
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഗുണ്ടാ ഗ്യാംഗുകളെ കുറിച്ചു പറയുന്ന പാതാള്‍ ലോക് സീരീസിനെതിരേ വന്‍ വിവാദം ഉയര്‍ന്നത് ആഴ്ചകള്‍ക്ക് മുമ്പാണ്. 1980 കളിലെ യുപിയിലെ ഗ്യാംഗ്സ്റ്റര്‍ ദുനാലിയ ഗുജ്ജാറിന്റെ അനുസ്മരിപ്പിക്കുന്ന കഥയെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ കഥാപാത്രത്തിന്റെ സാങ്കല്‍പ്പിക കഥയേക്കാളും വെല്ലും സമീപകാല യുപിയിലെ ക്രിമിനല്‍ രാജാവായ ദുബേയുടെ കുറ്റകൃത്യങ്ങളുടെ വിവരം.
കൊലപാതകം, മനുഷ്യക്കടത്ത്, കൊള്ളയടിക്കല്‍, പണത്തിന് വേണ്ടി ആളെ തട്ടിക്കൊണ്ടുപോകല്‍, തുടങ്ങി അനേകം കേസുകളാണ് ദുബേയ്ക്ക് എതിരേ യുപി പോലീസിന്റെ പക്കലുളളത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഏറിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പോലീസ് അനേകം ക്രിമിനലുകളെ എന്‍കൗണ്ടര്‍ നടത്തിയെങ്കിലും കഴിഞ്ഞയാഴ്ച എട്ടു പോലീസുകാരെ കൊലപ്പെടുത്തിയതിന് പിടിക്കപ്പെടും വരെ വികാസ് ദുബേ അതിലൊന്നും ഉള്‍പ്പെട്ടിരുന്നില്ല.
ഗറില്ലാ രീതിയില്‍ ഒളിച്ചിരുന്ന് പോലീസിനെ വെടിവെച്ചു കൊലപ്പെടുത്തിയ ദുബേ റീയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഗുണ്ടാനേതാവാണ്. ജില്ലാ തലത്തിലുള്ള തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു. ഇയാള്‍ക്കൊപ്പം ഫോട്ടോയെടുത്ത ഒരു രാഷ്ട്രീയക്കാരന് ഇപ്പോള്‍ മന്ത്രിയാണ്. പോലീസ് ടീം ബിക്രു ഗ്രാമത്തിനടുത്തുവെച്ച് കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ ഉത്തര്‍ പ്രദേശ് മന്ത്രിയുമായി ചേര്‍ന്ന് ഇയാള്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലെത്തിയിരുന്നു.
ബിജെപിയിലേക്ക് പിന്നീട് കൂറുമാറിയ ഇയാള്‍ ദുബേയുടെ രാഷ്ട്രീയ രക്ഷകര്‍ത്താവാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള ദുബേ യുപിയിലെ ചെറു പാര്‍ട്ടിയുടെ നേതാവായ ബ്രിജേഷ് പഥക് അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഇത് പലപ്പോഴും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള നിയമനടപടികളില്‍ നിന്നും രക്ഷപെടാന്‍ സഹായകരവുമായി. 2000 ല്‍ രാജ്പൂര്‍ സിലാ പഞ്ചായത്ത് സീറ്റില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ കൊലക്കേസ് പ്രതിയായി ഇയാള്‍ ജയിലിലായിരുന്നു.
ഒരു കൊലപാതകശ്രമ കേസില്‍ അറസ്റ്റ് ചെയ്യാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ എത്തിയപ്പോഴാണ് ഡിവൈഎസ്പി റാങ്കിലുള്ള പോലീസുകാരന് അടക്കമുള്ള എട്ടു നിയമപാലകരെ ദുബേയുടെ സംഘം കൂട്ടക്കുരുതി നടത്തിയത്. ജെസിബിയും മറ്റും ഉപയോഗിച്ച് റോഡ് ആദ്യം ബ്ളോക്ക് ചെയ്തു പോലീസ് സംഘത്തെ തടഞ്ഞു. തുടര്‍ന്ന് കാറില്‍ നിന്നും ഇറങ്ങി നടന്നു വരുമ്പോഴായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. പോലീസ് തിരിച്ചു നടത്തിയ വെടിവെയ്പ്പില്‍ ദുബേയുടെ രണ്ടു സംഘാംഗങ്ങളും കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയ പോലീസുകാരെ കുഴിയില്‍ തള്ളി. മൃതദേഹം കത്തിച്ചു കളയാനായിരുന്നു പദ്ധതിയെന്നാണ് ഇന്നലെ അറസ്റ്റിലായ ശേഷം ഇയാള്‍ പോലീസിനോട് പറഞ്ഞത്.
60 ലധികം ക്രിമിനല്‍ കേസുകള്‍ പേരിലുള്ള ദുബേയെ പോലീസിനും രാഷ്ട്രീയക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭയമായിരുന്നു. ഭരിക്കുന്ന പാര്‍ട്ടികളിലെ ഉന്നത നേതാക്കളുമായിട്ടായിരുന്നു ദുബേയ്ക്ക് ബന്ധം. ബിജെപി, എസ്പി, ബിഎസ്പി പാര്‍ട്ടികളിലെ നേതാക്കളെല്ലാമായി സൗഹൃദം ഉണ്ടാക്കിയിരുന്നു. ഇവര്‍ക്ക് പുറമേ ജില്ലാ പോലീസ് സൂപ്രണ്ടുമാരുമായും ദുബേ കുറ്റകൃത്യങ്ങളുടെ പാതയിലൂടെ നീങ്ങുമ്പോള്‍ കണ്ണടച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ജയിക്കാന്‍ ദുബേയുടെ അനുഗ്രഹം വേണമായിരുന്നു. ഭര്‍ത്താവ് ആള്ക്കാര് ഭയക്കുന്ന കൊടും കുറ്റവാളിയായിട്ടും ദുബേയുടെ ഭാര്യ 2015 ല്‍ ജില്ലാ പഞ്ചായത്തില്‍ മത്സരിച്ചിരുന്നു. ഈ പോസ്റ്ററുകളാണ് ദുബേ അറസ്റ്റിലായ ശേഷം രാഷ്ട്രീയ ആയുധമായി എസ്പി യ്ക്ക് എതിരേ ഉപയോഗിക്കപ്പെട്ടത്.
ദുബേ പോലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തുന്നത് ഇതാദ്യമല്ല. പോലീസുകാരെ നിരന്തരം പരിഹസിച്ചിരുന്ന ദുബേ അവരെ കൊണ്ടു തന്റെ കാലു പിടിപ്പിക്കുക പോലും ചെയ്തിരുന്നു. കൊലപാതകം ഉള്‍പ്പെടെ അനേകം കേസുകള്‍ ഉണ്ടെങ്കിലും മിക്കതിലും പിടിക്കപ്പെട്ടിരുന്നില്ല. പിടിക്കപ്പെട്ടാലും അവയ്ക്ക് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുമായിരുന്നില്ല. 2001 ല്‍ ബിജെപി നേതാവ് സന്തോഷ് ശുക്ളയെ ദുബേ വെടിവെച്ചു കൊന്നത് ശിവ്ലി പോലീസ് സ്റ്റേഷനുള്ളിലിട്ടായിരുന്നു. കേസില്‍ ഒന്നാം പ്രതിയായിരുന്നു വികാസ് ദുബേ. രണ്ടു പോലീസുകാരെയും സ്റ്റേഷനിലിട്ടു വെടിവെച്ചു കൊന്നു.
കൊലപാതകത്തില്‍ 30 സ്പ്രിംഗ് ഫീല്‍ഡ് ഓട്ടോമാറ്റിക് റൈഫിളോട് കൂടിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. എന്നിട്ടും വളരെ ഈസിയായി കേസില്‍ നിന്നും ഊരിപ്പോന്നു. ശുക്ളയുടെ ഡ്രൈവര്‍ വരെ സാക്ഷികളായിരുന്നു. സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന് പോലും വിചാരണ വേളയില്‍ കോടതിയില്‍ കൂറുമാറി. അതോടെ ദുബേ കുറ്റവിമുക്തനായി. രാജ്നാഥ് സിംഗ് യുപി അധികാരത്തില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. ഭരണകക്ഷിയിലെ സമുന്നതനായ നേതാവായിട്ടും ഒരു പോലീസുകാരന് പോലും ദുബേയ്ക്ക് എതിരേ മുമ്പോട്ട് വന്നില്ല.
ജയിലില്‍ കിടന്നു കൊണ്ടു പോലും കൊലപാതകവും കൊള്ളയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ദുബേ ചെയ്തിരുന്നു. കാണ്‍പൂരിലെ താരാചന്ദ് ഇന്റര്കോളേജിന്റെ മാനേജരായ സിദ്ധേശ്വര്‍ പാണ്ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദുബേയെ 2000 ല്‍ പ്രതിചേര്‍ത്തിരുന്നു. അതേ വര്‍ഷം തന്നെ രാംബാബു യാദവ് എന്നയാളെ കൊലപ്പെടുത്താന്‍ ദുബേ പദ്ധതി തയ്യാറാക്കിയത് ജയിലില്‍ കിടന്നുകൊണ്ടായിരുന്നു.
2004 ല്‍ ദിനേഷ് ദുബേ എന്ന ബിസിനസുകാരനെ വധിച്ചതിലും വികാസ് ദുബേ ഉണ്ടായിരുന്നു. 2013 ല്‍ മറ്റൊരു കൊലപാതകവും നടത്തി. 2018 ല്‍ തന്റെ ബന്ധു കൂടിയായ അനുരാഗിനെയും ജയിലില്‍ കിടന്നുകൊണ്ട് വികാസ് കൊല്ലിച്ചു. ആയുധം കൈവശം വെച്ചതിന് 2017 ല്‍ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് ലക്നൗവിലെ ഒളിത്താവളത്തില്‍ നിന്നും ദുബേയെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജയിലില്‍ കിടക്കുമ്പോഴാണ് അനുരാഗിനെ കൊല്ലാനുള്ള പദ്ധതി ദുബേ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. അനുരാഗിന്റെ ഭാര്യ നല്കിയ പരാതിയില്‍ വികാസ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തെങ്കിലും പിന്നീട് ജയില്‍ മോചിതനായി പഴയ പരിപാടി വീണ്ടും തുടങ്ങി.
ദുബേയും സഹോദരന് ദീപു ദുബേയും ചില റീയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്നു. കുറേക്കാലം മുമ്പാണ് വികാസ് ദുബേയുടെ ഇളയ സഹോദരന് അവിനാശ് കൊല്ലപ്പെട്ടത്. പിതാവ് രാംകുമാര്‍ ദുബേയ്ക്കൊപ്പം കൊട്ടാര സദൃശ്യമായ വീട്ടിലാണ് ദുബേ താമസിച്ചിരുന്നത്. ശത്രുക്കള്‍ വീടിനകത്ത് കയറാതിരിക്കാന്‍ സിസിടിവി ക്യാമ എല്ലായിടത്തും സ്ഥാപിച്ചിരുന്നു. ബിക്രു ഗ്രാമത്തിലെ 10,000 ചതുരശ്ര അടി വരുന്ന ഈ വീട് ശനിയാഴ്ച നൂറു കണക്കിന് പോലീസുകാരുടെ സാന്നിദ്ധ്യത്തില്‍ ഇടിച്ചു നിരത്തിയിരുന്നു. പോലീസ് റെയ്ഡോ മറ്റോ വന്നാല്‍ അവരെ എല്ലാറ്റിനെയും കൂടി ചുട്ടുകരിക്കാന്‍ ഭിത്തിയിലടക്കം സ്ഫോടക വസ്തുക്കളും നാടന്‍ തോക്കുകളും മറ്റും ഇയാള്‍ വെച്ചിരുന്നു.