
ആഗ്ര: അവശനിലയിലായ അമ്മയുമായി ആശുപത്രിയില്‍ എത്തിയ യുവാവിന് നേരിട്ടത് കടുത്ത അവഗണന. ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ 61കാരിയായ അമ്മയെ തിരിഞ്ഞുനോക്കിയില്ല. കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആ അമ്മ മകന്റെ കൈകളില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. അമ്മ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞ മകന് സി.പി.ആറിലൂടെ ജീവന് തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആശുപത്രിയിലെ സിസിടിവി കാമറയിലൂടെയാണ് പുറംലോകമറിഞ്ഞത്.
ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. അമ്മ മമത ശര്‍മ്മയുടെ ജീവന് രക്ഷിക്കാന്‍ ഒരു ഡോക്ടറെ കൊണ്ടുവരണമെന്ന് മകന് ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്്. ആശുപത്രിയില്‍ നിന്ന് അവഗണന നേരിട്ടതോടെ തന്നെ വീട്ടില്‍ കിടന്ന് മരിക്കാന്‍ അനുവദിക്കണമെന്നും അതാണ് അവസാനമായി തന്നോടു പറഞ്ഞതെന്നും മകന് മോഹിത് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഹിത് അമ്മയെ എത്തിച്ചത്. ശ്വാസതടസ്സവുമായിരുന്നു അമ്മയ്ക്ക്. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അമ്മയുടെ അടുത്തേക്ക് വന്നില്ലെന്ന് മാത്രമല്ല, വളരെ മോശമായാണ പെരുമാറിയതെന്നും മോഹിത് പറയുന്നു. ഇവരുടെ കൊവിഡ് 19 പരിശോധന ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
യു.പിയില്‍ കൊവിഡ് ഹോട്ട്സ്പോട്ടായ ആഗ്രയില്‍ കൊറോണ രോഗ ചികിത്സയ്ക്ക് ഏറ്റവും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ആശുപത്രിയാണിത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്വാസതടസ്സത്തിന് ചികിത്സ തേടുന്ന മമതയ്ക്ക് ഞായറാഴ്ച വൈകിട്ടോടെ രോഗം കലശലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കാതെ വന്നതോടെ സര്‍ജിക്കല്‍ വാര്‍ഡിലുണ്ടായിരുന്ന ഡോക്ടറെ വിവരം ധരിപ്പിച്ചു. അദ്ദേഹം തന്നെ മറ്റൊരു ഡോക്ടറുടെ അടുക്കലേറ്റ് വിട്ടു. മൂന്നു വര്‍ഷമായി അമ്മയ്്ക്ക് ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചികിത്സയുടെ റിപ്പോര്‍ട്ട് തേടി. ഇതോടെ ഒന്നാം നിലയിലെ മറ്റൊരു വാര്‍ഡിലേക്ക് വിട്ടു. അവസാനം ഐസൊലേഷന്‍ വാര്‍ഡിലാണ് താന്‍ എത്തിയത്.
ഐസൊലേഷന്‍ വാര്‍ഡില്‍ ആരും അമ്മയെ തിരിഞ്ഞുനോക്കിയില്ല. തൊട്ടുനോക്കാന്‍ പോലും അവര്‍ ഭയന്നു. വാര്‍ഡിലേക്ക് കൊണ്ടുപോകുമ്പോള്‍ അവിടെ ഓക്സിജന്‍ സിലിണ്ടറും നെബുലൈസറുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് തനിക്ക് അറിവില്ലായിരുന്നു. അവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാന്‍ പല തവണ വാര്‍ഡിലെ ജീവനക്കാരുടെയും സുരക്ഷാ ജീവനക്കാരുടെയും അടുത്ത് താന്‍ ചെന്നു. എന്നാല്‍ അവര്‍ വരാന്‍ തയ്യാറായില്ലെന്നും മോഹിത് ശര്‍മ്മ പറഞ്ഞു.
യുവാവിന്റെ പരാതിയെ തുടര്‍ന്ന്, ചികിത്സ നിഷേധമുണ്ടായോ എന്ന് പരിശോധിക്കാന്‍ യു.പി സര്‍ക്കാര്‍ ഉത്തരവിട്ടു.






