
തൃക്കുന്നപ്പുഴ : ഹൃദയരോഗവുമായി ബന്ധപ്പെട്ട ആൻജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ചു. തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോഗ്രാം കഴിഞ്ഞതിനെ തുടർന്ന് ചികിത്സയിലായിരുന്ന ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) മരിച്ചത്. സംഭവത്തില്‍ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.
ആശുപത്രിയിൽ നിന്നെത്തി വീട്ടിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 3 നാണ് തലകറക്കവും ഛര്‍ദ്ദിയുമായി ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് നാലിന് ആന്‍ജിയോഗ്രാം ചെയ്തു. ഇതിനിടെ ഉപകരണം ഒടിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ബിന്ദുവിനെ പരുമലയിലെ മറ്റൊരു ആശുപത്രിയിൽ എത്തിച്ച് ഉപകരണത്തിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. അതിന് ശേഷമാണ് മരണം.
ശസ്ത്രക്രിയയില്‍ യന്ത്രഭാഗം തറഞ്ഞു കയറിയതിന്റെ ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ബന്ധുക്കളുടെ കയ്യിലുണ്ട്. ചികിത്സാപിഴവ് ആരോപിച്ചാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അന്വേഷണത്തിന് ആലപ്പുഴ എസ്പി പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം ഒടിയുന്നത് അസാധാരണമായി സംഭിവിക്കാറുള്ള കാര്യമാണെന്നും ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ നൽകാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെയാണ് ബിന്ദുവിന്റെ ഭര്‍ത്താവ് അജിത്റാം മസ്ക്കറ്റില്‍ നിന്നും എത്തിയത്. ബിന്ദുവിന്റെ രോഗവിവരം അറിഞ്ഞാണ് അജിത് റാം എത്തിയത്. ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റീൻ കേന്ദ്രത്തില്‍ കഴിയുന്ന അജിത് റാം മൂന്ന് ദിവസം കൂടി ഇവിടെ കിടക്കേണ്ടതുണ്ട്. ബിന്ദുവിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.






