ശബരിമ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷ ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ നിഗമനത്തില്‍ എത്തിയത്. ജനുവരി ആറിന് ദര്‍ശനം നടത്താന്‍ എത്തുന്നുവെന്ന് ഇന്നലെയാണ് രാഷ്ട്രപതി ഭവന് സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അറിയിച്ചത്.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഹെലിപാഡും മറ്റ് സൗകര്യങ്ങളും ഒരുക്കതിന്റെ പ്രായോഗിക ബുദ്ധിമുട്ടാണ് സര്‍ക്കാരും പോലീസും ചൂണ്ടിക്കാട്ടുന്നത്. ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിക്കുന്ന മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് മൂന്ന് ദിവസം കൊണ്ട് സുരക്ഷ ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി.
ശബരിമലയിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്ന ജലസംഭരിണിയുടെ മൂടിയാണ് രാഷ്ട്രപതി ഇറങ്ങേണ്ട ഹെലിപാഡ് ആയി പരിഗണിക്കുന്നത്. അടിയന്തരമായി ഇതിന്റെ ബലം പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സുരക്ഷ ഒരുക്കേണ്ടതുണ്ട്. സമയപരിമിതിയുടെ പ്രശ്നം രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തെ അറിയിച്ചു.
ഹെലിപാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. സന്നിധാനത്ത് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ സുരക്ഷ ഒരുക്കുന്നതില്‍ പരിമിതിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷ ശക്തമാക്കുന്നതിനൊപ്പം സന്നിധാനത്ത് ഹെലിപാഡ് ഒരുക്കാനുള്ള സാധ്യതയും ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നുണ്ട്. അത് വിജയിച്ചില്ലെങ്കില്‍ നിലയ്ക്കലില്‍ ഹെലിപാഡില്‍ ഇറങ്ങുന്ന രാഷ്ട്രപതിയെ കാല്‍നടയായോ ഡോളിയിലോ സന്നിധാനത്ത് എത്തിക്കും.
രാഷ്ട്രപതി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വശരെ സാധാരണ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണോ എന്ന് പോലീസ് ആലോചിക്കുന്നുണ്ട്് ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉ'േദ്യാഗസ്ഥര്‍ നേരിട്ടെത്തി സുരക്ഷ വിലയിരുത്തും.






