
പഞ്ചായത്തില്‍ ഏത് അമ്പലം പൊളിഞ്ഞു കിടന്നാലും അത് ടിപ്പു സുല്‍ത്താന്റെ അക്കൗണ്ടിലേക്ക് വെയ്ക്കാനുള്ള ഒരു പ്രവണത നാട്ടുകാര്ക്കുണ്ടെന്നും ടിപ്പു സുല്‍ത്താന്‍ മേല്‍ മതഭ്രാന്ത് സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്നും പ്രമുഖ ചരിത്രകാരനും ഇടത് ചിന്തകനുമായ സുനില്‍ പി ഇളയിടം. ടിപ്പുവിന് മതഭ്രാന്തന്റെ മേല്‍വിലാസം നല്കിയ വിന്‍സന്റ് സ്മിത്തിനേയും മാര്‍ക്സ് വില്സിനേയുമൊക്കെ പോലുള്ള ബ്രീട്ടീഷ് ചരിത്രകാരന്മാര് പടച്ചു വിട്ട കാര്യം ഹിന്ദുത്വവാദികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
പൗരത്വ നിയമഭേദഗതിയുടെ പേരില്‍ ടിപ്പുസുല്ത്താനെതിരേ വിമര്‍ശനം നടത്തിയ കപ്പൂച്ചിയന്‍ സുവിശേഷകന് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ വാദം വിവാദമുണ്ടാക്കുമ്പോഴാണ് സുനില്‍ പി ഇളയിടത്തിന്റെ പ്രസംഗവും ചര്‍ച്ചയാകുന്നത്.
ടിപ്പു അവിടെ വന്നിട്ടുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല പഞ്ചായത്തിലെ ഏത് അമ്പലം പൊളിഞ്ഞാലും അത് ടിപ്പുവിന്റെ അക്കൗണ്ടിലാ. ഇതില്‍ രണ്ടു കാര്യമാണ് ഉറപ്പായിട്ടുള്ളത്. ഒന്ന് ക്ഷേത്രത്തിന് അഞ്ചായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നതും രണ്ടാമത്തേത് അത് ടിപ്പുവാണ് പൊളിച്ചത് എന്നതും. അഞ്ചായിരം കൊല്ലം മുന്‍പ് മനുഷ്യജീവിതം തന്നെ കാര്യമായിട്ടില്ലെങ്കില്‍ പോലും അമ്പലത്തിന് അഞ്ചായിരം കൊല്ലം പഴക്കമുണ്ട്. ടിപ്പു മതവിദ്വേഷിയായിരുന്നോ? ടിപ്പു മത വിശ്വാസി ആയിരുന്നെങ്കില്‍ സ്വന്തം രാജ്യത്ത തന്നെയുള്ള ശൃങ്കേരി മഠത്തിന് അദ്ദേഹം ഇത്രമേല്‍ വലിയ പിന്തുണ നല്കുമായിരുന്നോ എന്നും മഠം ടിപ്പുവിനെ പിന്തുണച്ചത് എന്തിനാണെന്നും സുനില്‍ പി ഇളയിടം ചോദിക്കുന്നു.
ടിപ്പു ഹിന്ദുവിനെതിരെ മുസല്‍മാന്റെ നേതൃത്വത്തില്‍ പടനയിച്ച ഒരു മുസ്ലീം മതഭ്രാന്തനായിരുന്നെങ്കില്‍ ഹൈദരാബാദിലെ നൈസാം എന്ന മുസ്ലീം രാജാവ് ടിപ്പുവിനെതിരെ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം ചേര്ന്നതെന്തുകൊണ്ടാണെന്നും ചോദിച്ചു.
മൈസൂരിലെ ഹിന്ദു നേതാക്കള്‍ മുഴുവന്‍ ടിപ്പുവിന്റെ കൂടെയായിരുന്നു. സ്വന്തം രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെല്ലാം വലിയ പിന്തുണ നല്‍കിയിരുന്നയാളാണ് ടിപ്പു. പക്ഷേ ബ്രിട്ടീഷുകാര്ക്കൊപ്പമായിരുന്ന മലബാറിലെ ഹിന്ദുക്കള്‍ പക്ഷേ ടിപ്പുവിന് എതിരായിരുന്നു. കൊടകിലെയും മംഗലാപുരത്തെയും ക്രിസ്ത്യാനികളും ബ്രിട്ടീഷുകാര്‍ക്ക് ഒപ്പമായിരുന്നു. ടിപ്പുവിന്റെ ആക്രമണത്തിന് പിന്നില്‍ മതമായിരുന്നില്ല. രാഷ്ട്രീയമാണ്. സൈനിക തന്ത്രവും ലക്ഷ്യം സമ്പത്തുമായിരുന്നു. പക്ഷേ ബ്രിട്ടീഷുകാര്‍ തങ്ങളുടെ സാമ്രാജ്യത്വത്തെ ന്യായീകരിക്കാന്‍ ടിപ്പുവിനെ മതഭ്രാന്തനാക്കി.
ടിപ്പുവിന്റെ അതേ കാലത്താണ് ബ്രിട്ടീഷുകാര്‍ക്കെതിരേ സുധീരം പോരാടിയ നമ്മുടെ വലിയ പോരാളിയായ പഴശ്ശിരാജയും.എന്നാല്‍ ടിപ്പുവിനെതിരേ ബ്രിട്ടീഷ് കമ്പനി പട നയിക്കുന്ന കാലത്ത് പഴശ്ശി ടിപ്പുവിനൊപ്പമല്ല. ഇവിടെ പഴശ്ശിയുടെ പ്രശ്നം ബ്രിട്ടീഷുകാര്‍ ആയിരുന്നില്ല. കുറുമ്പ്രനാട്ട് താലൂക്കിലെ കരം പിരിക്കലായിരുന്നു. പക്ഷേ ടിപ്പുവിന് പ്രശ്നം ബ്രിട്ടീഷുകാരായിരുന്നു. അവരുമായി ഒരു ഒത്തു തീര്‍പ്പിനും അദ്ദേമില്ലായിരുന്നു.
സാങ്കേതിക വിദ്യ വളര്‍ന്ന കാലത്ത് ടിപ്പു ഫ്രാന്‍സില്‍ നിന്നും വാങ്ങിയ 500 തോക്കുകള്‍ മൈസൂരിലെത്തി. എന്നാല്‍ മൈസൂരില്‍ നിര്‍മ്മിക്കുന്ന തോക്കുകളുടെ അതേ നിലവാരം ഇവയ്ക്കില്ലായെന്ന് പറഞ്ഞ് വന്ന തോക്കുകള്‍ ഫ്രാന്‍സിലേക്ക് തിരിച്ചയച്ചയാളാണ് ടിപ്പുസുല്‍ത്താന്‍. ഫ്രാന്‍സ് നിര്‍മ്മിക്കുന്ന തോക്കുകളേക്കാള്‍ മെച്ചപ്പെട്ട തോക്ക് നിര്‍മ്മിക്കാന്‍ തക്ക വിധം സാങ്കേതിക ജ്ഞാനം വികസിച്ച ഇടമായിരുന്നു മൈസൂര്‍. പക്ഷെ നമ്മുടെ ചരിത്രത്തില്‍ ഇതൊന്നും കാണില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭൂതകാലത്തെ മുഴുവന്‍ മതം കൊണ്ട് വിഭജിച്ചതും മതപരമാണ് ഇന്ത്യന്‍ ഭൂതകാലമെന്ന് പഠിപ്പിച്ചതും സാമ്രാജ്യത്വമാണെന്നും സുനില്‍ പി ഇളയിടം പ്രസംഗത്തില്‍ പറയുന്നു.






