
ഇന്ന് വാലന്റൈന്‍സ് ഡേ.. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലന്‍ന്റൈന്‍സ് ദിനം. ലോകമെമ്പാടുമുള്ള , ആളുകള്‍ തങ്ങള്‍ സ്നേഹിക്കുന്നവര്‍ക്ക് ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു... അതേസമയം ഇന്ത്യക്ക് മറക്കാനാകാത്ത ഒരു ദിവസമായിരുന്നു കഴിഞ്ഞ വര്‍ഷം ഈ ദിവസം. അതേ, പുല്‍വാമ ഭീകരാക്രമണം. ഇന്ത്യയുടെ 49 സിആര്‍പിഫ് ജവാന്മാര് കൊല്ലപ്പെട്ട ദിനം.... ഇന്ത്യന്‍ സൈനിക വ്യൂഹത്തിന് നേരെ നടന്ന ഈ 1980ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു.
പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ വച്ചാണ് ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് പോയ സിആര്‍പിഎഫ് സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്.
ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസര്‍വ്വ് പോലീസ് സേനയിലെ സൈനികര്‍, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യന്‍ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവില്‍ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവര്‍ ശ്രീനഗറില്‍ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയില്‍ വച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു മഹീന്ദ്ര സ്കോര്‍പിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തല്‍ക്ഷണം 49 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഈ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു.
പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദ്യോഗത്തില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരില്‍ ഏറേയും. പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മനുഷ്യബോംബായിരുന്ന ആദില്‍ അഹമ്മദ് ദര് എന്ന തീവ്രവാദിയുടെ വീഡിയോയും അവര്‍ പുറത്തു വിട്ടു. ഈ തീവ്രവാദ ആക്രമണത്തില്‍ ജെയ്ഷ് ഇ മൊഹമ്മദിന്റെ പങ്ക് പാകിസ്താന് തള്ളിക്കളഞ്ഞു.
ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 11 ദിവസങ്ങള്‍ കൊണ്ടാണ് ബലാക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. 40 ജവാന്മാര് ജീവത്യാഗം ചെയ്ത പുല്‍വാമ ആക്രമണം കഴിഞ്ഞ് ഫെബ്രുവരി 15ന് തന്നെ വ്യോമസേനാ മേധാവി ബിഎസ് ധനോവ ആക്രമണ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യോമാക്രമണം നടത്താമെന്നായിരുന്നു ധനോവ മുന്നോട്ടുവച്ച ആക്രമണ പദ്ധതി. ഫെബ്രുവരി 16 മുതല്‍ 20 വരെ ഇന്ത്യന്‍ വ്യോമസേന ഹെറോണ്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തി. ഇന്റലിജന്‍സ് ഏജന്‍സിയുടെ സഹായത്തോടെ ആക്രമണം നടത്തേണ്ട പ്രദേശങ്ങളും ഭീകര ക്യാംപുകളും കണ്ടെത്തി ടാര്‍ഗറ്റ് ടേബിളുണ്ടാക്കി.
ഹരിയാനയിലെ അംബാലയിലെ എയര്‍ബേസില്‍ നിന്നാണ് 12 മിറാഷ്-2000 വിമാനങ്ങളോടെ വ്യോമസേനാ സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം ഓപ്പറേഷന് അവസാനിപ്പിക്കുകയും ചെയ്തു. 21 മിനിറ്റ് നീണ്ട ഓപ്പറേഷന് ആണ് പാക് മണ്ണില്‍ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്ഷെ മുഹമ്മദിന്റെ പ്രധാന ആസ്ഥാനങ്ങളില്‍ ഒന്നാണ്.
പുലര്‍ച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യന്‍ വ്യോമസേന ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയിബ , ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്നിവയുടെ സംയുക്തക്യാമ്പ് തകര്‍ത്തു. പിന്നീട് പുലര്‍ച്ചെ 3:48 മുതല്‍ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലര്‍ച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകര്‍ത്ത് ഇന്ത്യന്‍ സംഘം മടങ്ങി.
ഉറി, പഠാന്‍കോട്ട് ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു. അന്ന് കരസേന പാക് അധീന പ്രദേശത്തേക്ക് കടന്ന് കയറി ആക്രമണം നടത്തി സുരക്ഷിതമായി മടങ്ങി എത്തുകയും ചെയ്തിരുന്നു. കരസേനയുടെ ഇത്തരം ആക്രമണം മുന്നില്‍ കണ്ട് പാകിസ്ഥാന് ചെറുത്ത് നില്‍പ്പിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നല്കാന് ഇന്ത്യ ഒരുങ്ങിയത്.