
തിരുവനന്തപുരം: 14 മണിക്കൂറോളം നീണ്ട വിജിലന്‍സ് റെയ്ഡില്‍ തനിക്കെതിരെ അനധികൃതമായൊന്നും കണ്ടെത്താനായില്ലെന്ന പ്രതികരണവുമായി മൂന് മന്ത്രി വി.എസ്. ശിവകുമാര്‍ എംഎല്‍എ. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തന്നെ തേജോവധം ചെയ്യാനാണ് റെയ്ഡ് നടത്തിയതെന്നും വി.എസ് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് അനുഗ്രഹമായി. തന്റെ ആസ്തികള്‍ മാത്രമല്ല ബാധ്യതകളും വിജിലന്‍സിന് ബോധ്യപ്പെട്ടുവെന്നും അദേഹം പറഞ്ഞു. മോഡി രാഷ്ട്രീയ എതിരാളികളോട് ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ ചെയ്യുന്നുവെന്നും ശിവുകമാര്‍ കുറ്റപ്പെടുത്തി. റെയ്ഡ് വിഫലമായത് രാഷ്ട്രീയമായി അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണെന്നും വിഎസ് പ്രതികരിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ബിനാമി ഇടപാടുകളുടെ വിവരങ്ങളാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്. കേസില്‍ ശിവകുമാറിനും കൂട്ടുപ്രതികള്‍ക്കുമെതിരെ എഫ്.ഐ.ആര് സമര്‍പ്പിച്ചതിനു പിന്നാലെയാണ് റെയ്ഡ്. ശിവകുമാറിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളുമായിരുന്ന എം.രാജേന്ദ്രന്, ഷൈജു ഹരന്, എന്‍.എസ് ഹരികുമാറര് എന്നിവരുടെയും വീടുകളില്‍ റെയ്ഡ് നടന്നു.
ശിവകുമാറിന്റെ ശാസ്തമംഗലത്തുള്ള വീട്ടില്‍ രാവിലെ എട്ടരമണിക്ക് തുടങ്ങിയ റെയ്ഡാണ് രാത്രി വൈകിയും തുടര്‍ന്നത്. ശിവകുമാറിനൊപ്പം പ്രതിപട്ടികയില്‍ ഉള്ള ഡ്രൈവര്‍ ഷൈജു ഹരന്, എന്‍എസ് ഹരികുമാര്‍, എംഎസ് രാജേന്ദ്രന് എന്നിവരുടെ വീടുകളിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ആരോഗ്യം, ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരില്‍ ശിവകുമാര്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ആഭ്യന്തരസെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ട പിന്നാലെയാണ് വിജിലന്‍സ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ എസ്.പി: വി.എസ് അജിയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്.
വിജിലന്‍സിന് ലഭിച്ച പരാതികളില്‍ പരാമര്‍ശിക്കപ്പെട്ട ഏഴുപേരുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചെന്നും ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ഇവരുടെയെല്ലാം സ്വത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും ബിനാമി പേരില്‍ സ്വത്തുകള്‍ വാങ്ങിക്കൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവകുമാറിനെതിരെ ഉയര്‍ന്നിരുന്നത്.
2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായ സമയം മുതല്‍ ശിവകുമാറിനെതിരെ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ് വിഭാഗം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.






