
കൊച്ചി : ഏഴരകോടി കിലോഗ്രാമാണ് മരടിലെ നാലു ഫ്ളാറ്റുകള്‍ പൊളിച്ചപ്പോഴുണ്ടായ കോണ്‍ക്രീറ്റ് അവശിഷ്ടം. അതിനി എം. സാന്‍ഡ് ആക്കി മാറ്റി റോഡ്, കിണര്‍ റിങ്, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണസാമഗ്രികളാക്കും. നാലു ഫ്ളാറ്റുകളും പൊടിക്കൂമ്പാരമായി ഭൂമിയിലേക്കു പതിച്ചതോടെ മരടിന് പരിസ്ഥിതി ഭീഷണിയുയര്‍ത്തി നില്‍ക്കുകയാണ് 7.65 കോടി കിലോയുടെ ഈ അവശിഷ്ടം. ഇവ നീക്കാന്‍ 70 ദിവസം സമയം കരാര്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ടെങ്കിലും പ്രായോഗികമാകില്ല എന്നാണു വിലയിരുത്തല്‍.
രണ്ടുദിവസത്തെ സ്ഫോടനങ്ങളിലൂടെ അംബരചുംബികളായ ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിലംപതിച്ചപ്പോള്‍ കുമിഞ്ഞുകൂടിയ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഏകദേശം 5000 ലോഡു വരും ഇത്. കോണ്‍ക്രീറ്റില്‍നിന്ന് കമ്പികള്‍ വേര്‍തിരിക്കല്‍ ദുഷ്കരമാണ്. അതിന് രണ്ടുമാസമെടുക്കും. 36 ലക്ഷം രൂപ സര്‍ക്കാരിനു നല്കി ആലുവയിലെ പ്രോംപ്ട് എന്ന കമ്പനിയാണ് മാലിന്യം നീക്കാന്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. അരൂരിലെ മാലിന്യയാഡിലേക്കു മാറ്റുമെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടതു കുമ്പളത്തെ എട്ടേക്കറിലേക്കു മാറ്റാനാണ് തീരുമാനം. പൊളിക്കാന്‍ തയാറാക്കിയ മാസ്റ്റര്‍പഌന്‍ മാലിന്യം നീക്കലിന്റെ കാര്യത്തില്‍ ഇല്ല.
മരടില്‍ ഫഌറ്റുകള്‍ പൊളിച്ചിടത്തെ ഭൂമിയുടെ ഉടമസ്ഥതയുടെ കാര്യത്തില്‍ അനിശ്ചിത്വം നിലനില്‍ക്കുന്നുണ്ട്. സാധാരണഗതിയില്‍ ഈ ഫഌറ്റിരിക്കുന്ന ഭൂമിയുടെ വിഹിതം ഫ്ളാറ്റുടമകള്‍ക്കാണ്. ഫ്ളാറ്റിന്റെ കാര്‍പെറ്റ് ഏരിയയില്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് അവകാശമുണ്ട് എന്നാണു നിയമം. എന്നാല്‍ അനധികൃത നിര്‍മാണമാണെന്ന് കോടതി കണ്ടെത്തിയത് ഉടമസ്ഥാവകാശം തെളിയിക്കുന്നതില്‍ നിയമക്കുരുക്കാകുമെന്നതാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇത് ഫഌറ്റ് ഉടമകള്‍ക്കു തിരിച്ചടിയായേക്കും. ഉടമസ്ഥാവകാശം തെളിയിക്കാന്‍ കോടതി തന്നെ വേണ്ടിവരും.






