
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി മുഹമ്മദ് ഷഹിം ഒളിവില്‍ കഴിഞ്ഞതു മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍. അഭിമന്യവിനെ കുത്തുന്നതു തടയാന്‍ ശ്രമിച്ച അര്ജുന് കൃഷ്ണയെ കുത്തിയതും ഷഹീമാണ്.
കൊലയ്ക്കുശേഷം കേരളത്തില്‍നിന്നു രക്ഷപ്പെട്ട ഇയാള്‍ സാംഗ്ലിയിലെ മാര്‍ക്കറ്റില്‍ മാതളനാരങ്ങ വില്‍പ്പനക്കാരനായി കഴിയുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നിര്‍ദേശപ്രകാരമാണ് സംഭവത്തിനുശേഷം നാട്ടില്‍നിന്നു ഷഹീം മാറി നിന്നത്. തൃശൂരിലേക്കും അവിടെനിന്നു കോയമ്പത്തൂരിലേക്കും തുടര്‍ന്നു ബംഗളൂരുവിലേക്കും പോയി. ഇതിനിടെ പ്രതികളില്‍ ചിലര്‍ അറസ്റ്റിലായെന്നും അവിടെനിന്നും മാറിനില്‍ക്കണമെന്നും വീട്ടുകാര്‍ അറിയിച്ചതോടെ മഹാരാഷ്ട്രയിലേക്കു പോകുകയായിരുന്നു.
സാംഗ്ലി നഗരസഭ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മാതള നാരങ്ങ മൊത്തവ്യാപാരിയില്നിന്നും നാരങ്ങ വാങ്ങി വില്‍ക്കുകയായിരുന്നെന്നു ചോദ്യം ചെയ്യലില്‍ ഷഹിം പറഞ്ഞതായി അന്വേഷണ ചുമതലയുള്ള എ.സി.പി: എസ്.ടി. സുരേഷ് കുമാര്‍ പറഞ്ഞു. ലോറി ജീവനക്കാരനായിരുന്ന ഷഹിം നേരത്തെ സാംഗ്ലി സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പരിചയംവച്ചാണ് കൊലപാതകത്തിനുശേഷം ഇവിടെയെത്തിയത്. ഒളിവ് ജീവിതത്തിനിടെ മുഹമ്മദ് ഷഹിം ഒരു തവണ കേരളത്തിലെത്തി. എന്നാല്‍ കേസിലെ പല പ്രതികളെയും പിടികൂടിയതറിഞ്ഞു തിരിച്ചുപോയി. ഷഹിമിനെ ഇന്നലെ മഹാരാജാസിലെത്തിച്ചു തെളിവെടുത്തു. കേസില്‍ നേരിട്ട് പങ്കാളികളായ 16ല്‍ 15 പേരെയും അറസ്റ്റ് ചെയ്തു. സഹല്‍ ഹംസ ഇപ്പോഴും ഒളിവിലാണ്.
16 പേരെ പ്രതി ചേര്‍ത്ത് കോടതിയില്‍ 85-ാം നാള് കുറ്റപത്രവും നല്കി. വിചാരണയ്ക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നു പോലീസ് വ്യക്തമാക്കി. 2018 ജൂെലെ രണ്ടിനു രാത്രി 12.45ന് മഹാരാജാസ് കോളജിനു പിന്നിലെ കവാടത്തിനു സമീപത്തുവച്ചാണു കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത്.






