കൊച്ചി: മുടങ്ങിക്കിടന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രധാന പദ്ധതിയായ എല്‍.പി.ജി ടെര്‍മിനലിന്റെ പണികള്‍ പുനരാരംഭിക്കാന്‍ ശക്തമായ നീക്കം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച പിന്തുണയോടെ. വിവിധ ഘട്ടങ്ങളില്‍ ഐ.ഒ.സി. നേതൃത്വം മുഖ്യമന്ത്രിയെ കണ്ട് വിഷയം അവതരിപ്പിച്ചിരുന്നു. പ്രദേശവാസികളുടെ എതിര്‍പ്പിന് അടിസ്ഥാനമില്ലെന്നും ഏതാനും പരിസ്ഥിതി പ്രവര്‍ത്തകരും അവര്‍ക്കുപിന്നില്‍ നിഗൂഢമായ ചില ലോബികളുമാണ് ടെര്‍മിനല്‍ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതെന്ന് അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിതന്നെ നേരിട്ട് കൊച്ചിയിലെത്തി രണ്ടുദിവസം ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
പോലീസിന്റെയും ഐ.ഒ.സിയുടെയും നീക്കങ്ങള്‍ അതീവ രഹസ്യമായിട്ടായിരുന്നു. പുതുവൈപ്പിനിലെ പ്രതിഷേധക്കാര്‍ക്ക് സംഘടിക്കാന്‍ അവസരം ലഭിക്കുന്നതിനു മുന്നേയായിരുന്നു പോലീസിന്റെ നീക്കം. പദ്ധതി പ്രദേശമായ പുതുവൈപ്പ് എറണാകുളം റൂറല്‍ പോലീസിന്റെ പരിധിയിലായിരുന്നത് കൊച്ചി സിറ്റി പോലീസിന്റെ അധീനതയിലേക്കു മാറ്റുകയാണ് ആദ്യം ചെയ്തത്. ഐ.ജി. വിജയ് സാഖറെയാണ് ഇതിനുള്ള ഉത്തരവ് ഇറക്കിയത്.
ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്നു രണ്ടു വര്‍ഷം മുമ്പ് നിലച്ച ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്(ഐ.ഒ.സി) പുതുവൈപ്പിലെ എല്‍.പി.ജി. ഇറക്കുമതി ടെര്‍മിനലിന്റെ പണികളാണ് പുനരാരംഭിച്ചത്. വന്‍ പോലീസ് സന്നാഹത്തിന്റെ സുരക്ഷയിലാണ് ഇന്നലെ ജോലികള്‍ ആരംഭിച്ചത്. പുതുവൈപ്പിനിലെ പദ്ധതിപ്രദേശത്തു കലക്ടര്‍ നിരോധനാജ്ഞ ഇന്നലെ പുറപ്പെടുവിച്ചിട്ടുണ്ട്. പുതുവൈപ്പ് ഉള്‍പ്പെടുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പത്തുവാര്‍ഡുകളിലാണ് നിരോധനാജ്ഞ. സംഘം ചേരാനും പ്രതിഷേധം നടത്താനുമുള്ള നീക്കങ്ങളെ തടയുന്നതിനാണിത്.
ഞായറാഴ്ച അര്‍ധരാത്രിക്കുശേഷം രണ്ടായിരത്തോളം വരുന്ന പോലീസ് സേനാംഗങ്ങള്‍ പുതുവൈപ്പിലെത്തി. രാത്രി രണ്ടുമണിയോടെ കലക്ടറുടെ നിരോധനാജ്ഞ നിലവില്‍ വന്നു. ഇന്നലെ പുലര്‍ച്ചെയോടെ പുതുവൈപ്പില്‍ ടെര്‍മിനലിന്റെ ജോലികള്‍ പുനരാരംഭിക്കുന്ന ഭാഗം പോലീസ് വലയത്തിലായി. നേരം പുലര്‍ന്നപ്പോഴാണ് പ്രദേശവാസികള്‍ പോലും ഇക്കാര്യം അറിഞ്ഞത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ അടക്കം നാല്പതോളം ജോലിക്കാരെയും അവര്‍ക്കാവശ്യമുള്ള ഒരുമാസത്തേക്കുള്ള ഭക്ഷണ സാമഗ്രികളും കരുതിവച്ചശേഷമാണ് പോലീസ് പുറത്ത് നിലയുറപ്പിച്ചിട്ടുള്ളത്.
പുതുവൈപ്പ് പദ്ധതിയുടെ പാരിസ്ഥിതികാനുമതി നാലുമാസത്തിനുള്ള അവസാനിക്കുന്നതുകൊണ്ടാണ് തിടുക്കത്തിലുള്ള നീക്കം. പ്രതിഷേധം കനക്കുകയാണെങ്കില്‍ ജീവനക്കാരെ ഹെലികോപ്ടര്‍ വഴി പുറത്തെത്തിക്കാനും സാധ്യമാകും വിധമാണ് സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. എതിര്‍പ്പുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്നാണ് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ അറിയിച്ചു.
2010ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പുതുവൈപ്പിലെ ജനജീവിതത്തെ ബാധിക്കുമെന്നും മത്സ്യബന്ധനത്തിനു തടസമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ജനരോഷം ഉയര്‍ന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് 2017 ല്‍ ഐ.ഒ.സി. പണികള്‍ നിര്‍ത്തി. ഇറക്കുമതി ടെര്‍മിനലിന്റെ ഭാഗമായിട്ടുള്ള ജെട്ടിയുടെ പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായിരുന്നു. 300 കോടി രൂപ ഇതുവരെ ഐ.ഒ.സി. പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതുവൈപ്പ് പദ്ധതിയുടെ ആകെ ചെലവ് 2300 കോടി രൂപയാണ്. പദ്ധതി നടപ്പാകുമ്പോള്‍ എല്‍.പി.ജി. ഇറക്കുമതിയിനത്തില്‍ നികുതിയായി സംസ്ഥാന സര്‍ക്കാരിനു പ്രതിവര്‍ഷം ലഭിക്കുന്നത് 300 കോടി രൂപ.
ഇറക്കുമതിക്കായുള്ള മള്‍ട്ടി യൂസര്‍ ടെര്‍മിനല്‍ പൂര്‍ണമായി സജ്ജമായിട്ട് രണ്ടുവര്‍ഷമായി. കൊച്ചിന് പോര്‍ട്ടും ഐ.ഒ.സിയും സംയുക്തമായിട്ട് 300 കോടി രൂപ മുടക്കിയാണ് മള്‍ട്ടി യൂസര്‍ ഇറക്കുമതി ടെര്‍മിനല്‍ പണിതീര്‍ത്തത്. ഇതിനടുത്തുള്ള പുതുവൈപ്പ് എല്‍.പി.ജി. ടെര്‍മിനലില്‍ ഭൂമിക്കടിയില്‍ എല്‍.പി.ജി. സൂക്ഷിക്കുന്ന സംവിധാനത്തിന്റെ പണികള്‍ 40 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് ജനകീയ സമരം ഉയര്‍ന്നത്.
കടല്‍ത്തീരത്ത് 40 ഏക്കര്‍ വരുന്ന മേഖലയിലാണ് ടെര്‍മിനല്‍. കപ്പല്‍മാര്‍ഗം ഇവിടെ എത്തിച്ചു സൂക്ഷിക്കുന്ന എല്‍.പി.ജി. പൈപ്പ് ലൈന്‍ വഴി മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ റോഡുമാര്‍ഗം നടക്കുന്ന എല്‍.പി.ജി. ചരക്കുനീക്കം നിര്ത്തലാക്കുന്നതിനുവേണ്ടിയാണ് സുരക്ഷിതമായ പൈപ്പ് ലൈന്‍ ഉപയോഗിക്കുന്നത്. ഒരുവര്‍ഷം മംഗലാപുരത്തുനിന്നു കേരളത്തിലേക്കും തിരിച്ചും ടണ്‍ കണക്കിന് എല്‍.പി.ജി.യാണ് ബുള്ളറ്റ് ടാങ്കറുകള്‍ വഴി കടത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 60 അപകടങ്ങളാണ് ബുള്ളറ്റ് ടാങ്കറുകള്‍ കേരളത്തില്‍ മാത്രം വരുത്തിവച്ചത്.
കൊച്ചി-സേലം പൈപ്പ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ഐ.ഒ.സിയും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലക്കാട് വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ചുകഴിഞ്ഞു.
ബൈജു ഭാസി






