
മൂവാറ്റുപുഴ: ഒരു വലിയ ആള് ഫോണ്‍ വിളിക്കുമെന്ന് പറഞ്ഞായിരുന്നു കൊച്ചിയിലെ കേന്ദ്രീയ വിദ്യാലയ സാംഘാതനിലേക്ക് അദ്ധ്യാപകരെത്തി വെള്ളിയാഴ്ച രാവിലെ 18 കാരന് വിനായകന് എം മാലിലിനെ കൂട്ടിക്കൊണ്ടുപോയത്. ഫോണ്‍ കോള്‍ വന്നപ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് അറിഞ്ഞപ്പോള്‍ വിനായകന് ഞെട്ടി. എറണാകുളം ജില്ലയിലെ മഞ്ഞലൂര് ഗ്രാമത്തിലെ ദളിത് കോളനിയിലെ പട്ടികജാതി കുടുംബത്തില്‍ നിന്നുള്ള ഈ കൗമാരക്കാന് സിബിഎസ് സി കൊമേഴ്സ് വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പ്ലസ് ടൂ ജയിച്ചതിന് പിന്നാലെയാണ് അഭിനന്ദനവുമായി സാക്ഷാല്‍ പ്രധാനമന്ത്രി വിളിച്ചത്.
ഈ ഫോണ്‍കോള്‍ ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മന് കീ ബാത്തിന്റെ ഭാഗമാകും. പ്രധാനമന്ത്രി നേരിട്ടു സംസാരിക്കുന്ന ഇന്ത്യയിലെ ആ നാലു മിടുക്കരില്‍ വിനായകന് ഒരാളായത് പരീക്ഷയില്‍ 500 ല്‍ 493 മാര്‍ക്ക് വാങ്ങി ഉന്നതവിജയം നേടിയാണ്. കൂലിപ്പണിക്കാരായ മനോജിന്റെയും തങ്കമ്മയുടെയും രണ്ടാണ് മക്കളില്‍ ഇളയവനായ വിനായകന് നേര്യമംഗലത്തെ ജവഹര്‍ നവോദയാ വിദ്യാലയത്തിലാണ് പഠിച്ചത്. ''ജൂലൈ 23 നായിരുന്നു കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഇന്ത്യയിലെ ഒരു ഉയര്‍ന്ന വ്യക്തി അടുത്ത ദിവസം രാവിലെ വിളിക്കുമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍ അത് പ്രധാനമന്ത്രി ആണെന്ന യാതൊരു സൂചനയും നല്‍കിയില്ല. വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആരെങ്കിലും ആയിരിക്കുമെന്നാണ് വിനായകനും കരുതിയത്.
പൈനാപ്പിള്‍ തോട്ടത്തില്‍ ജോലിക്കാരനാണ് പിതാവ് മനോജ്. ജേഷ്ഠന് വിഷ്ണു പ്രസാദ് ഒരു ഓട്ടോ മൊബൈല്‍ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗത്തിലും ജോലി ചെയ്യുന്നു. വീടും സ്ഥലവും ഇല്ലാത്ത പട്ടികജാതി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു കൊടുക്കുന്ന ചെറിയ തുണ്ടു ഭൂമിയില്‍ രണ്ടു മുറി വീട്ടിലാണ് വിനായകന്റെ കുടുംബം ജീവിക്കുന്നത് ദളിത് കോളനിയില്‍ വീടു വെയ്ക്കാന്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പ ഇപ്പോഴും തിരിച്ചടവ് മുടങ്ങിയിരിക്കുന്ന അവസ്ഥയിലാണ്. ഈ ദുരിത സാഹചര്യത്തെയാണ് വിനായകന് മറികടന്നത്. എത്ര ദുരിതം നേരിട്ടാലും ചെറിയ ക്ലാസ്സ് മുതല്‍ ഉയര്‍ന്ന പദവി സ്വപ്നം കാണുന്ന മക്കളുടെ പഠനത്തിന് തടസ്സം വരാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു.
ഉയര്‍ന്ന വിജയം നേടി താരമായ വിനായകന്റെ സ്വപ്നം സിവില്‍ സര്‍വീസാണ്. കൊമേഴ്സില്‍ ബിരുദം നേടാന്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലേക്ക് പോകാനൊരുങ്ങുന്ന വിനായകന് അവിടെ സിവില്‍ സര്‍വീസ് പരിശീലനം നേടണമെന്നാണ് ഉദ്ദേശിക്കുന്നത്. മകനെ ആദ്യം ചേര്‍ത്ത പ്രദേശത്തെ സെന്റ് ആന്‍ഡ്രൂസ് എല്‍പി സ്കൂളിലെ ടീച്ചറാണ് നവോദയ വിദ്യാലയത്തില്‍ മകനെ പഠിപ്പിക്കണമെന്ന് വിനായകന്റെ മാതാപിതാക്കളോട് ആദ്യം ആവശ്യപ്പെട്ടത്. അഞ്ചാം ക്ലാസ്സില്‍ വളരെ മിടുക്കനായി പഠിക്കുന്ന വിനായകനെ നവോദയയുടെ എന്‍ട്രന്‍സ് എഴുതിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. ഇത് ഗൗരവത്തില്‍ എടുത്ത മാതാപിതാക്കള്‍ ശനിയാഴ്ച വീതമുള്ള പരിശീലനത്തിനും അയച്ചു.
ഉയര്‍ന്ന വിജയം നേടിയതിന് വിനായകനെ കൂടാതെ വിളിച്ചത് ഹരിയാനയിലെ പാനിപ്പാട്ടുകാരി കൃതികാ നന്ദ, യുപിയിലെ അമോറക്കാരി ഉസ്മാന് സെയ്ഫ്, തമിഴ്നാട്ടിലെ നാമക്കലിലുള്ള കനിക എന്നിവര്‍ക്കാണ് പ്രധാനമന്ത്രിയുടെ വിളി കിട്ടിയത്. ഭാവിയില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് കഠിനാദ്ധ്വാനവും ഫലപ്രദമായി സമയം വിനിയോഗിക്കലും ആണെന്നായിരുന്നു വിനായകന് നല്കിയ മറുപടി. സാമൂഹ്യ മാധ്യമം ഉപയോഗിക്കാറുണ്ടോ എന്ന ചോദ്യത്തിന് സ്കൂളില്‍ ഇലക്ട്രോണിക് ഗാ്ഡ്ജറ്റുകള് ഉപയോഗിക്കാന്‍ അദ്ധ്യാപകര്‍ സമ്മതിക്കില്ലെന്ന എന്നാണ് വിനായകന്റെ മറുപടി. ഇതിന് ''അതുകൊണ്ട് താങ്കള്‍ ഭാഗ്യവാനാണ്'' എന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ദി ഇന്ത്യന്‍ എക്സ്പ്രസാണ് വിനായകന്റെ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.






