
കൊച്ചി: രോഗം പൂര്‍ണമായി മാറിയിട്ടും പോകാനിടമില്ലാതെ, മാനസികാരോഗ്യകേന്ദ്രങ്ങളില്‍ കഴിയുന്നതു 167 പേര്! എട്ടുപേരെ അടുത്തിടെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റിയശേഷമുള്ള കണക്കാണിത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം സംബന്ധിച്ച് സംസ്ഥാന സാമൂഹികനീതി വകുപ്പ് സുപ്രീം കോടതിക്കു നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
സാമൂഹികപ്രവര്‍ത്തകനായ ഗൗരവ്കുമാര്‍ ബന്‍സല്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിരുന്നു. മാനസികാരോഗ്യം വീണ്ടെടുത്തവരുടെ പുനരധിവാസത്തിനു പദ്ധതികളുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുനരധിവാസത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണ്.
സര്‍ക്കാര്‍ ഇതര സംഘടനകളുടെ (എന്‍.ജി.ഒ) സഹായത്തോടെയുള്ള ''ഹാഫ് വേ ഹോം'' പദ്ധതിയാണ് ഇതില്‍ പ്രധാനം. ഗൃഹാന്തരീക്ഷമുള്ള പുനരധിവാസകേന്ദ്രങ്ങളില്‍ ബന്ധുസമാനരുടെ സാന്നിധ്യമുണ്ടാകും. രോഗമുക്തരുടെ മാനസികവും ശാരീരികവുമായ പുനരധിവാസമാണ് ഉദ്ദേശിക്കുന്നത്. രണ്ടു ഹാഫ് വേ ഹോമുകള്‍ തിരുവനന്തപുരത്തുണ്ട്.
എറണാകുളത്തും കോഴിക്കോട്ടും ഇവയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടു നാളുകളായെങ്കിലും ആരും മുന്നോട്ടുവന്നിട്ടില്ല. ഇവിടങ്ങളില്‍ വീണ്ടും താത്പര്യപത്രം ക്ഷണിക്കും. തൃശൂരില്‍ ജനുവരി 20-നു പ്രവര്‍ത്തനമാരംഭിക്കുന്ന ഹാഫ് വേ ഹോമിലേക്കു തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ 25 പേരെ മാറ്റും. പുനരധിവാസം ഉറപ്പാക്കാനും മേല്‍നോട്ടം വഹിക്കാനും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്.
അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം), ധനം/തദേശസ്വയംഭരണം/നിയമവകുപ്പ് സെക്രട്ടറിമാര്‍, ഡി.ജി.പി, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, മാനസികാരോഗ്യപദ്ധതി നോഡല്‍ ഓഫീസര്‍, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട്, രണ്ട് എന്‍.ജി.ഒ. പ്രതിനിധികള്‍, മനഃശാസ്ത്രജ്ഞനും സാമൂഹികപ്രവര്‍ത്തകനുമായ ഡോ. വിനോദ്, ഭവനരഹിതര്‍ക്കുള്ള പദ്ധതിയുടെ സാങ്കേതികസമിതി അംഗം സാലിഹ് പുത്തന്മാളിയേക്കല് എന്നിവരാണു സമിതിയിലുള്ളത്. തിരുവനന്തപുരത്തെ അഭയ, കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടെ നല്ല ശമരിയന്‍ ആശ്രമം എന്നിവയാണു രണ്ട് എന്‍.ജി.ഒകള്‍.






