
ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ സാഹചര്യം പരിഗണിച്ച് പ്രഖ്യാപിച്ച മൊറട്ടോറിയം ജനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാവുകയാണ്. വായ്പാ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവില്‍ പലിശയ്ക്കുമേല്‍ പലിശ ഈടാക്കുന്നതിന് യോഗ്യതയില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്നതിനെതിരേ ഗജേന്ദ്ര ശര്‍മ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കണം. പലിശയ്ക്കുമേല്‍ പലിശ ഈടാക്കുന്നതില്‍ അര്‍ഥമില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബാങ്കുകളില്‍ 133 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട് എന്നാണ് കണക്ക്. ഇതിന് ബാങ്കുകള്‍ അതിന് പലിശ നല്‍കേണ്ടതുമാണ്, കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
ഇത്തരത്തില്‍ ഒരു സാഹചര്യത്തില്‍ പലിശ പൂര്‍ണമായും ഒഴിവാക്കുന്നത് എളുപ്പമല്ലെന്നും പലിശ ഒഴിവാക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മേത്ത ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിഷയം പുനഃപരിശോധിക്കാന്‍ കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടുകൊണ്ട് കേസ് ഓഗസ്റ്റ് ആദ്യവാരത്തിലേക്ക് മാറ്റി.






