
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജയിനെതിരേ സ്വന്തം പാര്‍ട്ടിയിലെ വനിതാ കൗണ്‍സിലര്‍മാര്‍ പരസ്യമായി രംഗത്തുവന്നു. വനിതാ കൗണ്‍സിലര്‍ വി.കെ. മിനിമോളുടെ നേതൃത്വത്തില്‍ ആറ് വനിതാ കൗണ്‍സിലര്‍മാരാണു സ്ഥാനമൊഴിയണമെന്ന മുന്‍ ധാരണ മേയര്‍ സൗമിനി ജയിന് പാലിച്ചില്ലെന്ന് ആരോപിച്ചത്.
രണ്ടരവര്‍ഷം ഭരണത്തില്‍ തുടര്‍ന്നശേഷം മാറാമെന്നായിരുന്നു ധാരണയെന്നു വനിതാ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ മകളുടെ വിവാഹമാണെന്നും അതുകൂടി കഴിയട്ടെയെന്നും മേയര്‍ പറഞ്ഞു. വിവാഹം കഴിഞ്ഞപ്പോര്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നു. പിന്നീട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ അതുകൂടി കഴിയട്ടെയെന്നായി. അതിനു ശേഷം എറണാകുളം ഉപതെരഞ്ഞെടുപ്പു കൂടി കഴിഞ്ഞിട്ടും മേയര്‍ സ്ഥാനത്തു തുടരുകയാണെന്നും ഇത് അപലപനീയമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, കൗണ്‍സിലര്‍മാരുടെ ഈ വാക്ശരങ്ങള്‍ കെ.പി.സി.സിക്കുമേല്‍ കൂടുതല്‍ സമ്മര്‍ദമേറ്റാനുള്ള നീക്കമായിട്ടും വ്യാഖ്യാനിക്കുന്നുണ്ട്. മേയറെ മാറ്റേണ്ടെന്ന നിലപാടില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉറച്ചുനില്‍ക്കുന്നതാണ് എതിര്‍പക്ഷത്തിനു തടസം. നിലവില്‍ ആറംഗങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെ അവിശ്വാസ പ്രമേയം ഉണ്ടായാല്‍ അതു പാസാക്കിയെടുക്കാന്‍ പ്രതിപക്ഷത്തിനു കഴിയുമെന്നും സൂചനകളുണ്ട്. ഒരു കൗണ്‍സിലറുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. കോര്പറേഷന് ഭരിക്കുന്നത്.
കെ.പി.സി.സിക്കും രാഷ്ട്രീയകാര്യ സമിതിക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മുന്നില്‍ തങ്ങള്‍ അഭിപ്രായം വ്യക്തമാക്കിയതായി വനിതാ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്ന മേയറുടെ വാദത്തോട് ഇവര്‍ വിയോജിച്ചു. ഇക്കാര്യത്തില്‍ എല്ലാവര്ക്കും ഉത്തരവാദിത്വമുണ്ട്. സ്ഥാനമൊഴിയേണ്ട കാലാവധി കഴിഞ്ഞിട്ടും തുടരുന്നതിലാണ് എതിര്‍പ്പറിയിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.






