
ബോളിവുഡിന്റെ 'ഇരട്ടമുഖ'ത്തെ കുറിച്ചുള്ള തുറന്നെഴുത്തുമായി നടി റിച്ച ചദ്ദ. നടൻ ഇർഫാന്റെയും സുശാന്തിന്റെയുമെല്ലാം മരണത്തോട് ബോളിവുഡിലെ പ്രമുഖരുടെ മനോഭാവത്തെ ഉദാഹരിച്ചാണ് റിച്ചയുടെ ബ്ലോഗ്. ഇർഫാൻ ഖാന്റെ മരണത്തിന് മുമ്പേ തന്നെ പത്രക്കുറിപ്പ് തയ്യാറാക്കിയ ഒരു നടന്റെ കാര്യം റിച്ച പറയുന്നുണ്ട്.
ഇർഫാന്റെ മരണത്തെ കുറിച്ച് വികാരനിർഭരമായ കാര്യങ്ങൾ പങ്കുവച്ച് ശ്രദ്ധ നേടാനുള്ള ശ്രമമായിരുന്നു ഇദ്ദേഹത്തിന്റെതെന്ന് റിച്ച കുറിക്കുന്നു. അതുപോലെ ഇർഫാന്റെ മരണത്തിന് തൊട്ട് മുമ്പ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ വിളിച്ച പത്രപ്രവർത്തകനെ കുറിച്ചും റിച്ച പറയുന്നു. ഇർഫാന്റെ മരണ ശേഷം തനിക്കാദ്യം ബ്രേക്കിങ്ങ് ന്യൂസ് കൊടുക്കാനായില്ലെന്ന് പറഞ്ഞ് ഇയാൾ പരാതിപ്പെട്ടതും റിച്ച ഓർക്കുന്നു. സുശാന്തിന്റെ മരണത്തിന് മാസങ്ങൾക്ക് മുമ്പേ തന്നെ ഇത്തരത്തിൽ പത്രക്കുറിപ്പുകൾ തയ്യാറാക്കിയ സിനിമാക്കാർ കാണും, ഇവിടെ ആർക്കും ആരെയും വിശ്വസിക്കാനാകില്ല, സ്വന്തം മാനേജരെ പോലും - റിച്ച കുറിക്കുന്നു. സ്വജനപക്ഷപാതമെന്ന പേരിൽ താരകുടുംബത്തിൽ നിന്നു വന്ന താരപുത്രന്മാരെയും പുത്രിമാരെയും ആക്ഷേപിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് റിച്ച പറയുന്നു.
ബോളിവുഡ് സിനിമ എന്നത് അകത്തുള്ളവരും പുറത്തുളളവരും എന്ന് തരംതിരിച്ചിക്കുന്നുവെന്ന് റിച്ച പറയുന്നു. അതിൽ തന്നെ അനുകമ്പയുള്ളവരും ഇല്ലാത്തവരും എന്ന വേർതിരിവ് ഉണ്ട്. പുറത്തുളളവരെല്ലാം പുണ്യാളന്മാരല്ല, അകത്തുള്ളവരെല്ലാം ചെകുത്താന്മാരുമല്ല. രണ്ട് വിഭാഗത്തിലും നല്ലവരും ചീത്തയാളുകളുമുണ്ട്. എനിക്ക് താരപുത്രന്മാരോടും പുത്രികളോടും വിദ്വേഷമില്ല. ചിലരുടെ അച്ഛൻ ഒരു താരമാണെങ്കിൽ അവർ അങ്ങനെ ഒരു കുടുംബത്തിൽ ജനിച്ചു വളരും. നമ്മളും അങ്ങനെ തന്നെയല്ലേ.നമ്മുടെ മാതാപിതാക്കളെ ഓർത്ത് നമ്മൾ ലജ്ജിക്കുന്നുണ്ടോ. അതുപോലെ തന്നെയല്ലേ അവരും. അവരുടെ പാരമ്പര്യത്തെക്കുറിച്ചോർത്ത് ലജ്ജിക്കേണ്ട കാര്യമില്ലല്ലോ. ഞാനീ മേഖലയിൽ സ്വന്തം അധ്വാനത്തിൽ സ്വയം കഴിവ് തെളിയിച്ച് വന്നതാണ്., അതുകൊണ്ട് നാളെ എന്റെ മക്കളോട് എന്റെ കഷ്ടപ്പാടുകളെയും നേട്ടങ്ങളെയും ഓർത്ത് ലജ്ജിക്കാൻ നിങ്ങൾ ആവശ്യപ്പെടുമോ... റിച്ച ചോദിക്കുന്നു






