
ഗുണ: മദ്ധ്യപ്രദേശ് വൃദ്ധ ഉള്‍പ്പെടെ ദളിത് കുടുംബത്തെ പോലീസ് തല്ലിച്ചതച്ച സംഭവത്തില്‍ വിഷം കുടിക്കുകയല്ലാതെ തനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നെന്ന് വെളിപ്പെടുത്തി സംഭവത്തിലെ കര്ഷകന് രാജ്കുമാര്. കഴിഞ്ഞ തവണ കൃഷിനാശം നേരിട്ട് വന്‍ കടത്തില്‍ മുങ്ങിയ രാജ്കുമാര് ഇത്തവണ വിളവെടുക്കാന്‍ കാത്തിരിക്കെയാണ് പോലീസ് എത്തി ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു കൃഷി നശിപ്പിച്ചതും. പോലീസുകാര്‍ കൃഷി നശിപ്പിച്ചതോടെ കുട്ടികളെ എങ്ങിനെ പോറ്റും എന്ന് ആശങ്കപ്പെട്ടാണ് താനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് 38 കാരന് രാജ്കുമാര് പറഞ്ഞു.
മദ്ധ്യപ്രദേശിലെ ഗുണാ ജില്ലയില്‍ വൃദ്ധയെയും യുവാവിനെയും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മദ്ധ്യപ്രദേശ് പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് പോലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ വന്‍ ചര്‍ച്ചയാക്കി മാറ്റിയതോടെ കളക്ടറെയും പോലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റുകയും ചെയ്തു. വിഷം കുടിച്ച നിലയില്‍ രാജ്കുമാറിനെയും ഭാര്യയേയും ഗുണാ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്ത രാജ്കുമാര് മക്കളുമായി സംസാരിച്ചു. കളിചിരികളില്‍ ഏര്‍പ്പെടുന്നുമുണ്ട്.
ജൂലൈ 14 നായിരുന്നു റവന്യൂ ഉദ്യോഗസഥരും പോലീസിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ വിഭാഗവും എത്തി ഇവരുടെ കൃഷി നശിപ്പിച്ചത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ആയിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ് രാജ്കുമാറും ഭാര്യയും കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയിലേക്ക് നിലത്തുകൂടി വലിച്ചുകൊണ്ടാണ് പോലീസ് പോയത്.
സഹോദരന് ശിശുപാല്‍ തടയാന്‍ ശ്രമിച്ചത് ലാത്തിച്ചാര്‍ജ്ജിലാണ് അവസാനിച്ചത്. ശിശുപാലിനെയും വൃദ്ധയായ മാതാവ് ഗീതയെയും പോലീസ് നിര്‍ദ്ദയം തല്ലിച്ചതയ്ക്കുന്ന വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. വിളകള്‍ നശിപ്പിക്കരുതെന്ന് കാലു പിടിച്ച് പറഞ്ഞിട്ടും പോലീസ് കേട്ടില്ല. കഴിഞ്ഞവര്‍ഷവും കൃഷിനഷ്ടം നേരിട്ടതിനാല്‍ വന്‍ കടമുണ്ടായി. വീണ്ടും കൃഷി നശിപ്പിക്കപ്പെട്ടാല്‍ മക്കളെ പോറ്റാന്‍ പോലും കഴിയാതാകും.
അപകടനില തരണം ചെയ്ത ദമ്പതികളെ കാണാന്‍ മാധ്യമപ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടെയും ഒഴുക്കാണ് ആശുപത്രിയിലേക്ക്. ഫോട്ടോ ഗ്രാഫര്‍മാര്‍ക്കായി സാവിത്രിയെ ബന്ധമിത്രാദികള്‍ ഉയര്‍ത്തി കിടത്തിയാണ് പോസ് ചെയ്യിക്കുന്നത്. അബോധാവസ്ഥയില്‍ കിടക്കുന്ന മാതാപിതാക്കളും കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെയും ചിത്രം ഹൃദയഭേദകമായിരുന്നു. ഇപ്പോള്‍ പിതാവ് കുട്ടികളുമായി സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ മാതാവ് ഇതുവരെ സംസാരിച്ചിട്ടില്ല.
സംഭവം കഴിഞ്ഞ കൃഷിഭൂമിയില്‍ വിളകള്‍ പാതി നശിപ്പിച്ച നിലയിലാണ്. ഇവിടെ സമീപത്ത് ചാക്കും പടുതയും കൊണ്ട് വലിച്ചു കെട്ടിയ ഒരു കൂരയിലാണ് രാജ്കുമാറും ഭാര്യ സാവിത്രി അഹിര്‍വാറും ആറു മക്കളും താമസിക്കുന്നത്. പോലീസ് മര്‍ദ്ദനത്തില്‍ നിന്നുണ്ടായ മുറിവുകളും ചതവുകളും ശിശുപാലും ഗീതയും മാധ്യമങ്ങളെ കാണിച്ചിരുന്നു. അതേസമയം ശിശുപാല്‍ ആക്രമിച്ചതാണ് ലാത്തിച്ചാര്‍ജ്ജിന് കാരണമായി പോലീസ് പറയുന്നത്. എന്നാല്‍ താന്‍ ആരേയും അക്രമിച്ചില്ലെന്നും അബോധാവസ്ഥയിലായ തന്റെ സഹോദരനെ വലിച്ചിഴച്ച് കൊണ്ടുപോമ്പോള് ശരിയായിട്ട് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് കോണ്‍സ്റ്റബിളിനെ ഉന്തി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് സുശീല്‍ പറയുന്നത്. എന്നാല്‍ പോലീസുകാര്‍ തങ്ങള്‍ക്ക് നേരെ ലാത്തി പ്രയോഗിക്കുകയും മോശം വാക്കുകള്‍ പറയുകയും ചെയ്തു.
പോലീസിന്റെ ലാത്തിയടിയില്‍ ശിശുപാലിന്റെ കാലിന് പരിക്കേറ്റ് മുടന്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഞങ്ങളുടെ ഭൂമിയാണെന്ന് അവകാശപ്പെട്ടിട്ടില്ല. വിട്ടു കൊടുക്കത്തില്ലെന്നും പറഞ്ഞില്ല. രണ്ടുമാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്തുന്നത് വരെ ഒന്നു കാത്തിരിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് ഗീതയും പറഞ്ഞു. മകന് ശിശുപാലിനെ പോലീസ് തല്ലുന്നത് കണ്ട് സംരക്ഷിക്കാന്‍ വേണ്ടി ചെന്നതാണ് ഗീത. അവര്‍ക്കും അടികിട്ടി. ഗീതയ്ക്കും ഭര്‍ത്താവ് മംഗീലാലിനും ഒമ്പത് മക്കളാണ്. പോലീസ് അന്ന് ഭാര്യയേയും മകനെയും തല്ലുമ്പോള്‍ മംഗീലാല് ഇടയില്‍ കയറിയില്ല.
അഹിര്‍വാറിന്റെ കൃഷി വിളവെടുപ്പ് വരെ കാത്തിരിക്കാഞ്ഞത് എന്താണ് എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ഗ്വാളിയാര്‍ ഡിവിഷണല്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും ഇവിടെ ഒരു മോഡകോളേജിന് വേണ്ടി മാറ്റിയിട്ടിരുന്ന ഭൂമിയാണെന്നുമാണ് കിട്ടിയ മറുപടി. ഭൂമി വിട്ടുകിട്ടാന്‍ കാലതാമസം നേരിടുന്നതിനാല്‍ കോളേജ് പദ്ധതി മറ്റൊരു ജില്ലയിലേക്ക് മാറ്റി എന്നാണ് ഗുണാ കളക്ടര്‍ പറഞ്ഞത്. ജഗന്‍പൂര്‍ ചക്കിലെ 40 ബിഗാ ഭൂമിയുടെ അവകാശം ഗബ്ബു പര്ദ്ധി എന്നയാളും ഉന്നയിക്കുന്നുണ്ട്.
ഇവിടെ സോയാബീന്‍, മെയ്സ്, ജോവറുമെല്ലാമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം രുപ വായ്പയെടുത്ത് കൃഷി നടത്തിയതിനാല്‍ ഇത്തവണ കിട്ടിയ വിളവിന്റെ ഒരു നല്ല പങ്ക് കടംകൊടുത്തയാള് നേടി. 60 കാരനായ ഇയാളും ഭാര്യ നാഗകന്യയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ കൗണ്‍സിലര്‍മാരാണ്. പ്രാദേശിക മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഇവര്‍ രണ്ടുപേരും രണ്ടു ടേമിലായി ജയിച്ചുകയറി. ഇയാള്‍ക്കെതിരേ കൊലപാതകവും കൊലപാതക ശ്രമവും അടക്കം 13 ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.