
അഞ്ചല്‍ : ഉത്രയുടെ കൊലപാതകത്തെ തുടര്‍ന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ് കൊല്ലം അഞ്ചലിലെ ഏറം എന്ന നാട്ടില്‍ പുറം. പുറത്തുനിന്ന് അധികമാരും എത്താത്ത സ്ഥലം. പക്ഷേ പുറത്തുനിന്ന് എത്തിയവര്‍ ഈ നാട്ടില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ പലപ്പോഴും ഗ്രാമീണരെ ആഴത്തില്‍ അസ്വസ്ഥമാക്കുകയാണ്.
നാടിന്റെ ദുഃഖ പുത്രിയായി തീര്‍ന്ന ഉത്രയുടെ വേര്‍പാട് തീര്‍ത്താല്‍ തീരാത്ത നൊമ്പരമായി അവശേഷിക്കുമെന്നത് വസ്തുത .ഇതിനു മുന്‍പ് ഈ നാട് ഏല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ ഇതുപോലെ വേദനാജനകം.
1993ലാണ് അന്നുവരെ ഏറം നിവാസികള്‍ കണ്ടതില്‍ ഏറ്റവും വലിയ ദുഃഖകരമായ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിക്കേണ്ടി വന്നത്. ജംക്ഷനിലെ അരിഷ്ടക്കടയില്നിന്ന് അരിഷ്ടം കുടിച്ച 7 പേര് മരിച്ചു. സാധാരണക്കാരായ ആളുകളുടെ ജീവനാണ് വ്യാജ ലഹരി കവര്‍ന്നത്.
പ്രദേശവാസിയായ ഒരാള്‍ക്ക് പുറത്തുനിന്നുള്ള ചിലരാണു അരിഷ്ടവും വീര്യം കൂട്ടാനുള്ള രാസ വസ്തുക്കളും നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ പിന്നീട് കോടതി വിട്ടയച്ചു.
മതിയായ തെളിവുകളുടെ അഭാവമാണു പ്രശ്നമായത്. വിഷമദ്യ ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് ഈ പ്രദേശം മുക്തമായത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 2006ല്‍ ഈ നാടിനെ ആകെ തളര്‍ത്തിയത് കൂട്ടക്കുരുതിയാണ്.
സൈനികരായിരുന്ന കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി രാജേഷ് ( അന്ന് 27വയസ്സ് ), അലയമണ്‍ സ്വദേശി ദിവില്‍കുമാര്‍ ( അന്ന് 24 വയസ്സ് ) എന്നിവര്‍ കൊലപ്പെടുത്തിയത് 21 ദിവസം മാത്രം പ്രായമുള്ള രണ്ട് ഇരട്ട പെണ്‍കുഞ്ഞുങ്ങളെയും അവരുടെ 25 വയസ്സുുള്ള മാതാവിനെയുമാണ്.
ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസും സിബിഐയും നടത്തിയ അന്വേഷണം ഇതുവരെ വിജയിച്ചില്ല. അവര്‍ വിദേശത്തേക്ക് കടന്നതായി സിബിഐ കണ്ടെത്തി. എന്നാല്‍ കൊലപാതകത്തിനു ദൃക്സാക്ഷികള്‍ ഇല്ലെങ്കിലും ഉത്രയുടെ മരണം കൊലപാതകമെന്നു കണ്ടെത്തുകയും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞതും ഇവിടത്തുകാര്‍ക്ക് തെല്ല് ആശ്വാസം പകരുന്നുണ്ട്.






