
ന്യുഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഘാസ്നിയില് തിങ്കളാഴ്ച യു.എസ് സേനാ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടവരില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥനുമുണ്ടെന്ന് റിപ്പോര്‍ട്ട്. സി.ഐ.എ ഉന്നതനും 'ഡാര്‍ക്ക് പ്രിന്‍സ്, അയത്തുള്ള മൈക്ക്' എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്നവനുമായ മൈക്കല്‍ ഡി'ആന്‍ഡ്രീയ ആണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും പുറത്തുവിടാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇറാനിയന്‍ ജനറല്‍ ഖാസിം സൊലൈമാനി, അല്‍ ക്വയ്ദ തലവനായിരുന്ന ഉസാമ ബിന്‍ ലാദന് എന്നിവരെ വധിച്ചതില്‍ നേതൃത്വം നല്കിയ ആളാണ് മൈക്കല്‍ ഡി'ആന്‍ഡ്രീയ എന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ പറയുന്നു. ഇതേകുറിച്ച് യു.എസ് അധികൃതരില്‍ നിന്നും ഒരു പ്രതികരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.
തകര്‍ന്നുവീണത് അമേരിക്കന്‍ വിമാനമായ ബോംബാര്‍ഡിയര്‍ ഇ-11എ ആണെന്ന് അഫ്ഗാനിസ്ഥാനിലെ യു.എസ് സേന വക്താവ് കേണല്‍ സോണി ലെഗ്ഗറ്റ് സമ്മതിച്ചു. എന്നാല്‍ ശത്രുക്കളുടെ വെടിയേറ്റാണ് വിമാനം തകര്‍ന്നതെന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അപകടസ്ഥലത്തുനിന്നും തിരിച്ചറിയാന്‍ കഴിയാത്ത ഏതാനും പേരുടെ അവശിഷ്ടങ്ങളും അമേരിക്കന്‍ സേനയ്ക്ക് ലഭിച്ചുവെന്ന് റോയിട്ടേഴ്സ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സി.ഐ.എ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യം അവകാശവാദമുന്നയിച്ചത് മേഖലയില്‍ നിയന്ത്രണമുള്ള താലിബാന് ആണ്. എന്നാല്‍ അവരുടെ പേരു വിവരങ്ങളോ എണ്ണമോ റാങ്കോ ഒന്നും താലിബാന് വ്യക്തമാക്കിയിരുന്നില്ല. രണ്ട് മുതല്‍ ഏഴു പേര് കൊല്ലപ്പെട്ടിരിക്കാമെന്നായിരുന്നു റിപ്പോര്‍ട്ട്.
റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ 'ഡാര്‍ക്ക് പ്രിന്‍സ്' കൊല്ലപ്പെട്ടുവെന്ന് സമര്‍ത്ഥിക്കുന്നത്. സൊലൈമാനിയുടെ കൊലയാളി വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടവരില്‍ പെടുന്നുവെന്ന് ഇറാനിയന്‍ വെബ്സൈറ്റുകള്‍ എല്ലാം പറയുന്നു.
2017ലാണ് സി.ഐ.എയുടെ ഇറാന് ഓപറേഷനുകളുടെ മേധാവിയായി ഡി'ആന്‍ഡ്രിയ നിയമിതനായത്. ട്രംപ് ഭരണകൂടത്തിന്റെ ഇറാന് നയം കടുത്തതായിരിക്കുമെന്ന സൂചനയായിരുന്നു ഇത്. വൈകാതെ ഇറാന് ന്യുക്ലിയര്‍ ഡീലില്‍ നിന്നും അമേരിക്ക പിന്മാറുകയും ചെയ്തിരുന്നു.






