
കൊച്ചി: നിര്‍ധനര്‍ക്കുള്ള ചികിത്സാ സഹായത്തിന്റെ പേരില്‍ വിദേശത്തുനിന്നു രോഗികളുടെ അക്കൗണ്ടിലേക്കു പണം അയയ്ക്കുന്നതു ഹവാല ഇടപാടുകള്‍ക്കുള്ള മറയാണെന്ന സൂചനയില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്വകാര്യ ആശുപത്രികള്‍ക്കും ഇടപാടില്‍ പങ്കുള്ളതായി വിവരം ലഭിച്ചു.
സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവരേക്കാള് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന കാന്‍സര്‍ രോഗികളെപ്പോലുള്ളവരെയാണു പണം സ്വരൂപിക്കുന്ന സംഘങ്ങള്‍ സമീപിക്കുന്നത്. ഇത്തരം രോഗികളുടെ വിവരങ്ങള്‍ കൈമാറാന്‍ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഏജന്റുമാരുണ്ട്.
കൊച്ചിയില്‍ ചികിത്സാ ആവശ്യത്തിനെത്തിയ വര്‍ഷയെ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കുന്ന ഡി.സി.പി. പൂങ്കുഴലി കൂടുതല്‍ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. രോഗിയില്‍നിന്നു ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വാങ്ങല്‍, മുദ്രപത്രത്തില്‍ രോഗികളുമായി കരാറുണ്ടാക്കല്‍ എന്നിവ നിയമവിരുദ്ധമായതിനാല്‍ അത്തരം നിയമലംഘനങ്ങള്‍ക്കായിരിക്കും ആദ്യ നടപടി.
ചികിത്സാ ആവശ്യം കഴിഞ്ഞുള്ള പണം ജോയിന്റ് അക്കൗണ്ടില്‍നിന്നു തത്പരകക്ഷികള്‍ പിന്‍വലിക്കുന്നതിനെതിരേ പരാതിയുണ്ടാകാത്തതു നേരത്തെ ഉണ്ടാക്കിയിട്ടുള്ള ഇത്തരം കരാറുകള്മൂലമാണ്. രോഗി മരിച്ചാല്‍ ശേഷിക്കുന്ന മുഴുവന്‍ തുകയും മറ്റാര്‍ക്കെങ്കിലും പോകും.
ബാങ്കിലെത്തുന്ന പണം പിന്‍വലിക്കാന്‍ അനുവാദം നല്കി കരാര്‍ എഴുതുന്നതു നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വര്‍ഷയുടെ മാതാവിനു ചികിത്സയ്ക്ക് 35 ലക്ഷം രൂപയാണ് ചെലവുവന്നത്. ഗള്‍ഫില്‍നിന്നും മറ്റുമായി വര്‍ഷയുടെ അക്കൗണ്ടിലേക്ക് 65 ലക്ഷം രൂപ ഒഴുകിയെത്തി. അപ്പോള്‍ത്തന്നെ, ഇനി പണം ആവശ്യമില്ലെന്നു കാട്ടി വര്‍ഷ അക്കൗണ്ട് ലോക്ക് ചെയ്യാന്‍ ബാങ്കിനോട് ആവശ്യപ്പെട്ടു. ബാങ്ക് അതിന് ഒരുങ്ങുന്നതിനിടെ 60 ലക്ഷം രൂപകൂടി ദുബായില്‍നിന്ന് ഈ അക്കൗണ്ടിലെത്തി. ഇതാണ് സംശയത്തിനിട നല്‍കിയത്.
ഒറ്റ അക്കൗണ്ടില്‍നിന്നാണ് ഇത്രയും തുക വന്നത്. ചികിത്സക്ക് ആവശ്യമായത് 35 ലക്ഷമാണെന്നിരിക്കെ ഇരട്ടിത്തുക വന്നതാണ് ദുരൂഹം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അവരുടെ ട്രസ്റ്റ് വഴി പണം സ്വീകരിക്കാതെ രോഗികളുടെ അക്കൗണ്ട് വഴി ഇടപാട് നടത്തുന്നതു സര്‍ക്കാരില്‍ കണക്ക് ബോധിപ്പിക്കേണ്ട സാഹചര്യമൊഴിവാക്കാനാവും. സംസ്ഥാനത്ത് ഇങ്ങനെ ചെക്കുകള്‍ കൈമാറ്റം ചെയ്യപ്പെട്ട സംഭവങ്ങള്‍ എത്രയെന്ന് അന്വേഷണവിധേയമാക്കും.
അക്കൗണ്ടിലെത്തുന്ന പണം മറ്റാരെങ്കിലും പിന്‍വലിച്ചാലും പിന്നീട് 30% ആദായ നികുതി അടയ്ക്കേണ്ട ബാധ്യത പാവപ്പെട്ട രോഗികള്‍ക്കായിരിക്കും. കൂടാതെ അഞ്ചു ശതമാനം ഗിഫ്റ്റ് ടാക്സും നല്‍കേണ്ടിവരും. ബ്ലാങ്ക് ചെക്ക് നല്കിയതിനാല് പണം പിന്‍വലിച്ചത് ആരാണെന്നു തെളിയിക്കാനും കഴിയില്ല. ട്രസ്റ്റില്‍ പണം വന്നാല്‍ ഓഡിറ്റിങ്ങിനു വിധേയമാകുമെന്നതിനാല്‍ പലരും കുടുംബാംഗങ്ങളെമാത്രം ചേര്‍ത്തു പേരിനു ട്രസ്റ്റ് രൂപീകരിച്ചശേഷമാണ് ഇടപാടിന് ഇറങ്ങുന്നത്. വര്‍ഷയുടെ പരാതിയില്‍ കൂടുതല്‍പേര്‍ കുടുങ്ങുമെന്നാണ് സൂചന.






