
ചെന്നൈ : മദ്രാസ് ഐഐടി ജാതിക്കോട്ടയാണെന്നും റിസര്‍വേഷന്‍ പോലും കൊടുക്കാത്ത ഇടമാണെന്നും ദളിതുകള്‍ക്കും മുസ്ളീം വിദ്യാര്‍ത്ഥികള്‍ക്കും നേരിടേണ്ടി വരുന്നത് കടുത്ത വിവേചനമാണെന്നും മുന്‍ പ്രൊഫ. വസന്ത കന്തസ്വാമി. സവര്‍ണാധിപത്യം പുലരുന്ന ഐഐടിയില്‍ ഇന്റേണല്‍ മാര്‍ക്കുകളിലാണ് അദ്ധ്യാപകര്‍ വിവേചനം പ്രകടിപ്പിക്കുന്നതെന്നും മാര്‍ക്കുകള്‍ മന:പ്പൂര്‍വ്വം കുറയ്ക്കുമെന്നും നക്കീരന്‍ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വസന്തകുമാരി പറഞ്ഞു.
ഐ.ഐ.ടിയില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റേത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണെന്നാണ് വസന്തകുമാരി ആരോപിച്ചത്. റാങ്ക് ഹോള്‍ഡര്‍ ആയിരുന്ന വിദ്യാര്‍ത്ഥിനി പഠനത്തില്‍ പിന്നിലായത് കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് വിശ്വസിക്കാനാകില്ല. മികച്ച വിദ്യാര്‍ത്ഥിനി ആണെന്ന് അധ്യാപകര്‍ പോലും സാക്ഷ്യപ്പെടുത്തിയിരുന്ന കുട്ടിയുടെ മരണം ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണെന്നും അതിനെ ആത്മഹത്യ എന്ന് വിളിക്കരുതെന്നും മരണത്തിന് ഉത്തരവാദികളായാവരെ ജയിലിലടയ്ക്കണമെന്നും പറഞ്ഞു.
ഭരണഘടനയ്ക്കും നിയമത്തിനും അതീതമായിട്ടാണ് ഐഐടിയില്‍ സവര്‍ണ്ണലോബി പ്രവര്‍ത്തിക്കുന്നത്. യോഗ്യത ഉണ്ടായാല്‍ പോലും ദളിത് അദ്ധ്യാപകര്‍ക്ക് പ്രൊഫസര്‍ ഷിപ്പ് കൊടുക്കില്ല. ദളിത് - ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് തയ്യാറാക്കുന്ന റിസര്‍ച്ച് തിസീസുകള്‍ സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്തു കൊടുക്കുന്ന രീതി പോലും ഉണ്ട്. എന്തുകൊണ്ടാണ് ഐഐടി മദ്രാസ് ഗവേഷണ പ്രബന്ധങ്ങള്‍ പരസ്യമാക്കാത്തതെന്നും വസന്ത കന്തസ്വാമി അഭിമുഖത്തില്‍ ചോദിക്കുന്നു.
മനുവിന്റെ നിയമങ്ങളാണ് അവിടെ പ്രാവര്‍ത്തികമാകുന്നത്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് മുറി കിട്ടാന്‍ പോലും പ്രയാസമാണ്. ന്യൂനപക്ഷങ്ങള്‍ക്കും യാതൊരു പരിഗണനയും അവിടെ കിട്ടില്ല. മുസ്ളീങ്ങളെ സംബന്ധിച്ചിടത്തോളം ഐഐടി പഠനം അതിജീവിക്കുക ഭഗീരഥ പ്രയത്നമാണെന്നും പറഞ്ഞു. 28 വര്‍ഷം നീണ്ട തന്റെ സര്‍വീസ് കാലയളവിനിടയില്‍ പത്തില്‍ താഴെ മാത്രമാണ് മുസ്ളീം വിദ്യാര്‍ത്ഥികള്‍ ഐഐടിയില്‍ എംഎസ് സി യ്ക്ക് വന്നത്. മദ്രാസ് ഐഐടിയിലെ മൂന് ഗണിത ശാസ്ത്ര അദ്ധ്യാപികയാണ് വസന്ത കന്തസ്വാമി.





