
ന്യൂഡല്‍ഹി: ആഗോള ജനാധിപത്യസൂചികയില്‍ ഇന്ത്യക്കു തിരിച്ചടി. 10 റാങ്ക് പിന്നിലായ ഇന്ത്യ പട്ടികയില്‍ 51-ാം സ്ഥാനത്താണ്. പൗര സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെട്ടതാണു റാങ്കിങ്ങില്‍ ഇന്ത്യ പിന്നോട്ടുപോകാന്‍ കാരണമെന്നു ''ദ് ഇക്കണോമിസ്റ്റ്'' ഗ്രൂപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സര്‍വേയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് നടപടി, ബഹുസ്വരത, സര്‍ക്കാരിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയപങ്കാളിത്തം, രാഷ്ട്രീയസംസ്കാരം, പൗരസ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ 165 സ്വതന്ത്രരാജ്യങ്ങളിലും രണ്ടു പ്രവിശ്യകളിലുമായാണു സര്‍വേ സംഘടിപ്പിച്ചത്. 0-10 മാനദണ്ഡമാക്കിയുള്ള സൂചികയില്‍ ഇന്ത്യക്കു കഴിഞ്ഞവര്‍ഷം ലഭിച്ചത് 6.90 പോയിന്റാണ്. 2018-ല്‍ ഇത് 7.23 ആയിരുന്നു. പട്ടികയിലെ ഏഷ്യ-ഓസ്ട്രേലിയ മേഖലയില്‍ തിമൂര്‍-ലെസ്റ്റെ, മലേഷ്യ, തായ്വാന് തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നില്‍ ഇന്ത്യ എട്ടാംസ്ഥാനത്താണ്.
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനാധിപത്യ ധ്വംസനത്തിനു കാരണമായെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. ജമ്മു കശ്മീരിലെ മാറ്റങ്ങള്‍ക്കു മുന്നോടിയായി നടത്തിയ വന്‍െസെനികവിന്യാസം, നേതാക്കളുടെ വീട്ടുതടങ്കല്‍, ഇന്റര്‍നെറ്റ് നിരോധനം എന്നീ നടപടികളും സര്‍വേയില്‍ പരിഗണിച്ചു.
അസമില്‍ എന്‍.ആര്.സി. നടപ്പാക്കിയതിനേത്തുടര്‍ന്ന് 19 ലക്ഷം ആളുകള്‍ പൗരത്വത്തിനു പുറത്തായി. അതില്‍ ഏറെയും മുസ്ലിംകളാണ്. പട്ടികയില്‍നിന്നു പുറത്തായവരില്‍ ഏറെയും ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നു ബി.ജെ.പി. സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, അവര്‍ ഇതു നിഷേധിക്കുന്നു.
ഇന്ത്യയിലെ മുസ്ലിം ജനസംഖ്യാവര്‍ധന ലക്ഷ്യമിട്ടാണ് എന്‍.ആര്.സി. നടപ്പാക്കുന്നതെന്ന വിമര്‍ശനങ്ങളും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. 2015-ല്‍ 20 കോടിയായിരുന്നു ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ. ആകെ ജനസംഖ്യയുടെ 14.9 ശതമാനമാണിത്. ലോകത്തെ മുസ്ലിം ജനസംഖ്യയുടെ 10.5 ശതമാനവും ഇന്ത്യയിലാണ്. 2060 ആകുമ്പോഴേക്ക് ലോകത്തെ ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യമായി (33.3 കോടി) ഇന്ത്യ മാറുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 19.4 ശതമാനമാകും ഇത്.
ആഗോള റാങ്ക് പട്ടികയില്‍ 9.87 പോയിന്റുമായി നോര്‍വേയാണ് ഒന്നാംസ്ഥാനത്ത്. ഏകാധിപത്യരാജ്യമായ ഉത്തര കൊറിയയാണ് ഏറ്റവും പിന്നില്‍ (1.08 പോയിന്റ്). കമ്യൂണിസ്റ്റ് െചെനയും പട്ടികയില്‍ ബഹുദൂരം പിന്നിലാണ്. 2.26 പോയിന്റുമായി 153-ാം സ്ഥാനത്ത്. ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ചു കഴിഞ്ഞവര്‍ഷം ജനാധിപത്യം പ്രക്ഷുബ്ധമായിരുന്നെന്നു സര്‍വേ വിലയിരുത്തുന്നു. തായ്ലന്ഡാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ വന്‍ജനാധിപത്യ പുരോഗതി കരസ്ഥമാക്കിയത്.
പട്ടികയില്‍ 1.69 പോയിന്റുമായി തായ്ലന്ഡ് 38 സ്ഥാനം മെച്ചപ്പെടുത്തി. (2018-ല്‍ 6.32). ''വ്യാജവാര്‍ത്താ''നിയമം നടപ്പാക്കിയതിനേത്തുടര്‍ന്ന്, പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരും പിന്നോട്ടുപോയതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ചിലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ പോരായ്മകള്‍ പരിഹരിച്ച് പൂര്ണജനാധിപത്യത്തിലേക്ക് ഉയര്‍ന്നു. മധ്യ മെഡിറ്ററേനിയന്‍ രാജ്യമായ മാള്ട്ടയാകട്ടെ പൂര്‍ണ ജനാധിപത്യ പദവിയില്‍നിന്നു പിന്നാക്കം പോയി.






