
തിരുവനന്തപുരം: മലയാളികളുടെ പ്രിയങ്കര വിഭവമായ മത്തി കുറയുന്നതായി റിപ്പോര്‍ട്ട്. വര്‍ഷം തോറും മത്തിയുടെ അളവ് കുറഞ്ഞുകുറഞ്ഞു വരുന്നതായും കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്ക് ഇടയില്‍ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഈ വര്‍ഷം ലഭ്യത കുറഞ്ഞതായിട്ടാണ് വിവരം. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ കണക്കുകള്‍ പ്രകാരം 15.4 ശതമാനം കുറവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്നിരിക്കുന്നത്.
സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ മത്തിയുടെ ലഭ്യത കുറച്ചിരിക്കുകയാണ് എന്നും വര്‍ഷംതോറും മത്തിയുടെ ലഭ്യത കുറഞ്ഞുകുറഞ്ഞു വരുന്നതായിട്ടാണ് വിവരം. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത് 44,320 ടൺ മത്തി മാത്രമാണ്. 2018ൽ ഇത് 77,093 ടൺ ആയിരുന്നു. 2012ൽ 3.9 ലക്ഷം ടൺ സംസ്ഥാനത്ത് നിന്ന് പിടിച്ചിരുന്നു. അതിന് ശേഷം 2017 ല്‍ ഉണ്ടായ ചെറിയ വര്‍ദ്ധനവ് ഒഴിച്ചാല്‍ ഓരോ വർഷങ്ങളിലും മത്തി കുറഞ്ഞു വരികയായിരുന്നു. മലയാളിയുടെ മറ്റൊരു ഇഷ്ട മത്സ്യമായ അയലയുടെ ലഭ്യതയിലും വലിയ കുറവാണ് ഉണ്ടായത്.
അയല മുൻവർഷത്തെക്കാൾ 50 ശതമാനമാണ് കേരളത്തിൽ കുറഞ്ഞത്. 2018ൽ കേരളത്തിൽ ഏറ്റവും കൂടുതൽ കിട്ടിയ അയല ഇത്തവണ കിട്ടിയത് 40,554 ടൺ മാത്രമാണ്. കൊഴുവയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിടിച്ച മത്സ്യം. മത്സ്യലഭ്യതയിൽ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്ര മത്സ്യോൽപാദനത്തിൽ കേരളം മുന്നില്‍ തന്നെയുണ്ട്. തമിഴ്നാടിനും ഗുജറാത്തിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് കേരളമാണ്.






