
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ പെണ്‍കുട്ടിക്ക് ഒടുവില്‍ നീതി കിട്ടുന്നു. കേസില്‍ ബി.ജെ.പി മുന്‍ നേതാവും എം.എല്‍.എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി തീസ് ഹസാരി കോടതി കണ്ടെത്തി. ഒമ്പത് പ്രതികളാണ് കേസിലുള്ളത്. ഒരാളെ വെറുതെവിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ 19ന് കോടതി വിധിക്കും. നിര്‍ഭയ കേസിന്റെ ഏഴാം വാര്‍ഷികത്തിലാണ് രാജ്യം നടുങ്ങിയ മറ്റൊരു പീഡനക്കേസിലെ വിധി വരുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും, പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. അന്വേഷണം വൈകിപ്പിച്ചതില്‍ സി.ബി.ഐയ്ക്കും കോടതിയുടെ വിമര്‍ശനമുണ്ടായി. സാക്ഷി സിംഗ് എന്ന സ്ത്രീയെ ആണ് സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വെറുതെ വിട്ടത്.
പ്രതികള്‍ക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, വിവാഹത്തിന് നിര്‍ബന്ധിച്ച് തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം , പോക്സോ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.
2017 ജൂണിലാണ് 17 വയസ്സുള്ള പെണ്‍കുട്ടിയെ ബംഗേര്‍മൗ എം.എല്‍.എയും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് സാക്ഷി സിംഗ് ആണ് കുല്‍ദീപിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എം.എല്‍.എയുടെ വീട്ടില്‍ വച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. എം.എല്‍.എയുടെ സഹോദരനും സാക്ഷി സിംഗിന്റെ മകനുമെല്ലാം ഇതില്‍ പ്രതികളാണ്. പെണ്‍കുട്ടിയുടെ അമ്മയേയും പ്രതികള്‍ ആക്രമിച്ചു.
പോലീസ് തുടക്കം മുതല്‍ പ്രതികള്‍ക്കൊപ്പമായിരുന്നു. പരാതി പറഞ്ഞതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിനെ 2018 ഏപ്രില്‍ മൂന്നിന് ആയുധം കൈവശംവച്ചുവെന്ന കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. സ്റ്റേഷനില്‍ എം.എല്‍.എയുടെ സഹോദരന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പിതാവ് ഒമ്പതിന് മരണമടഞ്ഞു. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതും. എം.എല്‍.എയ്ക്കും സഹോദരന് അതുല്‍, മറ്റ് ഒമ്പതു പേര്‍ക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
അതിനിടെ, പെണ്‍കുട്ടിയുടെ അമ്മാവനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. അമ്മാവനെ കാണാന്‍ കുടുംബത്തോടൊപ്പം പോയ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇക്കഴിഞ്ഞ ജൂലായ് 28ന് ട്രക്ക് വന്നിടിച്ച് അപായപ്പെടുത്താനുള്ള ശ്രമവും നടന്നു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര് തത്ക്ഷണം മരിച്ചു. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും പെണ്‍കുട്ടിയേയും അഭിഭാഷകനേയും ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നീതി തേടി പെണ്‍കുട്ടി സുപ്രീം കോടതിക്ക് അയച്ച കത്തുപോലും അധികൃതര്‍ക്ക് ലഭിച്ചില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതോടെ ചീഫ് ജസ്റ്റീസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് ഇടപെടുകയും വിചാരണ നടപടികള്‍ ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഡല്‍ഹിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ പിതാവിനെതിരെയുള്ള അനധികൃതമായി ആയുധം കൈവശം വച്ചകേസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടകേസ്, വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ കുല്‍ദീപ് ഗൂഢാലോചന നടത്തി, കൂട്ടബലാത്സംഗത്തില്‍ മറ്റ് മൂന്നു പേര്‍ക്കെതിരായ കേസ് എന്നിവയും കോടതിയുടെ പരിഗണനയിലാണ്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് ചികിത്സയിലിരുന്ന എയിംസില്‍ പ്രത്യേക കോടതി പ്രവര്‍ത്തിച്ചു.13 പ്രോസിക്യൂഷന് സാക്ഷികളെയും പ്രതിഭാഗത്തെ ഒമ്പത് സാക്ഷികളെയും വിസ്തരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനും സാക്ഷികളാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുപ്രീം കോടതി നിര്‍ദേശപ്രകാരം സി.ആര്.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്തി. ഉന്നാവില്‍ നിന്നും കുടുംബത്തെ ഡല്‍ഹി വനിതാ കമ്മീഷന് ഇടപെട്ട് ഡല്‍ഹിയിലേക്ക് മാറ്റിപാര്‍പ്പിക്കുകയും ചെയ്തു.






