
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ വെടിവയ്പ്. പ്രദേശവാസികളായ ചിലരാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചത്. രണ്ടു പേര് കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം.
അനറൂ ബിശ്വാസ് (55), സലൗദ്ദീന്‍ ഷെയ്ഖ് (17) എന്നിവാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വെടിവച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എന്നാല്‍ ഭരണകക്ഷി അത് നിരസിച്ചിരിക്കുകയാണ്.
പൗരത്വ നിയമ ദേഭഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും നടക്കുന്ന പ്രതിഷേധങ്ങള്‍ നേരിടാന്‍ ഒരു നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും മുര്‍ഷിദാബാദ് എം.പിയും ടി.എം.സി ജില്ലാ പ്രസിഡന്റുമായ അബു തഹര്‍ ഖാന് പറഞ്ഞു. നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് പോലീസിനോട് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബഹുജന്‍ ക്രാന്തി മോര്‍ച്ച ഇന്ന് ആഹ്വാനം ചെയ്ത ദേശീയ ബന്ദിനോട് അനുബന്ധിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. രാവിലെ ഒമ്പത് മണിയോടെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പുണ്ടായത്. സിഎഎയ്ക്കെതിരായ സിറ്റിസണ്‍ ഫോറമാണ് (സിഎഎ ബിരോധി നാഗരിക് മഞ്ച്) പ്രകടനം നടത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ടി.എം.സി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളിലെയും അംഗങ്ങള്‍ ചേര്‍ന്ന ഈ പുതിയ സംഘടന 20 ദിവസം മുന്‍പാണ് രൂപീകരിച്ചത്.
രാവിലെ പ്രകടനം ആരംഭിക്കുന്നതിന് മുന്‍പ് അഞ്ചോളം കാറുകളില്‍ സ്ഥലത്തെത്തിയ ടി.എംസിയുടെ ജാലങ്കി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് തൊഹിറുദ്ദീന്‍ മണ്ഡലും അനുയായികളുമാണ് വെടിവച്ചതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സമാധാനപരമായി പ്രതിഷേധം നടക്കുകയായിരുന്നു. ടി.എം.സി നേതാക്കളാണ് സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയത്. തൊഹിറുദ്ദീന്റെ സഹോദരനും വെടിയേറ്റിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.






