
തിരുവനന്തപുരം: യുവതിയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മരണമടഞ്ഞ ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയെന്ന് പരിശോധനാഫലം. ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി. ആന്തരീകാവയവങ്ങളുടെ പരിശോധനാഫലം അന്വേഷണ സംഘത്തിന് കിട്ടി. പാമ്പിനെ കൊണ്ടു കടിപ്പിച്ചെന്ന ഭര്‍ത്താവ് സൂരജിന്റെ മൊഴി ശരി വെയ്ക്കുന്നതാണ് പരിശോധനാഫലം.
കൊലപാതകമാണെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ നിര്‍ണ്ണായകമാകുന്ന കേസില്‍ പരിശോധനാ ഫലം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന തെളിവായി മാറുമെന്നാണ് സൂചനകള്‍. ഉത്രയെ കടിപ്പിച്ച മൂർഖനെ ഏനാത്ത് പാലത്തിൽ വെച്ചാണ് കൈമാറിയതെന്ന് സുരേഷ് വനം വകുപ്പിനോടും സമ്മതിച്ചു. അണലിയെ കൊണ്ടു കടിപ്പിച്ചുള്ള ആദ്യ ശ്രമം പാളിയപ്പോൾ തന്നെ അടുത്ത പാമ്പിനായി സൂരജ് തന്നെ വിളിച്ചുവെന്നും സുരേഷ് വനം വകുപ്പിനോട് പറഞ്ഞു. അടൂരിലെ എടിഎം കൗണ്ടറിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചാവർകോട് സുരേഷിന് പതിനായിരം രൂപ നൽകിയാണ് സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയതെന്നാണ് കണ്ടെത്തല്‍. പണം പിൻവലിച്ച ശേഷം ഏനാത്ത് പാലത്തിന് സമീപത്തെത്തി സുരേഷിന്റെ പക്കൽ നിന്നും പാമ്പിനെ വാങ്ങിയെന്നാണ് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം തെളിവെടുപ്പിന് അടൂര്‍ കൊണ്ടുവന്നപ്പോള്‍ താനാണ് കൊലപാതകം നടത്തിയതെന്ന് സൂരജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞാനാണ് കൊന്നത്. ഞാനാ ചെയ്തത്. ചെയ്ത് പോയി. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാ. അങ്ങിനെ ചെയ്തുപോയെന്ന് ഇയാള്‍ പറഞ്ഞിരുന്നു. പ്രേരണയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങിനെ യൊന്നുമില്ല എന്നുമായിരുന്നു പറഞ്ഞത്. മാതാപിതാക്കള്‍ക്കും സഹോദരിക്കും പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.






