
അടിമാലി: വാളറ കുളമാംകുഴി ആദിവാസി കോളനിയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഒരുരാത്രി ഒരു മരപ്പൊത്തിലും അടുത്ത ദിവസം പകല്‍ ഒരു പാറപ്പുറത്തുമാണ് കഴിഞ്ഞതെന്ന് മരണത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി. ഫോണില്‍ സംസാരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതിതാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കൂട്ടുകാരി നല്‍കിയിട്ടുള്ള മൊഴി.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രക്ഷപ്പെട്ട 21 കാരി. പെണ്‍കുട്ടി മരിച്ചതറിഞ്ഞാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും പറഞ്ഞു. മരിച്ച പെണ്‍കുട്ടി സംസാരിച്ചെന്ന് പറയുന്ന ഫോണ്‍ എവിടെയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. മരിച്ച പെണ്‍കുട്ടി തന്റെ സ്വര്‍ണമോതിരം വിറ്റായിരിക്കാം ഫോണ്‍ വാങ്ങിയതെന്നാണ് യുവതി പറയുന്നത്. ഫോണ്‍ ആര് വാങ്ങി നല്‍കിയെന്ന് ഇവര്‍ക്ക് അറിയില്ല. എന്നാല്‍ മാങ്കുളം, ഉപ്പുതറ, തൊടുപുഴ എന്നിവിടങ്ങളിലുള്ള യുവാക്കളുമായാണ് പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നതായി മൊഴിയിലുണ്ട്.
അടിമാലി വാളറ കുളമാംകുഴി ആദിവാസി കോളനിയിലെ 17കാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവര്‍ക്കൊപ്പം രണ്ടു ദിവസം മുമ്പ് കാണാതായ 21 കാരിയാണ് ആത്മഹത്യാശ്രമം പരാജയപ്പെട്ട് എറണാകുളത്ത് ചികിത്സയിലുള്ളത്. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ ഇവര്‍ വെള്ളിയാഴ്ച സന്ധ്യയോടെ കോളനിയിൽ തിരിച്ചെത്തി. പോലീസ് നിര്‍ദേശിച്ചത് അനുസരിച്ച് ശനിയാഴ്ച പെൺകുട്ടികളെ സ്റ്റേഷനിൽ ഹാജരാക്കാൻ ഒരുങ്ങുമ്പോള്‍ വസ്ത്രം മാറിവരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ 17 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിഷം കഴിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ഒരു മണിക്കൂറായിട്ടും കാണാതായതോടെ അന്വേഷിച്ച് എത്തിയവരാണ് തൂങ്ങി നില്ക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതറിഞ്ഞ് മുതിർന്ന പെൺകുട്ടി ഉടൻ കൈയിൽ കരുതിയ വിഷം കഴിക്കുകയായിരുന്നു. കുഴഞ്ഞുവീണതോടെ നാട്ടുകാരുടെ സഹായത്തോടെ ബന്ധുക്കൾ കോതമംഗലത്തും തുടർന്ന് എറണാകുളത്ത് ആശുപത്രിയിലും എത്തിച്ചു. ഇരുവരും സഹോദരിമാരുടെ മക്കളാണ്. ഒളിച്ചു താമസിച്ചിരുന്നപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ 17 കാരി നിര്‍ബ്ബന്ധിച്ചതായും 21 കാരി മൊഴി നല്‍കിയിട്ടുണ്ട്.






