
തിരുവണ്ണാമല: റോഡ് അശുദ്ധമാകാതിരിക്കാന്‍ സംസ്ക്കാര ഘോഷയാത്ര സവര്‍ണര്‍ തടഞ്ഞതിനെ തുടര്‍ന്ന ദളിതര്‍ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ചെളിനിറഞ്ഞ പാടത്തിലൂടെ. ഇപ്പോഴും ജാതിപീഡനത്തിന്റെ വാര്‍ത്തകള്‍ അനേകം പുറത്തുവന്നുകൊണ്ടിരിക്കന്ന തമിഴ്നാട്ടില്‍ നിന്നുമാണ് പുതിയ റിപ്പോര്‍ട്ട്. തിരുവണ്ണാമലയിലെ ചിന്തനാക്കല്‍ ഗ്രാമം സാക്ഷ്യം വഹിച്ച സംഭവത്തില്‍ 76 കാരന്റെ മൃതദേഹവുമായി പോയ സംഘത്തെയാണ് സവര്‍ണര്‍ തടഞ്ഞത്. അതേസമയം ഇന്ത്യയെ ഞെട്ടിച്ച മറ്റൊരു സംഭവത്തില്‍ ഇതുവരെ നടപടിയെടുക്കാന്‍ അധികൃതരും തയ്യാറായിട്ടില്ല.
ഗ്രാമത്തില്‍ പറയവിഭാഗത്തില്‍ പെടുന്ന ആള്ക്കാര് താമസിച്ചിരുന്ന കോളനിയില്‍ ഞായറാഴ്ചയാണ് ദളിതനായ ജഗന്നാഥന് മരണമടഞ്ഞത്. ഇതേ തുടര്‍ന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ വഴി ഉപയോഗിക്കരുതെന്ന് സവര്‍ണ്ണ ജാതിക്കാര്‍ നേരത്തേ തന്നെ ദളിതരെ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് ആക്രമണഭീതിയില്‍ പാടത്തിലൂടെ മൃതദേഹം കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. മെയ് 17 നായിരുന്നു ജഗന്നാഥന് മരിച്ചത്. മൃതദേഹം കൃഷിയിടത്തിലൂടെ കൊണ്ടുപോയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിവാദത്തിന് കളമൊരുങ്ങിയിട്ടുണ്ട്.
കോളനിയില്‍ താമസിക്കുന്നവര്‍ മരിച്ചാല്‍ എല്ലാവരും സഞ്ചരിക്കുന്ന വഴിയിലൂടെ മൃതദേഹം കൊണ്ടുപോകാനാകില്ല. വട്ടം ചുറ്റിയുള്ള വഴിയിലൂടെയെ കൊണ്ടുപോകാന്‍ സവര്‍ണര്‍ അനുവദിക്കാറുള്ളൂ എന്നും ജഗന്നാഥന്റെ കൊച്ചുമകന് പ്രവീണ്‍കുമാര്‍ പറയുന്നു. ഈ ദൂരം ഒഴിവാക്കാനാണ് നാട്ടുകാര്‍ ചെളി നിറഞ്ഞ പാടം മുറിച്ചു കടക്കന്‍ നിര്‍ബ്ബന്ധിതമായത്. അതേസമയം വട്ടം ചുറ്റിയുള്ള നീണ്ട പാതയിലും സവര്‍ണ്ണരും അവര്ണ്ണരുമെല്ലാം താമസിക്കുന്നുണ്ട്. ശ്മശാനത്തിലും സവര്‍ണ്ണരുടേയും അവര്‍ണ്ണരുടേയും മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്ന ഇടങ്ങള്‍ വേര്‍തിരിച്ചിട്ടുണ്ട്.
ദശകങ്ങളായി ഈ സ്ഥിതി ഗ്രാമത്തില്‍ നില നില്‍ക്കുന്നുണ്ട്. എന്നാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ജാതിവാദത്തിനെതിരേ പോരാടാന്‍ ആരും മുമ്പോട്ട് വരുന്നില്ലെന്നും പ്രവീണ പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ തമിഴ്നാട്ടില്‍ ഇതാദ്യമല്ല. കഴിഞ്ഞ ഓഗസ്റ്റില്‍ വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടിയില്‍ സവര്‍ണര്‍ ഉപയോഗിക്കുന്ന പാതയില്‍ ദളിതര്‍ ഇറങ്ങുന്നത് എതിര്‍ത്തതിനെ തുടര്‍ന്ന് കറുപ്പന് എന്ന ദളിതന്റെ മൃതദേഹം പാലത്തില്‍ നിന്നും കെട്ടിയിറക്കിയത് വാര്‍ത്തയായിരുന്നു.






