
കണ്ണൂര്‍: അഞ്ചുകോടിയുടെ മണ്‍സൂണ്‍ ബമ്പറിന് അവകാശമുന്നയിച്ച് കൂടുതല്‍ പേര് എത്തിയതോടെ അന്വേഷണം മുറുക്കിയ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക്. ലോട്ടറി വകുപ്പ് സമീപിച്ചതിനെത്തുടര്‍ന്നാണ് ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനുള്ള പോലീസിന്റെ തീരുമാനം. കഴിഞ്ഞ ജൂെലെ 18-നാണ് മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് നടന്നത്.
കണ്ണൂരില്‍ വിറ്റ എം.ഇ 174253 നമ്പര്‍ ലോട്ടറിയ്ക്കായിരുന്നു ഒന്നാം സമ്മാനം. പറശിനിക്കടവ് സ്വദേശി അജിതനെയാണ് ബമ്പര്‍ വിജയിയായി പ്രഖ്യാപിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് തന്റെ പക്കല്‍നിന്നു തട്ടിയെടുത്തതാണെന്ന പരാതിയുമായി തമിഴ്നാട് സ്വദേശി മുനിയപ്പന് എത്തിയതോടെയാണ് വിവാദത്തിനു തുടക്കം കുറിച്ചത്. 30 വര്‍ഷമായി കോഴിക്കോട്ട് താമസിക്കുന്ന മുനിയപ്പന് ടാക്സിഡ്രൈവറാണ്.
എല്ലാ മാസവും പറശിനിക്കടവില്‍ വരുന്ന താന്‍ ജൂണ്‍ 16ന് വന്നപ്പോള്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തെന്നും ജൂണ്‍ 26ന് വീണ്ടും പറശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ടിക്കറ്റ് നഷ്ടമായെന്നുമാണ് മുനിയപ്പന്റെ അവകാശവാദം. ലോട്ടറിക്ക് പിറകില്‍ തന്റെ പേര് എഴുതി വച്ചിരുന്നെന്നും ഇതു മായ്ച്ചു കളഞ്ഞാണ് സമ്മാനത്തുക തട്ടിയെടുത്തെും മുനിയപ്പന് പരാതിയില്‍ ആരോപിക്കുന്നു.
പരാതിയുമായി മുനിയപ്പന് എത്തിയതോടെ അജിതന് തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി. മുന്‍പും അജിതന് ലോട്ടറി അടിച്ചിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പ് അജിതന് 40 ലക്ഷം രൂപയും 50 പവനും കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ഇതിനിടെ, മുനിയപ്പനും അജിതനും പുറമേ മറ്റൊരു അവകാശിയും എത്തി. തളിപ്പറമ്പ് സര്‍വീസ് സഹകരണബാങ്കില്‍ അവകാശവാദവുമായി എത്തിയ ഇയാള്‍ പിന്നീട് വിദേശത്തേക്ക് പോയി. ഇയാളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സമ്മാനാര്‍ഹമായ ലോട്ടറി വില്പന നടത്തിയ ഏജന്റ് മുയ്യത്തെ പവിത്രനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
സംഭവത്തിന് പിന്നില്‍ സമ്മാനാര്‍ഹമായ ടിക്കറ്റിന് മുഴുവന്‍ തുകയും നല്കുന്ന സംഘത്തിന്റെ ഇടപെടലാണെന്ന നിഗമനത്തിലാണ് പോലീസ്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കിയതിനെതുടര്‍ന്ന് അജിതന് നികുതി കഴിച്ച് ലഭിച്ച 3.15 കോടി രൂപ പോലീസ് മരവിപ്പിച്ചിരിക്കയാണ്. അജിതന് ടിക്കറ്റ് കനറാ ബാങ്കിന്റെ ശാഖയിലണ് നല്‍കിയത്. അന്വേഷണവിവരങ്ങള്‍ അതീവരഹസ്യമായാണ് പോലീസ് സൂക്ഷിക്കുന്നത്.






