
ന്യൂഡല്‍ഹി: മരണത്തിന് തൊട്ടുമുമ്പ് ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗ് ജയില്‍ അധികൃതരോട് മാപ്പു പറഞ്ഞു. ശിക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്ത് തന്നെ തളര്‍ന്നുവീണ വിനയ് തന്നെ കൊല്ലരുതെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചു. കഴുമരത്തിലേക്ക് നടത്തുമ്പോള്‍ അക്ഷയ് കുമാറും പവന് ഗുപ്തയും ബലം പ്രയോഗിച്ചെങ്കില്‍ അധികൃതര്‍ ഇവരെ നിയന്ത്രിച്ചു. നാലു പേര്‍ക്കും അവസാന ആഗ്രഹമില്ലായിരുന്നു. പ്രത്യേകിച്ച് പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നില്ല. പ്രഭാതഭക്ഷണവും കഴിക്കാന്‍ തയ്യാറായില്ല.
വ്യാഴാഴ്ച രാത്രി പ്രതികള്‍ക്ക് ഉറങ്ങിയിരുന്നില്ല. കുളിക്കാനോ വസ്ത്രം മാറാനോ തയ്യാറായില്ല. ശിക്ഷ നടപ്പാക്കാന്‍ പോകുന്നതറിഞ്ഞതോടെ മുകേഷ് നിശബ്ദനായി. തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് മുകേഷ് സിംഗ് അധികൃതരോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയില്‍ മുകേഷും വിനയ് യും റൊട്ടി, പരിപ്പ്, ചോറ്, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെട്ട അത്താഴം കഴിച്ചിരുന്നു. വൈകിട്ട് ചായകുടിച്ച അക്ഷയ് കുമാര്‍ ഒന്നും കഴിച്ചില്ല.
മൂവരും പരസ്പരം കാണണമെന്ന് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലൂം അതും അനുവദിക്കപ്പെട്ടില്ല. ജയിലില്‍ താന്‍ വരച്ച ചിത്രങ്ങള്‍ സൂപ്രണ്ടിനു കൈമാറണമെന്നായിരുന്നു അക്ഷയ് കുമാര്‍ സിംഗിന്റെ ആവശ്യം.സെല്ലില്‍ സൂക്ഷിച്ചിരുന്ന ഹനുമാന് ചാലിസയുടെ പകര്‍ക്ക് കുടുംബത്തിന് നല്‍കണമെന്നും ആവശ്യപ്പെട്ടു. ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ച 1.3 ലക്ഷം രൂപ കുടുംബത്തിന് കൈമാറാനായിരുന്നു അക്ഷയ് യുടെയും പവന്റെയും വിനയ് യുടെയും ആവശ്യം. കഴിഞ്ഞ ഏഴു വര്‍ഷമായി മുകേഷ് ജയിലില്‍ ഒരു ജോലിയും ചെയ്തിരുന്നില്ല.
ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ മരണം ഉറപ്പായപ്പോള്‍ പ്രതികള്‍ പതറിപ്പോയി. പുലര്‍ച്ചെ 3.30 ന് തന്നെ ജയില്‍ അധികൃതരും വെസ്റ്റ് ഡല്‍ഹി ജില്ലാ മജിസ്ട്രേറ്റും സെല്ലുകളില്‍ എത്തി. വൈദ്യ പരിശോധന നടത്തി നാലുപേരും ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കി. പിന്നീട് കറുത്ത മുഖംമൂടി അണിയിച്ചു. ശിക്ഷ നടപ്പാക്കി. അര മണിക്കൂറിന് ശേഷം ജയില്‍ മെഡിക്കല്‍ ഓഫീസര്‍ മരണം സ്ഥിരീകരിച്ചതോടെ ആറു മണിക്ക് താഴെയിറക്കിയ മൃതദേഹം ദീന്‍ദയാല്‍ ഉപാദ്ധ്യായ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ഉച്ചയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തത്.
അക്ഷയ് കുമാറിന്റെ മൃതദേഹം ബീഹാറിലെ ഔറംഗബാദിലേക്കും മുകേഷിന്റേത് രാജസ്ഥാനിലേക്കും വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത എന്നിവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹി ആര്‍കെ പുരം രവിദാസ് ക്യംപിലെ വീടുകളിലേക്കുമാണ് കൊണ്ടുപോയത്. ബസിന്റെ ക്ളീനറായിരുന്ന മുകേഷ് സിംഗാണ് ഇരുമ്പ് ദണ്ഡ് കൊണ്ടു യുവതിയെയും കൂട്ടുകാരനെയും ബസിനുള്ളിലിട്ട് ആക്രമിച്ചയാള്‍. രാത്രിയില്‍ കൂട്ടുകാരനൊപ്പം പുറത്ത് സഞ്ചരിച്ച യുവതി തന്നെയാണ് ബലാത്സംഗത്തിന് ഉത്തരവാദിയെന്നും അവര്‍ അക്രമികളുടെ ശ്രദ്ധ വിളിച്ചുവരുത്തുകയായിരുന്നു എന്നുമായിരുന്നു ഇയാള്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വിദേശ വാര്‍ത്താ ചാനലിനോട് പറഞ്ഞത്.
അഞ്ചു കുറ്റവാളികളില്‍ ഇംഗ്ളീഷ് നന്നായി സംസാരിക്കാന്‍ കഴിയുന്നയാളായിരുന്നു വിനയ്. ജിം ഇന്‍സ്ട്രക്ടര്‍ കൂടിയായ ഇയാളാണ് സംഭവത്തില്‍ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ തക്കവിധത്തില്‍ ബസ് നിര്‍ത്താതെ ഓടിച്ചത്. പിന്നീട് സ്റ്റീയറിംഗ് വീല്‍ മുകേഷിനെ ഏല്‍പ്പിച്ച് സ്വന്തം ഊഴം പൂര്‍ത്തിയാക്കി. തീഹാര്‍ ജയിലിലിനുള്ളില്‍ കിടന്ന് ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആളായിരുന്നു 25 കാരന് പവന് ഗുപ്ത. ഡല്‍ഹിയില്‍ പഴങ്ങളും പച്ചക്കറികളും കച്ചവടം ചെയ്തിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുക മാത്രമല്ല ആണ് സുഹൃത്തിനെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ സ്കൂള്‍ പഠനം ഇടയ്ക്ക് വെച്ച് നിര്‍ത്തി പോന്നയാളാണ് 33 കാരന് അക്ഷയ് ഠാക്കൂര്‍. സംഭവം നടക്കുമ്പോള്‍ വിവാഹിതനും ഒരു വയസ്സുള്ള കുട്ടിയുടെ പിതാവുമായിരുന്നു. ചെറിയ ചെറിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായിരുന്ന രാംസിംഗ് ആയിരുന്നു ബസിന്റെ യഥാര്‍ത്ഥ ഡ്രൈവര്‍. ഇളയ സഹോദരന് മുകേഷ് ഇരിക്കെയാണ് രാംസിംഗ് യുവതിയെ പീഡിപ്പിച്ചത്.
ഇരുമ്പ് ദണ്ഡ് കൊണ്ട് ഇയാള്‍ നടത്തിയ കൊടിയ മര്‍ദ്ദനത്തില്‍ യുവതിയുടെ ആന്തരീകാവയവങ്ങള്‍ വരെ കലങ്ങിപ്പോയി. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ രാംസിഗിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. യുവതിയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളായിരുന്നു പോലീസ് പിടിക്കുമ്പോഴും ധരിച്ചിരുന്നത്. 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലിലെ സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുവതിയെ ഉപദ്രവിച്ച സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റവാളിയും യുവതിയെ ബലാത്സംഗം ചെയ്തിരുന്നു.
മൂന്ന് വര്‍ഷത്തെ തടവിന് ശേഷം 2013 ആഗസ്റ്റില്‍ ജയിലിലായി 2015 ഡിസംബറില്‍ പുറത്തുവന്ന ഇയാള്‍ പിന്നീട് ദക്ഷിണേന്ത്യയിലേക്ക് മുങ്ങി. ഇപ്പോള്‍ തെക്കേ ഇന്ത്യയില്‍ റോഡുവക്കത്തെ തട്ടുകടയില്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഡല്‍ഹിയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നും പതിനൊന്നാം വയസ്സില്‍ ഒളിച്ചോടി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഇയാള്‍. ഒരു മൂത്ത സഹോദരിയും ഇളയ സഹോദരങ്ങളും മാനസീക വൈകല്യമുള്ള മാതാവും പിതാവും അടങ്ങുന്ന ഇയാളുടെ കുടുംബം ഇപ്പോഴും അതേ ഗ്രാമത്തില്‍ തന്നെയുണ്ട്.






