
കൊച്ചി : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ നാലു പോലീസുകാര്‍ക്ക് എതിരേ കൊലക്കുറ്റം.എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജ് രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളായിരുന്ന പി.പി. സന്തോഷ്കുമാര്‍, റിതിന്‍രാജ്, എം.എസ്. സുമേഷ്, വരാപ്പുഴ മുന്‍ എസ്.ഐ: ജി.എസ്. ദീപക് എന്നിവര്‍ക്കെതിരേയാണു ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയത്. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനേറ്റതു ക്രൂരമര്ദനമായിരുന്നെന്ന് കണ്ടെത്തി.
വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത ടൈഗര്‍ ഫോഴ്സ് അംഗങ്ങളായ പി.പി. സന്തോഷ്കുമാര്‍, റിതിന്‍രാജ്, എം.എസ്. സുമേഷ് എന്നിവര്‍ വീട്ടില്‍വച്ചും ജീപ്പിലിട്ടും മര്‍ദിച്ചെന്നും വരാപ്പുഴ സ്റ്റേഷനിലെത്തിക്കഴിഞ്ഞ് എസ്.ഐ: ജി.എസ്. ദീപക്കിന്റെ നേതൃത്വത്തില്‍ മര്‍ദനം തുടര്‍ന്നെന്നും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ജീപ്പില്‍ കയറ്റുമ്പോള്‍ എസ്.ഐ. ദീപക് കൈകൊണ്ടു മര്‍ദിച്ചു. 23-ാം സാക്ഷിയുടെ തല ഭിത്തിയിലും ലോക്കപ്പിലും ഇടിപ്പിച്ചു. ഷൂകൊണ്ട് ചവിട്ടി കാല് വേദനിപ്പിച്ചു. ''നീയൊക്കെ അയാളെ പട്ടില്‍ പുതപ്പിച്ച് കിടത്തിയില്ലേ'' എന്നു ചോദിച്ച് എസ്.ഐ. ദീപക് ലോക്കപ്പില്‍വച്ച് 24-ാം സാക്ഷിയുടെ നെഞ്ചത്തും മുഖത്തും ഇടിച്ചു. മേല്‍വരിയിലെ ഒരു ഉളിപ്പല്ല് പൊട്ടിപ്പോയി.
പറവൂര്‍ മുന്‍ സി.ഐ. ക്രിസ്പിന് സാം, വരാപ്പുഴ സ്റ്റേഷനില്‍ എ.എസ്.ഐയായിരുന്ന സി.എന്‍. ജയദേവന്, സീനിയര്‍ സി.പി.ഒ. സന്തോഷ് ബേബി, സി.പി.ഒമാരായ ശ്രീരാജ്, ഇ.വി. സുനില്‍കുമാര്‍ എന്നിവരാണു പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. വരാപ്പുഴ സ്വദേശി വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണു ശ്രീജിത്തിനെ പിടികൂടിയത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ശ്രീജിത്തിനെയും 7, 13, 17, 18, 20, 21, 23, 24 സാക്ഷികളെയും കള്ളക്കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. നിയമവിരുദ്ധമാണെന്ന ബോധ്യത്തോടെയാണ് വരാപ്പുഴ അഡീ.എസ്.ഐയായിരുന്ന സി.എന്‍. ജയദേവന് പ്രവര്‍ത്തിച്ചത്. കസ്റ്റഡിയിലെടുത്തതു സ്റ്റേഷനില്‍ ശരിയായി രേഖപ്പെടുത്തിയിട്ടുമില്ല.
ആളു മാറിയാണു ശ്രീജിത്തിനെ പിടികൂടിയതെന്നു കസ്റ്റഡിയിലെടുത്ത സമയത്തുതന്നെ പോലീസിനോടു പറഞ്ഞിരുന്നെന്നു സാക്ഷിമൊഴിയുണ്ട്. കുതറിമാറാന്‍ ശ്രമിച്ച ശ്രീജിത്തിനെ ടൈഗര്‍ ഫോഴ്സിലെ പോലീസുകാര്‍ ബലംപ്രയോഗിച്ച് പിടിച്ചുനിര്‍ത്തി. അടിക്കുകയും അടിവയറില്‍ ചവിട്ടുകയും ചെയ്തു. കൊണ്ടുപോകും വഴി മണ്തറയില്വച്ച് വീണ്ടും ദേഹോപദ്രവം ഏല്‍പ്പിച്ചു. താഴെ വീണ ശ്രീജിത്തിന്റെ വയറ്റില്‍ സന്തോഷ് കുമാര്‍ ചവിട്ടി. വലിച്ചിഴച്ചും ദേഹോപദ്രവം തുടര്‍ന്നു. മര്‍ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടലിന് മാരക പരുക്കേറ്റു.
പിന്നീട് നിയമാനുസൃത നടപടി സ്വീകരിക്കാതെ ലോക്കപ്പില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. അവശനായ ശ്രീജിത്തിനെ ആവശ്യമായ ചികില്‍സ വൈകിച്ച് തടങ്കലില്‍വച്ചു. സമീപത്തു സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിട്ടും പരിമിത സൗകര്യം മാത്രമുള്ള വരാപ്പുഴയിലെ സ്വകാര്യ ക്ലിനിക്കിലാണു കൊണ്ടുപോയത്. മുറിവുണ്ടെന്ന് ടി.എച്ച്.ക്യു ആശുപത്രി നല്കിയ സര്‍ട്ടിഫിക്കറ്റിലുണ്ട്. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് അറിയാമായിരുന്നിട്ടും സി.ഐ. ക്രിസ്പിന് സാം വരാപ്പുഴ സ്റ്റേഷനില്‍ തിരിച്ചുകൊണ്ടുവന്ന് അന്യായ തടങ്കലില്‍ വയ്ക്കുകയായിരുന്നു.
വരാപ്പുഴ സ്റ്റേഷനിലെ പോലീസുകാരായ 7, 8, 9 പ്രതികള്‍ സ്റ്റേഷന് രേഖകള്‍ കൃത്യമായി സൂക്ഷിച്ചില്ല. കസ്റ്റഡിയിലെടുത്തവരെ എസ്.ഐ. ദേഹോപദ്രവം ഏല്‍പ്പിക്കുന്നതില്‍നിന്നു തടഞ്ഞില്ലെന്നും അവശനിലയിലായ ശ്രീജിത്തിനു വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രമിക്കാതെ അന്യായ കസ്റ്റഡിയിലും തടങ്കലിലും വയ്ക്കാനും ഇവര്‍ കൂട്ടുനിന്നു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ബാധ്യതപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ പ്രതികള്‍ ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിനു പുറമേ കേരള പോലീസ് നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ഒമ്പതു പ്രതികളുള്ള കുറ്റപത്രം ഏതാനും ദിവസത്തിനകം പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. നിയമവിരുദ്ധമായി സ്ക്വാഡ് രൂപീകരിച്ചെന്ന ആരോപണവിധേയനായ എ.വി. ജോര്‍ജ് 98-ാം സാക്ഷിയാണ്. നിരവധി ഡി.വൈ.എസ്.പിമാരും എസ്.ഐമാരും ഒമ്പതു തടവുകാരുമടക്കം 175 പേരാണു സാക്ഷിപ്പട്ടികയില്‍.
2018 ഏപ്രില്‍ ഒമ്പതിനാണു ക്രൂരമായ കസ്റ്റഡി മര്‍ദനത്തിനിരയായി വരാപ്പുഴ സ്വദേശി ശ്രീജിത്ത് മരിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ മാസം അഡ്വ. പി.ജി. മനുവിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതോടെയാണു നടപടികള്‍ വേഗത്തിലായത്.






