
സ്വന്തം ജീവന് നല്കി മറ്റുള്ളവരുടെ ജീവന് രക്ഷിക്കുക. കരിപ്പൂരില്‍ ഇന്നലെ ഉണ്ടായ വിമാന ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് പൈലറ്റ് ഡി വി സാഠേയുടെ മിടുക്ക്. അപകടത്തില്‍ മരണത്തിന് കീഴടങ്ങിയെങ്കിലും പൈലറ്റിന്‍െ മിടുക്കാണ് മരണം 19 ല്‍ ഒതുങ്ങാന്‍ കാരണമായതെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇന്നലെ അപകടത്തിന് ഇരയായ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പറത്തിയ ഡിവി സാഠേ മുമ്പ് വ്യോമസേനാംഗവും മൂന്ന് ദശകത്തോളം വിമാനം പറത്തി പരിചയമുള്ളയാളുമാണ്.
ബോയിംഗ് 737 - 800 വിമാനത്തിന്റെ പൈലറ്റായി പരിചയസമ്പത്ത് നേടിയിട്ടുണ്ട്. മുമ്പ് അദ്ദേഹം എയര്‍ബസ് എ - 310 പറത്തിയിട്ടുണ്ട്. 30 വര്‍ഷത്തോളം വിമാനം പറത്തി പരിചയമുള്ള അദ്ദേഹം കൊമേഴ്സ്യല്‍ ഫ്ളൈറ്റുകള്‍ പറത്തുന്നതിന് മുമ്പ് വ്യോമസേനയില്‍ അംഗമായിരുന്നു. യുദ്ധവിമാനത്തിന്റെ പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളില്‍ 22 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1992 ല്‍ സ്ക്വാഡ്രണ്‍ ലീഡറായിരുന്ന അദ്ദേഹം 2003 ല്‍ വിംഗ്കമാന്റര് പദവിയിലാണ് വിരമിച്ചത്. അടുത്തിടെ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയില്‍ എത്തിയ റഫാല്‍ യുദ്ധവിമാനം കൊണ്ടുവന്ന ഗോള്‍ഡന്‍ ആരോസിലും മുമ്പ് ഭാഗമായിരുന്നു.
ദേശീയ പ്രതിരോധ അക്കാദമിയില്‍ നിന്നും സ്വര്‍ണ്ണമെഡല്‍ നേട്ടവുമായി പുറത്തു വന്ന അദ്ദേഹം 1981 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. സ്വാഡ് ഓഫ് ഓണര്‍ പുരസ്ക്കാരത്തിനും മറ്റും അര്‍ഹനായിരുന്നു. മുംബൈക്കാരനായിരുന്ന സാഠേ കൊമേഴ്സ്യല്‍ പൈലറ്റായുള്ള കരിയറില്‍ ഹിന്ദുസ്ഥാന്‍ എയ്റോമനാട്ടിക്സിലായിരുന്നു ടെസ്റ്റ് പൈലറ്റായി സേവനം ചെയ്തിട്ടുണ്ട്. ഇന്നലെ അപകടത്തില്‍ സാഠേയ്ക്കൊപ്പം സഹപൈലറ്റ് അഖിലേഷ് കുമാറും മരണമടഞ്ഞു.
191 പേരുമായി ലാന്റ് ചെയ്ത വിമാനം അപകടത്തില്‍ കത്തിയമര്ന്നിരുന്നെങ്കില് വന്‍ ദുരന്തമായി മാറുമായിരുന്നു. 158 പേര് മരണമടഞ്ഞ 2010 ലെ മംഗലാപുരം വിമാനാപകടത്തില്‍ വിമാനം പൊട്ടിത്തെറിച്ചത് പോലെ കരിപ്പൂരിലെ അപകടം മാറാതിരുന്നത് പൈലറ്റിന്റെ മിടുക്കാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നലെത്തേതിനേക്കാള്‍ മോശമായ കാലവസ്ഥകളില്‍ പോലും വിമാനങ്ങള്‍ ലാന്റ് ചെയ്ത് പരിചയസമ്പന്നത ഉള്ള ആളായിരുന്നു ഡി വി സാഠേ. കാഴ്ച പ്രശ്നം വരാറുള്ള ടേബിള്‍ ടോപ്പ് റണ്‍വേകളില്‍ കൃത്യതയാര്‍ന്ന ലാന്റിംഗിന് വലിയ പ്രാധാന്യമുണ്ട്. ഇതിന് വിഷ്വല്‍ കണ്ട്രോളിംഗാണ് പൈലറ്റുമാര്‍ സ്വീകരിക്കാറുള്ളത്.
വിമാനം റണ്‍വേയില്‍ തെന്നി നിയന്ത്രണംവിട്ടെന്നു തിരിച്ചറിഞ്ഞയുടന്‍ വീണ്ടും ഉയര്‍ത്താന്‍ ശ്രമം നടത്തിയിരിക്കാമെന്നാണ് വിലയിരുത്തല്‍. വിമാനം ഒരുവട്ടം ലാന്‍ഡിങ്ങിനു ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥമൂലം നടന്നില്ല. രണ്ടാമതു ലാന്‍ഡു ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു ദുരന്തം. ലാന്റിംഗ് മാറിപ്പോയി. ഇതോടെ റണ്‍വേയും കടന്ന് 35 അടി താഴ്ചയിലേക്ക് മറിഞ്ഞതോടെ വിമാനം രണ്ടായി പിളര്‍ന്നു. മുന്‍വാതില്‍ മുതല്‍ ചിറകുവരെയുള്ള ഭാഗം പിളര്‍ന്നുമാറി. ഇടതുവശത്തേക്കു തെന്നി മറിയുകയായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചെന്നു കരുതുന്നു. ഈ ഭാഗത്ത് 30 അടി മാത്രമാണു താഴ്ച. അല്‍പ്പംകൂടി മുന്നോട്ടുനീങ്ങിയാണു വീണിരുന്നതെങ്കില്‍ വലിയ ഗര്‍ത്തത്തില്‍ പതിച്ച് മരണസംഖ്യ ഉയരാന്‍ വഴിവച്ചേനെ.
മധ്യഭാഗത്തുള്ളവരും പിൻഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്ബെൽറ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറച്ചു. പിൻഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടർ ഉപയോഗിച്ച് വിമാനഭാഗങ്ങൾ മുറിച്ചുമാറ്റിയാണ്. മിക്ക യാത്രക്കാരും സീറ്റിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. വെറും രണ്ടു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള വിമാനമാണ് ഇന്നലെ അപകടത്തില്‍ പെട്ടത്. 2018 സെപ്തംബര്‍ 13 ന് മറ്റൊരു കമ്പനിയില്‍ നിന്നും പാട്ടത്തിനെടുത്ത വിമാനമായിരുന്നു ഇത്. 189 ഇക്കണോമി ക്ലാസ്സ് സീറ്റുകള്‍. രണ്ട് സിഎഫ്എംഐ സിഎഫ്എം 567 ബിഇ എന്‍ജിനുകള്‍ ആണ് വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.






