
നാലു വര്‍ഷത്തെ ഇടതു സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനത്തിന്റെയും കണ്‍സള്‍ട്ടന്‍സി തട്ടിപ്പുകളുടെയും കേന്ദ്രമെന്നും ആത്മബന്ധമുള്ളവരെ മുഖ്യമന്ത്രി നേരിട്ടുള്ള സംരക്ഷണയില്‍ നില നിര്‍ത്തുകയാണെന്നും ആരോപണവുമായി വി ടി ബല്‍റാം എല്‍എല്‍എ.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കരന് ഇപ്പോഴും സസ്പെന്റ് ചെയ്യപ്പെട്ടിട്ടില്ല എന്നും കള്ളക്കടത്തുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ സംഭാഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടും മന്ത്രി കെ ടി ജലീല്‍ രാഷ്ട്രീയ രംഗത്ത് നില നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ സംരക്ഷണയിലാണെന്നും വി ടി ബല്‍റാം ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം.
മുഖ്യമന്ത്രിക്ക് പതിറ്റാണ്ടുകളായി ആത്മ ബന്ധം ഉള്ളയാളാണ് ശിവശങ്കരന് എന്നും ഇപ്പോഴും സസ്പെന്റ് ചെയ്തിട്ടില്ല എന്നതില്‍ മുഖ്യമന്ത്രിയുടെ ''ആത്മാര്‍ത്ഥത'' കേരളത്തിന് ബോദ്ധ്യപ്പെടുന്നുണ്ട് എന്നും പറയുന്നു. നാലുവര്‍ഷമായി ഈ സര്‍ക്കാര്‍ നടത്തിപ്പോരുന്നത് പിന്‍വാതില്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി തട്ടിപ്പുകളുമാണ്. പിന്‍വാതില്‍ വഴി പാര്‍ട്ടിക്കാരും ബന്ധുക്കളും നിയമനങ്ങള്‍ നേടുമ്പോള്‍ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ കാലഹരണപ്പെടുകയും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നിരാശയുടെ പടുകുഴിയില്‍ വീഴുകയും ചെയ്യുന്നതായി പോസ്റ്റില്‍ പറയുന്നു.
മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനേയും വിമര്‍ശനങ്ങളെയും പുച്ഛിച്ചു തള്ളി കേരളം ഭരിക്കുന്ന ഏകാധിപതിയുടെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനും ബിജിഎം ഇട്ട് കോരിത്തരിപ്പിക്കല് ആയിരുന്നു ഇത്രയും കാലം നടന്നതെന്നും ക്രൈമിന്റെ പ്രധാനപ്പെട്ട ഒരു പ്ലേസ് ഓഫ് ഒക്കറന്‍സ് ആയി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വിമര്‍ശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെഃ
‘‘
സ്വര്‍ണ്ണക്കള്ളക്കടത്ത് എന്‍ഐഎ അന്വേഷിക്കുകയാണ്. കസ്റ്റംസിന്റെ അന്വേഷണവും നടക്കുന്നു. അതവര് മുന്നോട്ടു കൊണ്ടുപോയിക്കോളും. മുഖ്യമന്ത്രി സ്വാഗതം ചെയ്യുന്നതിനും ഒഴുക്കന്മട്ടില് കേന്ദ്രത്തിന് കത്തയക്കുന്നതിനുമൊന്നും ഇക്കാര്യങ്ങളില്‍ യാതൊരു പ്രസക്തിയുമില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഇന്നലെ ആറേഴ് മണിക്കൂറുകളാണ് ചോദ്യം ചെയ്യലിന് വിധേയനായത്. ഇദ്ദേഹം പ്രതിചേര്‍ക്കപ്പെട്ടാല്‍ സ്വാഭാവികമായും മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ പരിധിയില്‍ വരും. പ്രതികളുമായുള്ള പല ഫോണ്‍ വിളികളും നടന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് സംശയിക്കപ്പെടുന്നു. ക്രൈമിന്റെ പ്രധാനപ്പെട്ട ഒരു പ്ലേസ് ഓഫ് ഒക്കറന്‍സ് ആയി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ ഉയര്‍ന്നുവരുന്നത്.
ഏതായാലും പിണറായി വിജയന് പതിറ്റാണ്ടുകളായി ആത്മബന്ധമുള്ള ശിവശങ്കര്‍ ഇപ്പോഴും ലോംഗ് ലീവില്‍ മാത്രമാണ്, സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളിടത്ത് തന്നെ സത്യം പുറത്തു വരുന്നതില്‍ മുഖ്യമന്ത്രിയുടെ 'ആത്മാര്‍ത്ഥത' കേരളീയര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. ഫോണ്‍ സംഭാഷണങ്ങളിലൂടെ കളളക്കടത്തുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന് തെളിയിക്കപ്പെട്ട മന്ത്രി കെ ടി ജലീലും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സംരക്ഷണയില്‍ മാത്രം രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്നയാളാണ്.
കസ്റ്റംസ് അന്വേഷണം സ്വാഭാവികമായും ഈ കള്ളക്കടത്തിനേക്കുറിച്ചായിരിക്കും. എന്‍ഐഎ കുറച്ച് കൂടി വിപുലമായി സമാന കള്ളക്കടത്ത് സംഭവങ്ങളേക്കുറിച്ചും അവയിലെ രാജ്യദ്രോഹപരമായ എലമെന്റുകളേക്കുറിച്ചും അന്വേഷിക്കുമായിരിക്കും. അതായത് നടന്നുവരുന്ന ക്രിമിനല്‍ ആക്റ്റിവിറ്റികളുമായി ബന്ധപ്പെട്ട ഒരു ടേംസ് ഓഫ് റഫറന്‍സിന്റെ അടിസ്ഥാനത്തിലായിരിക്കും അവയുടെ എല്ലാം അന്വേഷണം. അത് ഊര്‍ജിതമായി നടക്കട്ടെ, കുറ്റവാളികളുടെ മുഴുവന്‍ നെറ്റ് വര്‍ക്കും തകര്‍ക്കപ്പെടട്ടെ.
എന്നാല്‍ അതിനപ്പുറം നമ്മുടെ ഭരണ സംവിധാനവുമായി ബന്ധപ്പെട്ട സമഗ്രമായ ഒരു പരിശോധന കൂടി ഈ സാഹചര്യത്തില്‍ നടത്തേണ്ടതുണ്ട്. കാരണം, മഞ്ഞുമലയുടെ ഒരു തലപ്പ് മാത്രമേ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളൂ. വ്യാപകമായ പിന്‍വാതില്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി തട്ടിപ്പുകളുമാണ് ഈ സര്‍ക്കാര്‍ നാലു വര്‍ഷമായി നടത്തിപ്പോരുന്നത്. നിരവധി പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ കാലഹരണപ്പെടുകയും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നിരാശയുടെ പടുകുഴിയിലേക്ക് വീഴുകയും ചെയ്യുമ്പോഴാണ് പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ അരങ്ങ് തകര്‍ക്കുന്നത്. അതിനെതിരായി അതത് കാലത്തുയരുന്ന വിമര്‍ശനങ്ങളേയും മാധ്യമ വാര്‍ത്തകളേയും പുച്ഛിച്ച് തള്ളി, കേരളം ഭരിക്കുന്ന ഏകാധിപതിയുടെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനും ബിജിഎം ഇട്ട് കോരിത്തരിപ്പിക്കലായിരുന്നു ഇക്കാലമത്രയും ഇവിടെ നടന്നുപോന്നിരുന്നത്.
ജനാധിപത്യം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഭരണം എന്നത് ഭരണഘടനാധിഷ്ഠിതമായി മുന്നോട്ടു കൊണ്ടു പോകേണ്ടതാണ്, അല്ലാതെ ഭരണക്കാരുടെ ബന്ധുക്കള്‍ക്കും ഭരണപ്പാര്‍ട്ടിക്ക് വേണ്ടപ്പെട്ടപ്പെട്ടവര്‍ക്കും തോന്നിയത് പോലെ ഫേവറുകള്‍ വിതരണം ചെയ്യാനുള്ളതല്ല. ഭരണപരമായ ഏത് തീരുമാനത്തിനും കൃത്യമായ ഒരു മാനദണ്ഡമുണ്ടായിരിക്കണം, നാലാള് കേട്ടാല്‍ അംഗീകരിക്കുന്ന യുക്തിസഹമായ കാരണങ്ങളുണ്ടായിരിക്കണം. അതുകൊണ്ടുതന്നെ നിലവിലെ എന്‍ഐഎ, കസ്റ്റംസ് അന്വേഷണങ്ങള്‍ക്ക് പുറമേ ചില കാര്യങ്ങളേ സംബന്ധിച്ച് അടിയന്തരമായ പരിശോധനകള്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ത്തന്നെ പ്രത്യേകമായി ഉണ്ടാവണം.
1) വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും സര്‍ക്കാരിന് നിയന്ത്രണാധികാരമുള്ള അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രതിമാസം 30000 രൂപക്ക് മുകളില്‍ ശമ്പളമുള്ള മുഴുവന്‍ താത്ക്കാലിക ജീവനക്കാരുടേയും ലിസ്റ്റ് പുറത്തുവിടുക. ഇവരുടെ നിയമന രീതികള്‍ നിയമാനുസൃതമായിരുന്നോ എന്ന് വ്യക്തമാക്കുക.
2) സര്‍ക്കാര്‍ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും പ്രോജക്റ്റുകളും കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നല്കിയ 5 ലക്ഷം രൂപക്ക് മേലുള്ള എല്ലാ കണ്‍സള്‍ട്ടന്‍സി കരാറുകളും വെളിപ്പെടുത്തുക. കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ തെരഞ്ഞെടുത്ത രീതി, കണ്‍സള്‍ട്ടന്‍സിയുടെ ആവശ്യം, അവരുടെ റിപ്പോര്‍ട്ട് നടപ്പാക്കിയോ ഇല്ലയോ, അത് കൊണ്ടുണ്ടായ പ്രയോജനം എന്നിവയെല്ലാം ഒരു ജനകീയ ഓഡിറ്റിന് വിധേയമാക്കുക.
3) താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ 2006 ലെ ഉമാദേവി കേസ് മുതല്‍ കര്‍ശനമായ വിലക്കുണ്ട്. കെഎം അബ്രഹാം ചീഫ് സെക്രട്ടറിയായിരുന്ന വേളയില്‍ ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്കയച്ച സര്‍ക്കുലറും നിലവിലുണ്ട്. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് മന്ത്രിമാരുടേയും പേഴ്സണല്‍ സ്റ്റാഫിന്റേയും ഇടതു യുവജന നേതാക്കളുടേയുമടക്കം ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേണ്ടി ഓരോ ദിവസവും സ്ഥിരപ്പെടുത്തല്‍ ഉത്തരവ് നല്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ വരേണ്ടതുണ്ട്.
ഈ മൂന്ന് പ്രധാന വിഷയങ്ങളും മറ്റ് അനുബന്ധ കാര്യങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ ഒരു അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്ക് തയ്യാറാവണം. നമ്മുടെ ഭരണ സംവിധാനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ അതനിവാര്യമാണ്.’’






