
തിരുവനന്തപുരം: കഴിഞ്ഞ ദിവസം 19 പേരുടെ മരണത്തിന് ഇടയാക്കിയ അവിനാശി അപകടത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ലോറി ഡ്രൈവര്‍ക്കെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. അപകടകാരണം ടയര്‍ പൊട്ടിയല്ലെന്ന് വ്യക്തമാണെന്നും അങ്ങിനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പറഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധയോടെ വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.
തമിഴനാട്് പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും പറഞ്ഞു. കണ്ടെയ്നര്‍ ലോറികളുടെ ഓട്ടം നിയന്ത്രണ വിധേയമാക്കുമെന്നും പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്.
കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടിയാണ് അപടമുണ്ടായതെന്നായിരുന്നു ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം ചെറുമുണ്ടശ്ശേരി കൊല്ലത്തുംകുണ്ടില്‍ ഹേമരാജ് (38) ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ലോറി നിയന്ത്രണംവിട്ട് ഡിെവെഡറില്‍ കയറിയതിനുശേഷമാണ് ടയറുകള്‍ പൊട്ടിയതെന്ന കാര്യത്തില്‍ തുടരന്വേഷണം നടത്തിയശേഷമേ പറയാനാവു എന്നാണ് തമിഴ്നാട് പോലീസിന്റെ നിലപാട്.
അവിനാശി മേല്‍പ്പാലം കഴിഞ്ഞുള്ള ഇറക്കത്തില്‍വച്ച് നിയന്ത്രണംവിട്ട കണ്ടെയ്നര്‍ 60 മീറ്ററോളം ഡിെവെഡറില്‍ ഉരസിയതിന്റെ പാടുണ്ട്. ഇങ്ങനെ ഉരസി ചൂടായ പിന്നിലെ ആക്സിലിന്റെ വലതുഭാഗത്തെ രണ്ട് ടയറുകള്‍ പൊട്ടി വേര്‍പ്പെട്ടുവെന്നാണ് കണ്ടെത്തല്‍. ഇതിന് ശേഷം കുറച്ച് ദൂരം വീല്‍ ഡിസ്ക് മാത്രമായും വാഹനം സഞ്ചരിച്ചിട്ടുണ്ട്. ഈ സമയമാണ് ഡിെവെഡര്‍ പൂര്‍ണമായും മറികടന്ന് ലോറി എതിര്‍വശത്തെ ട്രാക്കിലേക്ക് ഇറങ്ങിയത്.
ലോറിയുടെ പ്ലാറ്റ്ഫോമില്‍ നിന്നും ഇളകിമാറിയ കണ്ടെയ്നര്‍ രണ്ടാമത്തെ ട്രാക്കിലേക്ക് ചെരിഞ്ഞതാണ് ബസില്‍ ഇടിക്കാന്‍ കാരണമായത്. അപകടത്തിനിടയാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധമായി ഓടിച്ചതോ ആവാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തലും. വാഹനത്തിന്റെ തകരാറല്ല അപകടത്തിനടയാക്കിയതെന്നും പാലക്കാട് എന്‍ഫോഴ്സമെന്റ് ആര്.ടി.ഒ: പി. ശിവകുമാര്‍ തയാറാക്കിയ വിശദമായ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
ഒറ്റയ്ക്കാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും സഹായികളാരും ഇല്ലെന്നുമാണ് ഹേമരാജ് പോലീസിന് നല്കിയ മൊഴി. തിരുപ്പൂര്‍ തിരുമുരുകന്‍ പൂണ്ടി പോലീസ് അറസ്റ്റ് ചെയ്ത ഹേമരാജിനെ തിരുപ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മൂന്നാംനമ്പര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷം കോയമ്പത്തൂര്‍ ജയിലിലേക്ക് അയച്ചു.






