
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരി ആര് എന്ന കാര്യത്തില്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ ആകാംക്ഷ നീളുന്നത് ബി നിലവറ തുറക്കുമോ എന്നതു സംബന്ധിച്ച്. ക്ഷേത്രഭരണത്തിനു രൂപീകരിക്കുന്ന പുതിയ സമിതിക്ക് ബി നിലവറ തുറക്കുന്നതു തീരുമാനിക്കാമെന്നാണ് കോടതിയുടെ വിധിന്യായത്തിലുള്ളത്.
കുലശേഖര രാജാക്കന്മാര് ഭരിച്ച പതിനാലാം നൂറ്റാണ്ടില്‍തന്നെ ക്ഷേത്രത്തില്‍ നിലവറ ഉണ്ടായിരുന്നു എന്നു മതിലകം രേഖകളില്‍ പറയുന്നു. ആകെ ആറു നിലവറകളാണുള്ളത്. ഇതില്‍ എ നിലവറ നേരത്തെ തുറന്നിരുന്നു. എന്നാല്‍ ഇനിയും തുറക്കാത്ത ബി നിലവറയിലെ രഹസ്യങ്ങളെന്താണെന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.
ബി നിലവറ 1990ലും 2002ലുമായി ഏഴു തവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായിയുടെ റിപ്പോര്‍ട്ടു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നു. ഈ അറ തുറന്നിട്ടില്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. എന്നാല്‍, ഈ അറയ്ക്കപ്പുറം ഒരു വാതിലുണ്ട്.
അതു കിഴക്കോട്ടു തുറക്കേണ്ട വിധത്തിലുള്ളതാണ്. ആ വാതില്‍ തുറന്നിട്ടില്ല. അത് എന്തുകൊണ്ടാണെന്നു തങ്ങള്‍ക്കാര്‍ക്കും അറിയില്ലെന്നാണ് രാജകുടുംബത്തിലുള്ളവര്‍ പറയുന്നത്.
ആ കതകിനപ്പുറം എന്താണെന്നു രാജകുടുംബത്തില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള ആര്‍ക്കും തന്നെ അറിയില്ല. ഇതാണ് ബി.നിലവറ അവശേഷിപ്പിക്കുന്ന രഹസ്യവും. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ ആവാഹന ശക്തിയുടെ പ്രവാഹമുണ്ടാകും. അതൊരു ക്ഷേത്ര രഹസ്യമാണ്. ഒരുപക്ഷേ ബി നിലവറയുടെ രഹസ്യവും ഇതായിരിക്കുമെന്നും നാം അറിയാത്ത പല രഹസ്യങ്ങളും പ്രപഞ്ചത്തിലുണ്ടാകുമെന്നും രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി നിര്‍ദേശപ്രകാരം 2011 ജൂെലെ മാസത്തിലാണ് എ നിലവറ തുറന്നത്.
ആയിരക്കണക്കിനു സ്വര്‍ണമാലകള്‍, രത്നം പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ നെല്‍മണിയുടെ വലുപ്പത്തില്‍ സ്വര്‍ണമണികള്‍, സ്വര്‍ണ ദണ്ഡുകള്, ചാക്ക് നിറയെ രത്നങ്ങള്‍ എന്നിങ്ങനെ നീളുകയാണ് നിലവറക്കുള്ളിലെ സ്വത്തുവിവരങ്ങള്‍. ഏകദേശം ഒരു ലക്ഷം കോടി രൂപ ഇതിനു വിലമതിക്കുമെന്നാണ് കരുതുന്നത്.
എ നിലവറയുടെ പ്രവേശനകവാടം തുറന്നു പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്നതിന്റെ സൂചനയൊന്നും ഇല്ലായിരുന്നു. പരിശോധനാ സംഘം ഇറങ്ങിയപ്പോള്‍ ആദ്യം പൊടി പിടിച്ചു കറുത്ത നിലംമാത്രമാണ് കണ്ടത്. വായു സഞ്ചാരം ഇല്ലാത്തതിനാല്‍ ഫയര്‍ഫോഴ്സ് അറയിലേക്ക് വായു പമ്പു ചെയ്തു. പ്രവേശനകവാടം തുറന്നു ചെല്ലുന്നതു വിശാലമായ ഒരു മുറിയിലേക്കാണ്.
അവിടെ നിലത്ത് വലിയ കരിങ്കല്ലുകളാണു പാകിയിരുന്നത്. കനത്ത കല്ലുപാളികള് നീക്കിയപ്പോള്‍ താഴേക്കു കഷ്ടിച്ച് ഒരാള്‍ക്കു മാത്രം ഇറങ്ങിപ്പോകാന്‍ കഴിയുന്ന പടികള്‍ കാണപ്പെട്ടു. ഇത് ഇറങ്ങിച്ചെല്ലുന്നത് ഒരാള്‍ക്കു കുനിഞ്ഞു മാത്രം നില്ക്കാന് കഴിയുന്ന അറയിലേക്കാണ്. ഇവിടെ സേഫ് പോലെ നിര്‍മിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്. അറയില്‍ വേറെയും ഗുഹാമുഖമുണ്ടെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നു നാലു പേരടങ്ങിയ എന്‍ജിനീയര്‍മാരുടെ സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അറയ്ക്കകത്തു വായുസഞ്ചാരം ഇല്ലായിരുന്നു.
രണ്ടായിരത്തോളം ശരപ്പൊളി സ്വര്‍ണമാലകള്‍ അറയില്‍നിന്ന് കണ്ടെടുത്തു. രണ്ടായിരത്തോളം മാലകളില്‍ നാലെണ്ണം 2.2 കിലോ തൂക്കം വരുന്ന ശരപ്പൊളി മാലകളാണ്. ഇവയ്ക്കു 18 അടി നീളമുണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. 12 ഇഴകളായി നിര്‍മിച്ച മാലയാണിത്.
ഇതിന്റെ ലോക്കറ്റുകളില്‍ കോടികള്‍ വിലവരുന്ന മാണിക്യ, മരതക രത്നങ്ങളാണ്. ഒരു ലോക്കറ്റില്‍ 997 െവെരക്കല്ലുകള്,ഒരു ചാക്ക് നിറയെ ബല്‍ജിയം രത്നങ്ങളും കണ്ടെടുത്തു. 19.5 ലക്ഷം സ്വര്‍ണനാണയങ്ങള്‍ (രാശിപ്പണം), സ്വര്‍ണം പൊതിഞ്ഞ 14,000 അര്‍ക്ക പുഷ്പങ്ങള്‍ എന്നിങ്ങനെ എ നിലവറയില്‍ കണ്ടെത്തിയ വസ്തുക്കളെക്കുറിച്ച് സുപ്രീംകോടതിയില്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.






