
കൊൽക്കത്ത: പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചുമുറിച്ച് വയോധിക പീഡനശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു. നാവ് മുറിഞ്ഞ യുവാവിന്റെ കരച്ചിലും ബഹളവും കേട്ട് ഇയാളുടെ കൂട്ടാളി ഓടിരക്ഷപ്പെട്ടു. ബംഗാളിലെ സിലിഗുഡിക്ക് സമീപം ജൽപായ്ഗുഡിയിലാണ് സംഭവം. രാജ്യമാകെ ജനത കർഫ്യൂ ആചരിച്ച ഞായറാഴ്ച രാത്രിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രദേശത്തെ ക്രിമിനലുകളായ റോക്കി മുഹമ്മദും ഛോട്ടു മുഹമ്മദുമാണ് വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ചത്.
വീടിനകത്തേക്ക് കയറിയ ഛോട്ടു ആദ്യം വയോധികയെ തള്ളിവീഴ്ത്തി. തൊട്ടുപിന്നാലെ റോക്കി വയോധികയുടെ മേൽചാടിവീണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടെ വയോധിക റോക്കിയുടെ നാവിൽ കടിക്കുകയായിരുന്നു. ബലംപ്രയോഗിച്ചിട്ടും ഇവർ കടി വിട്ടില്ല. വേദനകൊണ്ട് റോക്കി ഉറക്കെ കരഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ഛോട്ടു മുഹമ്മദ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പിന്നാലെ മുറിഞ്ഞ നാവുമായി റോക്കിയും സ്ഥലം കാലിയാക്കി.
മുറിഞ്ഞ നാവുമായി റോക്കി മുഹമ്മജ് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കൂട്ടിയോജിപ്പിക്കാനാകില്ലെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. തുടർന്ന് ഇയാളെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്






