
ധാക്ക: കോവിഡിനെ തുടര്‍ന്ന് തീരത്ത് അടുപ്പിക്കാന്‍ കഴിയാതെ കപ്പലിനുള്ളില്‍ കുടുങ്ങി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു. 24 പേര്‍ മരണമടഞ്ഞപ്പോള്‍ 382 പേരെ വിശന്നു വലഞ്ഞ നിലയില്‍ മലേഷ്യയുടേയും ബംഗ്‌ളാദേശിലെയും കോസ്റ്റുഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. മലേഷ്യയിലേക്ക് പോയ കപ്പല്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് തീരത്ത് അടുപ്പിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ വിശന്നു മരിച്ചത്.
കൊറോണയുടെ പശ്ചാത്തിലത്തില്‍ മലേഷ്യയും തായ്‌ലന്റും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ കപ്പല്‍ അടുപ്പിക്കാന്‍ കഴിയാതെ പോയെന്നാണ് വിലയിരുത്തല്‍. രണ്ടുമാസമായി ഇവര്‍ കടലില്‍ മുഴുപ്പട്ടിണിയില്‍ ആയിരുന്നു എന്നാണ് ബംഗ്‌ളാദേശ് കോസ്റ്റ്ഗാര്‍ഡുകള്‍ പറയുന്നത്. ബുധനാഴ്ച ബോട്ട് തീരത്തേക്ക് കൊണ്ടുവന്നതോടെയാണ് ഞെട്ടിക്കുന്ന വിവരം ലോകം അറിഞ്ഞത്. രക്ഷപ്പെടുത്തിയ 382 പേരെയും തിരികെ മ്യാന്‍മറിലേക്ക് തന്നെ അയയ്ക്കും. ഇവരില്‍ കുടികളും സ്ത്രീകളും അടക്കമുള്ളവര്‍ ഉണ്ടായിരുന്നു.
നിവര്‍ന്ന് നില്‍ക്കാന്‍ പോലും ആരോഗ്യമില്ലാത്ത നിലയിലായിരുന്നു ഇവര്‍. തീരത്ത് എത്തിച്ചിട്ടും പലരും മണ്ണില്‍ കിടക്കുക തന്നെയായിരുന്നു. മൂന്ന് തവണയോളം മലേഷ്യയില്‍ നിന്നും തിരികെ പോരേണ്ട സ്ഥിതി വന്നെന്നും കപ്പലില്‍ യാത്രക്കാരും ജോലിക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പോലും ഉണ്ടായതായി രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞതായി ബംഗ്‌ളാദേശ് മാധ്യമങ്ങള്‍ പറയുന്നു. റോഹിംഗ്യകളുമായി പോയ കൂടുതല്‍ ബോട്ടുകള്‍ കടലില്‍ കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് മനുഷ്യാവകാശ വിഭാഗം പറയുന്നത്.
മ്യാന്‍മറില്‍ നിന്നും കള്ളക്കടത്തുകാരുടെ ബോട്ടിലും കപ്പലിലുമായി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ മലേഷ്യയിലേക്കും മറ്റും പോകുന്നത് പതിവാണ്. ഇത് മിക്കവാറും കടല്‍ ശാന്തമായി കിടക്കുന്ന നവംബര്‍ മാര്‍ച്ച് മാസങ്ങളിലാണ് പതിവ്. ബുദ്ധമതക്കാര്‍ കൂടുതലുള്ള മ്യാന്‍മറിലെ ജനങ്ങള്‍ ഇസ്‌ളാമിക മതവിശ്വാസത്തില്‍ പെടുന്ന റോഹിംഗ്യകളെ പൗരന്മാരായി അംഗീകരിക്കാറില്ല. ഇവര്‍ക്ക് ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന അവകാശങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നുണ്ട്. 2017 ല്‍ മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കെതിരേ നടന്ന സൈനിക നടപടിയില്‍ അനേകം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്്.






