
മലപ്പുറം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കെ.ടി. റമീസ് നേരത്തേ നെടുമ്പാശേരി വിമാനത്താവളം വഴി തോക്കുകള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ അട്ടിമറി സംശയിച്ച് എന്‍.ഐ.എ. അന്വേഷണം. ഈ കേസിലും ഉന്നതതല ഇടപെടല്‍ ഉണ്ടായോ എന്നും തോക്കുകളുടെ ബാലിസ്റ്റിക് പരിശോധനാ റിപ്പോര്‍ട്ട് അഞ്ചു മാസമായിട്ടും ലഭിക്കാത്തതില്‍ സംശയിക്കത്തക്ക കാരണങ്ങളുണ്ടോ എന്നുമാണ് അന്വേഷണം.
റമീസ് നെടുമ്പാശേരി വഴി കൊണ്ടുവന്ന തോക്കുകളുടെ ഭാഗങ്ങള്‍ കസ്റ്റംസ് അധികൃതര്‍ ബാലിസ്റ്റിക് പരിശോധനയ്ക്കായി തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ ബാലിസ്റ്റിക് വിഭാഗത്തിലേക്കാണ് അയച്ചത്. തോക്കുകളുടെ പ്രഹരശേഷി, മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ മാരകമാക്കാനുള്ള സാധ്യത തുടങ്ങിയവയാണു പരിശോധിക്കേണ്ടത്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന വിഷയത്തില്‍ ഒരുമാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാകുമെന്നിരിക്കെ റമീസിന്റെ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് വൈകിപ്പിച്ചതായാണ് എന്‍.ഐ.എ. സംശയിക്കുന്നത്. കേസ് എന്‍.ഐ.എ. ഏറ്റെടുത്തതോടെ രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നാണു ബാലിസ്റ്റിക് വിഭാഗത്തിന്റെ മറുപടി.
കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് നെടുമ്പാശേരിയില്‍ വിവിധ ഘടകങ്ങളാക്കിയ നിലയിലാണു തോക്കുകള്‍ പിടിച്ചത്. ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ എന്ന് ആയിരുന്നു റമീസിന്റെ മറുപടിയെങ്കിലും തോക്കാണെന്നു വിശദമായ പരിശോധനയില്‍ സ്ഥിരീകരിച്ചു. ആറു തോക്കുകളുടെ ഭാഗങ്ങള്‍ എന്നായിരുന്നു കസ്റ്റംസിന്റെ അനുമാനമെങ്കിലും 13 തോക്കുകളുടെ ഭാഗങ്ങളാണെന്നാണ് ബാലിസ്റ്റിക് അധികൃതരില്‍നിന്ന് കസ്റ്റംസിനു ലഭ്യമായ വിവരം.
പിടിച്ചെടുത്ത തോക്കുകള്‍ മുദ്രവച്ച് ഉടമയുടെയോ അയാള്‍ നിര്‍ദേശിക്കുന്ന ആളുടെയോ സാന്നിധ്യത്തിലാണു പോലീസ് ആസ്ഥാനത്ത് എത്തിക്കേണ്ടത്. പല കാരണങ്ങള്‍ പറഞ്ഞ് റമീസ് ഒഴിഞ്ഞുമാറി. ഇനിയും വൈകിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ റമീസ് മറ്റൊരാളെ അയച്ചു. അപ്പോഴേക്കും രണ്ടു മാസം വൈകി. തോക്കുകള്‍ പാലക്കാട് റൈഫിള്‍ അസോസിയേഷനു വേണ്ടിയാണെന്നു റമീസ് പറഞ്ഞെങ്കിലും അസോസിയേഷന് നിഷേധിച്ചു. ബാലിസ്റ്റിക് റിപ്പോര്‍ട്ട് വൈകിയതോടെ കസ്റ്റംസിന്റെ അന്വേഷണം വഴിമുട്ടുകയും ചെയ്തു.






