
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍മന്ത്രിയും എം.എല്‍.എയുമായ വി.എസ്. ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് അനുമതി നല്കി. വിജിലന്‍സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അനേ്വഷണത്തിന് അഭ്യന്തരസെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍, സി.എ.ജി. റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തുന്ന രാഷ്ട്രീയപ്രേരിത നീക്കമാണിതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാര്‍ തിരുവനന്തപുരത്തും മറ്റും വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ വിജിലന്‍സിനു ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും ബിനാമി പേരില്‍ സ്വത്തുകള്‍ വാങ്ങിക്കൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ്ഉയര്ന്നത്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016ല്‍ ജേക്കബ് തോമസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ച സമയം മുതല്‍ ശിവകുമാറിനെതിരേ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം രഹസ്യാനേ്വഷണം നടത്തിയിരുന്നു.
വി.എസ്. ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞ കേസാണിത്. ശിവകുമാര്‍ നിരപരാധിയാണെന്ന് യു.ഡി.എഫിന് ഉറപ്പുണ്ട്. ഈ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ വിജിലന്‍സ് കേസുകള്‍ക്ക് അനുമതി ചോദിച്ച് താന്‍ നാല് അപേക്ഷകള്‍ ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും ഒന്നിനുപോലും അനുമതി തരികയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. നിഷേധിച്ചിരുന്നെങ്കില്‍ കോടതിയില്‍ പോകുകയോ മറ്റുനടപടി സ്വീകരിക്കുകയോ ചെയ്യാമായിരുന്നു. പ്രതിപക്ഷം ചോദിക്കുമ്പോള്‍ അനുമതി നല്‍കാതിരിക്കുകയും ഭരണപക്ഷം ചോദിക്കുമ്പോള്‍ അനുമതി നല്‍കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.






