
തിരുവനന്തപുരം: തമിഴ്നാട്ടിലെ കരിമണൽ ലോബിയാണ് ആലപ്പുഴയിലെ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിനു പിന്നിലെന്ന ആരോപണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. കേന്ദ്ര നയങ്ങളുടെയും സുപ്രീംകോടതി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികൾക്ക് കരിമണൽ ഖനനത്തിന് അനുമതി നൽകാതിരുന്നതെന്നും ഇതിനെതിരേ സമരം നടത്തുന്നവര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സങ്കുചിത രാഷ്ട്രീയ താല്പര്യത്തിനായി സംസ്ഥാനത്തിന്റെ പൊതുതാല്പര്യം ബലികഴിക്കരുതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇയ്ക്കും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനും മാത്രമാണ് കരിമണൽ ഖനനത്തിനും കടത്തിനും അനുമതിയുള്ളത്. യുറേനിയം, തോറിയം തുടങ്ങിയ തന്ത്രപ്രധാന ധാതുക്കൾ ഛിദ്രശക്തികളുടെ കൈയിലെത്തുന്നത് രാജ്യരക്ഷയെ ബാധിക്കുമെന്നതുകൊണ്ടാണ് ഇത്. ഇപ്പോൾ സംഭരിച്ച കരിമണൽ നീക്കം ചെയ്തില്ലെങ്കിൽ ഒലിച്ചുപോകും.
കഴിഞ്ഞ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിൽ വലിയ നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിട്ടി മണ്ണ് നീക്കുന്നത്. പമ്പയാറും അച്ചൻകോവിലാറും അറബിക്കടലിൽ ചേരുന്നതിന് ഏഴ് കിലോമീറ്റർ അകലെയാണ് തോട്ടപ്പള്ളി സ്പിൽവേ. നദിയിൽ നിന്ന് മണ്ണടിഞ്ഞ് ഇവിടെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് വെള്ളപ്പൊക്കത്തിനു കാരണം. ഇത് ഒഴിവാക്കാന്‍ 10 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് നീക്കുന്നത്.
സ്വാമിനാഥൻ ഫൗണ്ടേഷനും ചെന്നൈ ഐ.ഐ.ടിയും നടത്തിയ പഠനം നിർദ്ദേശിച്ചതും ഇതാണ്. എന്നാല്‍ പ്രളയം തടയാനുള്ള ശ്രമത്തിനെതിരെ ചിലരുടെ പ്രക്ഷോഭം എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. തമിഴ്നാട്ടിലെ കരിമണൽ സ്ഥാപനമാണ് ഇത്തരം സമരങ്ങള്‍ക്ക് പിന്നില്‍ കളിക്കുന്നത്. രാത്രികാലങ്ങളിൽ വൻതോതിൽ കരിമണൽ കടത്തുന്നുണ്ട്. സമരക്കാര്‍ ലോബിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നത്.
കെ.എം.എം.എല്ലിലെ എല്ലാ ട്രേഡ് യൂണിയനുകളും ഈ സമരത്തിനെതിരാണ്. പരിസ്ഥിതിപ്രശ്നം ചൂണ്ടിക്കാട്ടി വ്യവസായ വികസനം തകർക്കുന്നത് ശരിയല്ല. കരിമണൽ ഖനനം ഊർജ്ജിതമാക്കി കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും സമരക്കാര്‍ക്ക് നല്കുന്ന പിന്തുണയില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികള്‍ മാറണമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.






