
ന്യുഡല്‍ഹി: അസം പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാതെ പോയ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റി തടങ്കല്‍ പാളയങ്ങളില്‍ ഉടന്‍ പാര്‍പ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും സുപ്രീം കോടതി ഉറപ്പുനല്‍കി. പൗരത്വം തെളിയിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ 60 കുട്ടികള്‍ തടങ്കല്‍ പാളയങ്ങളിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്.
ഈ 60 കുട്ടികളില്‍ മാതാപിതാക്കളില്‍ ഒരാളോ രണ്ടുപേരുമോ പൗരത്വ രജിസ്റ്റര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ പൗരത്വം തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇവരെ തടങ്കല്‍ പാളയങ്ങളിലേക്ക് മാറ്റിയത്.
ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം പൗരത്വം ലഭിച്ച മാതാപിതാക്കളുടെ മക്കളെ തടങ്കല്‍ പാളയത്തിലേക്കു മാറ്റിയെന്നത് തനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. കുട്ടികളെ ഉടന്‍ തടങ്കല്‍ പാളയത്തിലേക്ക് മാറ്റില്ലെന്നും അദ്ദേഹം ഉറപ്പുകൊടുത്തു. ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്കി.
പൗരത്വ നിയമ ഭേദഗതി പ്രകാരം, 2004നു ശേഷം ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ രണ്ടു പേരും ഇന്ത്യന്‍ പൗരന്മാര് ആണെങ്കില്‍ മാത്രമേ കുട്ടിയേയും പൗരനായി അംഗീകരിക്കൂ. മാതാപിതാക്കളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ പൗരത്വമുണ്ടായിരിക്കുന്നതെങ്കില്, മറ്റേയാള്‍ കുട്ടി ജനിക്കുന്ന കാലത്ത് അനധികൃത കുടിയേറ്റക്കാരനല്ലാതിരിക്കുകയും വേണം. അതായത് മാതാപിതാക്കളില്‍ ഒരാള്‍ക്ക് പൗരത്വം തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ കുട്ടിയെയും ഇന്ത്യന്‍ പൗരനായി കണക്കാക്കാന്‍ കഴിയില്ല.
അതിനിടെ, എന്‍.ആര്.സി നിശ്ചയിക്കുന്നതില്‍ അസം സര്‍ക്കാര്‍ നിയോഗിച്ച പുതിയ കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ്മ ഫെയ്സ്ബുക്കിലുടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ആക്ഷേപത്തില്‍ കോടതി അസം സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി. കോര്‍ഡിനേറ്റര്‍ ആയി നിയമിക്കപ്പെടും മുന്‍പാണ് ശര്‍മ്മ പരാമര്‍ശം നടത്തിയതെന്നാണ് ആക്ഷേപം. 1989 ബാച്ചിലെ സിവില്‍ സര്‍വീസ് ഓഫീസര്‍ ആയ ശര്‍മ്മ 2014 മുതല്‍ 2017 വരെ എന്‍.ആര്.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.
പൗരത്വ ബില്ലിനെ കുറിച്ച് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച വിവരങ്ങളാണ് വിവാദത്തിനിടയാക്കിയത്. എന്‍.ആര്.സിയില്‍ ലക്ഷക്കണക്കിന് ബംാദേശികള് കയറിപ്പറ്റിയിട്ടുണ്ടെന്നായിരുന്നു ഫെബ്രുവരി 13ന് കുറിച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലെ ന്യൂനപക്ഷ പ്രീണനം മതേതരത്വത്തിന്റെ നിര്‍വചനം തന്നെ മാറ്റിയെന്നായിരുന്നു 2017 നവംബര്‍ 15ന് നടത്തിയ പരാമര്‍ശം.
ശര്‍മ്മയെ എന്‍.ആര്.സി കോര്‍ഡിനേറ്റര്‍ ആയി നിയമിച്ചതോടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി അബ്ദുള്‍ ഖലേഖ് മുഖ്യമന്ത്രി സര്‍ബാനന്ദ് സൊനോവാളിന് കത്തയച്ചിരുന്നു. ശര്‍മ്മ 'പക്ഷപാതമില്ലാത്തവനോ വിശ്വാസയോഗ്യനോ' അല്ലെന്ന് എം.പി ആരോപിച്ചു.
ഓഗസ്റ്റ് 31ന് പ്രഖ്യാപിച്ച അസമിലെ അന്തിമ പട്ടിക പ്രകാരം 19,06,657 പേരാണ് സംസ്ഥാനത്ത് പൗരത്വമില്ലാതായത്.






