
ന്യൂഡല്‍ഹി : അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വിമർശനവുമായി ശശി തരൂർ എംപി. ഒരു രാജ്യത്തലവനോ സര്‍ക്കാരോ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യുന്നതിന് അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്.
മാർച്ച് 25നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം 24 മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ത്യയുടെ ഈ തീരുമാനത്തോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ട്രംപ് പരസ്യമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വർഷങ്ങളായി അമേരിക്കയുമായുള്ള വ്യാപാരത്തിൽ നിന്നും ഗുണം നേടുന്ന രാജ്യമാണ് ഇന്ത്യ. ഞങ്ങൾക്കുള്ള കയറ്റുമതി സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടായാൽ അതിനെ അഭിനന്ദിക്കും, അല്ലാത്തപക്ഷം ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്നായിരുന്നു വാർത്താസമ്മേളനത്തിലെ ട്രംപിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ശശി തരൂർ വിമർശനമുന്നയിച്ചത്.
"എന്റെ ദശാബ്ദങ്ങളായുള്ള അനുഭവത്തില്‍, ഒരു രാജ്യത്തലവന് മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആദ്യമായി കേള്‍ക്കുകയാണ്. ഇന്ത്യയിലെ ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെയാണ് നിങ്ങളുടേതായി മാറുന്നത് മിസ്റ്റര്‍ പ്രസിഡന്റ്? ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ അമേരിക്കയ്ക്ക് അത് ലഭിക്കുകയുള്ളൂ" ശശി തരൂർ ട്വീറ്റ് ചെയ്തു.
Never in my decades of experience in world affairs have I heard a Head of State or Govt openly threatening another like this. What makes Indian hydroxychloroquine "our supply", Mr President? It only becomes your supply when India decides to sell it to you. @USAndIndia https://t.co/zvSPEysTNf
— Shashi Tharoor (@ShashiTharoor) April 7, 2020






