
ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)വില്‍ ജനുവരി മൂന്നിന് നടന്ന സംഘര്‍ഷത്തില്‍ സിസിവിടി കാമറകളും ബയോമെട്രിക് സംവിധാനവും സെര്‍വര്‍ റൂമും തകര്‍ക്കപ്പെട്ടുവെന്ന വൈസ് ചാന്‍സലര്‍ എം.ജഗദീഷ് കുമാറിന്റെ അവകാശവാദം പൊളിച്ച് വിവരാവകാശ രേഖ. ഇവ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
ജനുവരി അഞ്ചിന് യൂണിവേഴ്സിറ്റി നല്കി പരാതിയില്‍, ജെ.എന്‍.യുവിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ചില്ലുവാതില്‍ തകര്‍ത്ത് ഇര്‍ഫര്‍മേഷന്‍ സിസ്റ്റം സെന്റര്‍ (സിഐഎസ്) ഓഫീസില്‍ പ്രവേശിച്ചുവെന്നും സെര്‍വറുകള്‍ തകര്‍ത്ത് പ്രവര്‍ത്തന രഹിതമാക്കുകയും ഫൈബര്‍ ഒപ്ടിക്കല്‍ കേബിള്‍ നശിപ്പിച്ച് വൈദ്യുതി വിതരണവും ബയോമെട്രിക് സംവിധാനവും അവതാളത്തിലാക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
സി.ഐ.എസിലെ സെര്‍വര്‍ ജനുവരി മൂന്നിന് പ്രവര്‍ത്തന രഹിതമാക്കിയിരുന്നുവെന്നും വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍ പിറ്റേന്ന് മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചുവെന്നും വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ പറയുന്നു. നോര്‍ത്ത്, മെയിന്‍ ഗേറ്റ് ഭാഗത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളില്‍ നിന്ന് ജനുവരി അഞ്ചിന് വൈകിട്ട് മൂന്നുമുതല്‍ രാത്രി 11 വരെ തുടര്‍ച്ചയായി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല-മറുപടിയില്‍ പറയുന്നു. കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കു നേര്‍ക്ക് അതിക്രൂരമായ ആക്രമണം നടന്ന സമയമാണിത്.
ജനുവരി അഞ്ചിന് അധികൃതര്‍ നല്കിയ പരാതിയില്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ബയോ മെട്രിക് സംവിധാനവും സിസിടിവി കാമറകളും അടക്കം നശിച്ചിരുന്നുവെന്ന് ജെ.എന്‍.യു അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരാതിയിലും അധികൃതര്‍ നല്കിയ പ്രസ്താവനകളിലും വൈരുദ്ധ്യമുണ്ടെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ രേഖ പ്രകാരം പുറത്തുവന്ന വിവരങ്ങളെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.






