
ന്യൂഡല്‍ഹി : നാവികസേനയിലെ അംഗങ്ങള്‍ അറസ്റ്റിലായ് പാക് ചാരവൃത്തി കേസ് എന്‍ഐഎ അന്വേഷിക്കും. ഏഴ് നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ സംഭവത്തില്‍ വിവരങ്ങള്‍ പാക് ചാര സംഘടനയുടെ പക്കല്‍ എത്തിയെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ചോര്‍ന്നതെന്ന വിവരത്തെ തുടര്‍ന്ന് സേനയില്‍ ഇവ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
കടുത്ത സുരക്ഷാ വീഴ്ച ആരോപിക്കപ്പെടുന്ന സംഭവത്തില്‍ ദേശീയ അന്വേഷണ സംഘവും ആന്ധ്രാ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിസംബര്‍ 20 ന് നാവിക സേനയുമായി ബന്ധപ്പെട്ട എട്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എന്‍ഐഎയ്ക്ക് ഏറ്റെടുത്തത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളും സ്മാര്‍ട്ട്ഫോണും സൈനികര്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം വരുത്തി ഡിസംബര്‍ 27 ന് പ്രത്യേക നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. കപ്പലുകളിലും നേവല്‍ ബേസിലും നാവികര്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു.
ഈസ്റ്റേണ്‍ നേവല്‍ കമാന്റില്‍ പെടുന്നവാണ് മൂന്ന് നാവികര്‍. പശ്ചിമ നേവല്‍ കമാന്റില്‍ പെടുന്നവരാണ് മറ്റ് മൂന്ന് പേര്. ഒരാള്‍ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നുള്ളയാളും. ഹവാലാ ഇടപാടുകാരന് മുംബൈ സ്വദേശിയാണ്. രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയായ സണ്ണികുമാര്‍, ഒഡീഷയിലെ ഗോപാല്‍ പൂരില്‍ നിന്നുള്ള എസ് ദാസ്, യുപി സ്വദേശി എസ് കുമാര്‍ ശര്‍മ്മ എന്നിവരാണ് ഈസ്റ്റേണ്‍ നേവല്‍ കമാന്റില്‍ നിന്നും പിടിയിലായവര്‍. രാജസ്ഥാനിലെ ജൂണ്ജൂണില് നിന്നുള്ള അശോക് കുമാര്‍, രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള എ കുമാ രാജസ്ഥാനില്‍ ആള്‍വാറില്‍ നിന്നുള്ള വി കുമാര്‍ എന്നിവരാണ് പശ്ചിമ നേവല്‍ കമാന്റില്‍ നിന്നുള്ളവര്‍. കാര്‍വാറില്‍ ജോലി ചെയ്യുന്ന പൂനെ സ്വദേശി സോംനാഥാണ് ഏഴാമത്തെയാള്‍. അറസ്റ്റിലായവരെ എന്‍ഐഎ കോടതി ജനുവരി 3 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഐഎസ്ഐ തേന്‍ കെണി ഒരുക്കി ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വിവരം. ചാര സുന്ദരികളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബന്ധം ഉണ്ടാക്കി വിവരങ്ങള്‍ ചോര്‍ത്തി. സൈനീക രഹസ്യങ്ങളിലെ പല നിര്‍ണ്ണായക വിവരങ്ങളും ഇങ്ങനെ പാക് ചാരസംഘടനയ്ക്ക് കിട്ടിയ എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തിരിക്കുന്നത്.






