ്യതകള്‍ പരിശോധിക്കണമെന്ന ഫോറന്‍സിക് സര്‍ജന്റെ നിര്‍ദേശം അന്വേഷണ സംഘം അവഗണിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തിലെ ഇളയകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്.
കുട്ടിയെ മയക്കിയ ശേഷം കെട്ടിത്തൂക്കിയോ എന്ന സംശയം പോസ്റ്റുമാര്‍ട്ടം നടത്തിയ സമയത്ത് ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നില്ല. എന്നാല്‍ 20 കിലോ തൂക്കം മാത്രമുള്ള കുട്ടിയെ ബലമായി കെട്ടിത്തൂക്കിയോ എന്ന സാധ്യത അന്വേഷിക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് അന്വേഷിക്കാന്‍ തയ്യാറാകാതെ ആത്മഹത്യ എന്ന മുന്‍വിധിയോട് കൂടിയാണ് പോലീസ് സംഭവത്തെ സമീപിച്ചത്.
ഇന്‍ക്വസ്റ്റ്, മഹസ്സര്‍ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ നിന്നുമാണ് കൂടുതല്‍ അട്ടിമറി സാധ്യതകള്‍ തെളിയുന്നത്. മരണസമയത്ത മുറിയില്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല എന്നായിരുന്നു പോലീസ് റിപ്പോര്‍ട്ടിലുള്ളത്. മരണമടഞ്ഞ ഇളയ കുട്ടിയുടെ ശരീരത്ത് മുറിവുകള്‍ കണ്ടെത്തിയതും സംശയാസ്പദമാണ്. ഇത്തരമൊരു മുറിവിനെക്കുറിച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരുന്നില്ല.
പെണ്‍കുട്ടി മരിച്ച സമയം മുറിക്കുള്ളില്‍ കട്ടിലിനു മുകളില്‍ രണ്ട് കസേരകള്‍ ഒന്നിനു മുകളില്‍ ഒന്നായി വെച്ചിരുന്നുവെന്ന സംഭവ സ്ഥലത്തെ മഹസറിന്റെ പകര്‍പ്പും പുറത്തു വന്നു. അസ്വാഭാവികമായ മറ്റൊന്നും മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും മഹസറില്‍ ഉണ്ട്. എ്ന്നാല്‍ ഇത് ആസൂത്രിതമായ കൊലപാതകത്തിന്റെ സൂചനകളാണോ എന്നും അന്വേഷണം നടന്നില്ല. കുട്ടിയുടേത് ആത്മഹതയല്ല കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആക്ഷേപം ഉന്നയിച്ചിട്ടും വേണ്ടത്ര പരിഗണന നല്‍കിയില്ല.
മൂത്തകുട്ടിയുടെ മരണദിവസം മുഖം മറച്ച രണ്ടുപേരെ കണ്ടെന്ന ഇളയ കുട്ടിയുടെ മൊഴിയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. മൂത്തകുട്ടിയുമായി ബന്ധപ്പെട്ട ആള്‍ക്കാരെ ഇളയകുട്ടി കണ്ട സാഹചര്യത്തില്‍ അതിനെ കൊല്ലാനുള്ള സാധ്യതകളും പോലീസ് പരിഗണിച്ചില്ല. മൂന്ന് മീറ്റര്‍ ഉയരത്തിലാണ് ഇളയ കുഞ്ഞ് തൂങ്ങി നിന്നത്. 132 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള കുട്ടിക്ക് തനിച്ച് എങ്ങിനെ ഇതിന് കഴിയുമെന്ന കാര്യവും ദുരൂഹമായി തുടരുകയാണ്.






