
ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. 105 നെതിരെ 125 വോട്ടുകള്‍ക്കാണ് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ വന്‍ വിമര്‍ശം ഉയര്‍ന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും കടന്നിരിക്കുന്നത്. ഇരു സഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.
ദേശീയ പൗരത്വ ഭേദഗതി നിയമ പ്രകാരം പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷ വിഭാഗങ്ങളില്പ്പെടഖ്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.
പൗരത്വ ബില്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അനീതി നേരിടേണ്ടി വരുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും അമിത് ഷാ വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് തള്ളിയിരുന്നു. 124 അംഗങ്ങള്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 99 അംഗങ്ങള്‍ അനുകൂലിച്ചു. സിപിഎം എംപി കെ.കെ രാഗേഷാണ് പ്രമേയം അവതരിപ്പിച്ചത്. ബില്ലിന്മേല് ഉയര്‍ന്ന 44 ഭേദഗതി നിര്‍ദേശങ്ങളും രാജ്യസഭ വോട്ടിനിട്ട് തള്ളി. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ് തുറന്നടിച്ചു. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണഗ്രസും ലീഗും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വന്‍ പ്രതിഷേധം ആഞ്ഞടിക്കുകയാണ്.






