
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാല പ്രതിഷേധങ്ങളിലെ അക്രമവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന അക്രമ പ്രവര്‍ത്തനങ്ങളിലാണ് അറസ്റ്റ്. ഇവര്‍ വിദ്യാര്‍ത്ഥികള്‍ അല്ലെന്നും അക്രമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജാമിയയിലും ന്യൂ ഫ്രണ്ട്സ് കോളനിയിലും താമസിക്കുന്നവരുമാണെന്നുമാണ് പോലീസ് പറയുന്നത്.
ഇതുവരെ ഒരു വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയ്ക്കും ചൊവ്വാഴ്ച പകലിനും ഇടയിലുള്ള സമയത്താണ് എല്ലാവരേയും അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു. സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ നല്കിയ വിവരവും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് എല്ലാവരേയും അറസ്റ്റ ചെയ്തത്. ദേശീയ പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധം ഞായറാഴ്ച അക്രമമായി മാറുകയും ദക്ഷിണ ഡല്‍ഹിയില്‍ നാലു ബസുകള്‍ കത്തിക്കുകയും ചെയ്തിരുന്നു.
അനേകം പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. കലാപം ഉണ്ടാക്കിയതിനും അക്രമം നടത്തിയതിനുമാണ് കേസ്. ജാമിയ മിലിയ ഇസ്ളാമിക സര്‍വകലാശാലയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ പോലീസ് ലാത്തി പ്രയോഗിക്കുകയും ക്യാമ്പസിനകത്ത് കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതേസമയം ആരോപണം നിഷേധിച്ച പോലീസ് ബസിന് തീയിട്ടതും ഇരുചക്രവാഹനങ്ങള്‍ നശിപ്പിച്ചതും അക്രമത്തില്‍ പങ്കെടുത്ത ആള്ക്കാര് ആണെന്നാണ് പോലീസ് പറയുന്നത്. പോലീസ് ടീയര്‍ഗ്യാസ് പൊട്ടിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു. അതേസമയം ക്യാമ്പസിന് പുറത്തുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.
അതിനിടയില്‍ സംഘര്‍ഷത്തില്‍ വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര വകുപ്പിന്റെ നിലപാട് തള്ളുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. മുഹമ്മദ് തമീന് എന്ന വിദ്യാര്‍ത്ഥിയുടെ കാലിനേറ്റ പരിക്കുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മുറിവ് വെടിയേറ്റ് ഉണ്ടായതിന് സമാനമായ രീതിയിലുള്ളതാണെന്നാണ് കാണിച്ചിട്ടുള്ളത്. താന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പെട്ടയാള്‍ അല്ലെന്ന് പറഞ്ഞിട്ടും പോലീസ് തന്റെ കാലില്‍ വെടിവെച്ചെന്നാണ് മുഹമ്മദ് തമീന് നേരത്തേ പറഞ്ഞത്. വഴിപോക്കനാണ് എന്ന് പറഞ്ഞിട്ടും ഇടതുകാലില്‍ വെടിവെച്ചെന്ന് ഇയാള്‍ ആരോപിച്ചു.






