
റാഞ്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ ബോധവൽക്കരണവുമായി സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവർ പലതവണ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ആരാധകരെ ബോധവൽക്കരിക്കുന്ന വിഡിയോകളും കുറിപ്പുകളുമായി പ്രത്യക്ഷപ്പെട്ടു. ഇതിനിടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണത്തിന് മുന്നിട്ടിറങ്ങാനാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് താരങ്ങളുമായി വിഡിയോ കോൺഫറൻസ് നടത്തിയതും വാർത്തയായി. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കാൻ സഹായം തേടിയാണ് അദ്ദേഹം കായികതാരങ്ങളെ കണ്ടത്.
ഇതിന് പിന്നാലെ ഒട്ടേറെ താരങ്ങള്‍ ബോധവത്ക്കരണവുമായി രംഗത്ത് എത്തുകയും അവര്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാവുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാതിരുന്നിട്ടും ശ്രദ്ധ നേടിയത് മുൻ ഇന്ത്യൻ നായകനും രാജ്യത്തെ കായിക താരങ്ങളിൽ മുൻനിരക്കാരനുമായ മഹേന്ദ്രസിങ് ധോണിയാണ്. മറ്റ് താരങ്ങളില്‍ വ്യത്യസ്തമാണ് ധോണി. സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ഒട്ടും സജീവമല്ലാത്ത താരമാണ് ധോണി.
പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ മറ്റ് താരങ്ങളെല്ലാം പങ്കെടുത്തപ്പോള്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയത് ധോണിയായിരുന്നു.പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടും ധോണി ഇതിലൊന്നും പങ്കാളിയാകാത്തതിന് കാരണമെന്താണ്? ആരാധകരുടെ ഈ ചോദ്യത്തിന് ഇതാ ഉത്തരമായിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ധോണിയുടെ ഭാര്യ സാക്ഷി സിങ്ങാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. ചെന്നൈ സൂപ്പർ കിങ്സ് പ്രതിനിധിയുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവ് സംഭാഷണത്തിലാണ് സാക്ഷിയുടെ പ്രതികരണം.
‘ഇക്കാര്യത്തിൽ മഹിയുടെ (ധോണിയുടെ) രീതി എല്ലാവർക്കും അറിയാമല്ലോ. മഹി ഇൻസ്റ്റഗ്രാമിൽ ലൈവ് വന്ന് സംസാരിക്കുന്ന ആളൊന്നുമല്ല. കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ വിഡിയോ പങ്കുവയ്ക്കാൻ അദ്ദേഹത്തിനു മേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അനങ്ങിയില്ല. കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇക്കാര്യത്തിൽ ആളുകളോട് സംസാരിക്കുന്നുണ്ട്. അത് ആളുകൾ കേൾക്കുന്നുമുണ്ട്. നിലവിൽ ഈ രാജ്യത്ത് ആരും പ്രധാനമന്ത്രിയേക്കാൾ വലിയവരല്ല. അതുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ബോധവൽക്കരണവുമായി ധോണി വരാത്തത്’ – സാക്ഷി വിശദീകരിച്ചു.






