
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ബിജെപി മന്ത്രിമാരുടെ വിദ്വേഷ അധിക്ഷേപം തുടരുന്നു. രാജ്യത്തിന്റെ തലസ്ഥാന നഗരത്തില്‍ തന്നെ ലക്ഷ്യമിടുന്ന ചാവേറുകളെ ഉണ്ടാക്കുന്ന പ്രജനന കേന്ദ്രമാണ് ഷഹീന് ബാഗെന്ന് ആക്ഷേപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് പുതിയ വിവാദം തൊടുത്തിരിക്കുന്നത്. ട്വീറ്റിലൂടെയായിരുന്നു മന്ത്രിയുടെ ആക്ഷേപം.
''ഷഹീന്‍ബാഗില്‍ ഒരു കുട്ടി മരിച്ചാല്‍ പോലും അതിന്റെ അമ്മ മകന് രക്തസാക്ഷിയായി എന്നാകും പറയുക. ഇതും ഒരു ചാവേറാക്രമണം അല്ലാതെ പിന്നെന്താണെന്നും മന്ത്രി ചോദിച്ചു. ഇക്കാര്യം പറയുന്നത് ജനങ്ങള്‍ ഇത്തരം ചാവേര്‍ ബോബുംബുകളെയും ഈ ഖിലാഫത്ത് പ്രതിഷേധത്തെയും കരുതരിയിരിക്കാനാണ്. '' കേന്ദ്ര മൃഗസംരക്ഷണ, മത്സ്യബന്ധന മന്ത്രിയായ ഗിരിരാജ് സിംഗ് മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തുകയും ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച ഡല്‍ഹി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമിത്ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഷഹീന്‍ബാഗിനെ ലക്ഷ്യമിട്ട് വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. മതം അടിസ്ഥാനമാക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡിസംബര്‍ 18 മുതല്‍ നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് ദക്ഷിണ ഡല്‍ഹിയിലെ ഷഹീന്‍ബാഗിലെ തെരുവില്‍ പ്രതിഷേധിക്കുന്നത്. നിയമത്തിനെതിരേ രാജ്യവ്യാപകമായിട്ടാണ് പ്രതിഷേധം നടക്കുന്നത്. ഷഹീന്‍ബാഗ് സമരത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും പിന്തുണയ്ക്കുന്നത്.






