
തിരുവനന്തപുരം : ജോസഫ് പക്ഷവുമായി ലയിക്കാന്‍ തീരുമാനിച്ച ജോണി നെല്ലൂരിനെ യു.ഡി.എഫ്. സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് മുന്നണി നേതൃത്വത്തിനു കത്തു നല്കി. ജോണി നെല്ലൂര്‍ ജോസഫ് ഗ്രൂപ്പില്‍ ലയിക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫ്. സെക്രട്ടറി സ്ഥാനം ഇനി ജേക്കബ് ഗ്രൂപ്പിന് നല്‍കരുതെന്നാവശ്യപ്പെട്ട് ജോസ് കെ. മാണിയും കത്തു നല്കി. എന്നാല്‍ രണ്ടു കത്തുകളും ഇപ്പോള്‍ പരിഗണിക്കേണ്ടെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യു.ഡി.ഫ്. യോഗത്തിന്റെ തീരുമാനം.
ലയനം നടക്കുന്ന മാര്‍ച്ച് 7ന് ശേഷം കത്തുകള്‍ പരിഗണിക്കാമെന്നും അറിയിച്ചു. കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് 29ന് ജോസഫ്-ജോസ് പക്ഷങ്ങളുമായി ചര്‍ച്ച നടത്താനും യു.ഡി.എഫ് തീരുമാനിച്ചു. നെല്ലൂരിനു പകരം വാക്കനാട് രാധാകൃഷണനെ യു.ഡി.എഫ്. സെക്രട്ടറി ആക്കണമെന്നാവശ്യപ്പെട്ടാണ് മുന്നണി ചെയര്മാന് കൂടിയായ പ്രതിപക്ഷനേതാവിന് അനൂപ് ജേക്കബ് കത്ത് നല്‍കിയത്. എന്നാല്‍, ജേക്കബ് ഗ്രൂപ്പ് വിടുന്നതിന്റെപേരില് തന്നെ യു.ഡി.എഫ്. സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റാന്‍ കഴിയില്ലെന്ന് ജോണി നെല്ലൂര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ജേക്കബ് ഗ്രൂപ്പിനു മുന്നണി നല്കിയതല്ല, മറിച്ച് തന്നോട് കാട്ടിയ നീതികേടിനും പകരമായി തനിക്ക് വ്യക്തിപരമായി അനുവദിച്ചതാണ് സെക്രട്ടറി പദവിയെന്നും അദ്ദേഹം വാദിച്ചു. ഇതൊന്നും ഇപ്പോള്‍ ചര്ച്ചചെയ്യേണ്ടതില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.
ഇതിനിടെ, മുന്നണിയിലെ കക്ഷികളുമായുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും തുടക്കമായി. യു.ഡി.എഫ് നേതൃത്വം ഇന്നലെ എല്ലാ ഘടകക്ഷി നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാന്‍ യു.ഡി.എഫ്. ശക്തമാകണമെങ്കില്‍ ഘടകകക്ഷികളിലെ തര്‍ക്കങ്ങള്‍ തീരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കുട്ടനാട് സീറ്റ് സംബന്ധിച്ച് ഇന്നലെ ചര്‍ച്ചകള്‍ നടന്നില്ല. ഇത് സംബന്ധിച്ച് ഈ മാസം 29ന് ചര്‍ച്ച നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജോസ്പക്ഷവുമായി ഒരുമിച്ച് ഒരു ചര്‍ച്ചയ്ക്ക് താന്‍ തയാറല്ലെന്ന് ജോസഫ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് രണ്ടുകൂട്ടരുമായി വെവ്വേറെ ചര്‍ച്ച നടത്താനും തീരുമാനിച്ചു.
പാലാ ആവര്‍ത്തിക്കാതിരിക്കാന്‍ തമ്മില്‍ത്തല്ലും തര്‍ക്കങ്ങളും മാറ്റിവച്ച് കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ അരയും തലയും മുറുക്കി ഇറങ്ങാനാണ് ഇപ്പോള്‍ യു.ഡി.എഫില്‍ ധാരണ. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെതിരേ ശക്തമായ ആക്രമണം നടത്താനും തീരുമാനം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി കുട്ടനാട്ടില്‍ അതിജീവിക്കാനായാല്‍ വരുന്ന തെരഞ്ഞെടുപ്പുകളിലും ആത്മവിശ്വാസം വര്‍ധിക്കുമെന്ന് യോഗം വിലയിരുത്തി. ഘടകകക്ഷികള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഘടകകക്ഷികളിലെ പ്രശ്നങ്ങളെക്കുറിച്ച് ഇന്നലെ ചര്‍ച്ചയുണ്ടായില്ല. യോഗത്തിന്റെ തുടക്കത്തില്‍ത്തന്നെ അത്തരത്തിലുള്ള ചര്‍ച്ചകള്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും അറിയിച്ചു. ഇനിയൊരു തോല്‍വികൂടി താങ്ങാനുള്ള ശക്തി മുന്നണിക്ക് ഇല്ലെന്ന് ആമുഖ പ്രസംഗത്തില്‍ ബെന്നി ബഹനാന് വ്യക്തമാക്കി. കുട്ടനാടിന്റെ കാര്യത്തില്‍ എല്ലാവരും വിട്ടുവീഴ്ച കാട്ടണം. അവിടെ ജയസാധ്യതയുണ്ട്. പ്രത്യേകിച്ച് എന്‍.സി.പി സ്ഥാനാര്‍ഥിയെക്കുറിച്ച് സി.പി.എം പ്രാദേശിക നേതാവ് തന്നെ ചില പ്രസ്താവനകള്‍ ഇറക്കിയ സാഹചര്യത്തില്‍. അത് ഉപയോഗിക്കണമെന്നും അദേഹം നിര്‍ദേശിച്ചു.
കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ യു.ഡി.എഫ് ഭരണത്തില്‍ മടങ്ങിവരുമെന്ന പ്രതീതി സൃഷ്ടിക്കാനാകുമെന്ന് കെ. മുരളീധരനും ചൂണ്ടിക്കാട്ടി. വരാന്‍ പോകുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിലും അത് മുന്നണിക്ക് വളരെ ഗുണകരമാകുമെന്ന് മുരളി പറഞ്ഞു. നമ്മെ തോല്‍പ്പിക്കാന്‍ നമുക്ക് മാത്രമേ കഴിയുള്ളുവെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍. അത് ഇനി ആവര്‍ത്തിക്കരുത്. ഇനി ജയിപ്പിക്കാനുള്ള തന്ത്രങ്ങളാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഉടന്‍ തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിര്‍ദേശത്തോട് കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുള്‍പ്പെടെ യോജിച്ചു. തുടര്‍ന്നാണ് ഉഭയകക്ഷിചര്‍ച്ചയ്ക്ക് ധാരണയായത്.
കോണ്‍ഗ്രസില്‍ തര്ക്കങ്ങളാണെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പ്രധാനമന്ത്രി മോഡിക്കെതിരേയുള്ള പോലെതന്നെ ശക്തമായ അക്രമണം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വേണമെന്ന് മുരളീധന് വാദിച്ചു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ ശക്തമാക്കണമെന്ന് കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. തുടങ്ങിവയ്ക്കുന്ന സമരങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകണമെന്നായി സി.പി ജോണ്‍. മുന്നോക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് നിയമനസംവരണം നല്കുന്ന കേന്ദ്രനിയമം അംഗീകരിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.






