
പാലക്കാട്: സിപിഎമ്മിന് പ്രതികാരപരമായ ഒരു നയവും ഇല്ലെന്നും സംഭവിച്ചത് തനിക്കുണ്ടായ നാക്കുപിഴയാണെന്നും അതില്‍ ദു:ഖമുണ്ടെന്നും പികെ ശശി എംഎല്‍എ. പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം പകരാന്‍ വേണ്ടി നടത്തയ പരാമര്‍ശം മാധ്യമങ്ങളില്‍ അതിശയോക്തിപരമായിട്ടാണ് വന്നതെന്നും അതിശയിപ്പിച്ചെന്നും ശശി പ്രതികരിച്ചു. കൂടെ നിന്നാല്‍ സഹായിക്കുമെന്നും ചതിച്ചാല്‍ കൊല്ലുമെന്നും പാര്‍ട്ടിയില്‍ പുതിയതായി ചേരാന്‍ വേണ്ടി വന്നവര്‍ക്കായി നടത്തിയ സമ്മേളനത്തില്‍ എംഎല്‍എ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് പ്രതികരണവും വന്നത്.
എല്ലാ സംഭവങ്ങളെയും ക്ഷമയോടുകൂടി നോക്കി കാണുകയും വിവേകപൂര്‍വ്വം ഇടപെടുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. യോഗത്തില്‍ കോവിഡിന്റെ നിരോധനാജ്ഞ ലംഘിച്ചിട്ടില്ലെന്നും പെരുന്നാള്‍ ദിവസമായിരുന്നതിനാല്‍ നിരോധനാജ്ഞ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. 14 പേരെ യോഗത്തിന് ഉണ്ടായിരുന്നുള്ളൂ എന്നും ഒന്നര മിനിറ്റ് മാത്രമാണ് അവിടെ നിന്നതെന്നും പറയുന്നു. പാര്‍ട്ടിയോഫീസില്‍ നിന്നും പോകുമ്പോള്‍ കാണാന്‍ വന്ന പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരമാണ് പുതിയതായി പാര്‍ട്ടിയില്‍ എത്തിയവര്‍ക്ക് മുന്നിലെത്തിയത്. അവര്‍ക്ക് ആത്മവിശ്വാസം നല്‍കണം എന്നും പറഞ്ഞത് കൊണ്ടാണ് സംസാരിച്ചതെന്നും പറഞ്ഞു.
പാലക്കാട് കരിമ്പുഴയില്‍ മുസ്ളീംലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരോടായിരുന്നു ശശിയുടെ വിവാദ പ്രസ്താവന. ഒപ്പം നിന്നാല്‍ സഹായവും സംരക്ഷണം നല്‍കുമെന്നും ചതിച്ചാല്‍ ദ്രോഹിക്കുമെന്നുമുള്ളത് പാര്‍ട്ടിയുടെ നയമാണ് എന്നും തങ്ങളെല്ലാം ഈ നിലപാടാണ് സ്വീകരിക്കാറുള്ളത് എന്നുമായിരുന്നു പി കെ ശശി പറഞ്ഞത്. പരിപാടിയുടെ വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പുറത്തു വിട്ടത്. 50 ലധികം പേര് വന്നെന്നും കോവിഡ് നിയന്ത്രണം പാലിച്ചില്ല എന്നുമായിരുന്നു ഉയര്‍ന്ന വിമര്‍ശനം. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്ക്ക് ധരിച്ചിട്ടുമുണ്ടായിരുന്നു.






